2026 ഓഗസ്റ്റ് 2, ഞായറാഴ്‌ച

P & T ജൂലൈ 24 തുടർ സമരം ഉദ്‌ഘാടനം

 

പ്രിയ സുഹൃത്തെ,
2018 ജൂലൈ 31 നാണ് അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പി & ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി മുണ്ടംവേലിയിൽ GCDA നിർമ്മിക്കുന്ന പി & ടി അപ്പാർട്ട്മെന്റിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. 5 പതിറ്റാണ്ടായി തികച്ചും പരിതാപകരമായ സാഹചര്യങ്ങളിൽ കടവന്ത്ര ഗാന്ധിനഗറിൽ പേരണ്ടൂർ കനാൽ പുറമ്പോക്കിൽ കഴിഞ്ഞിരുന്ന ഭൂരഹിതരും ഭവനരഹിതരുമായ 90 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നു മുണ്ടംവേലിയിൽ അപ്പാർട്ട്മെന്റ് നിർമ്മിച്ചത്. 2023 അവസാനത്തോടെ അപ്പാർട്ട്മെന്റുകളുടെ താക്കോലുകൾ കൈമാറിയെങ്കിലും പണി പൂർത്തിയാകാത്തതിനാൽ താമസമാരംഭിയ്ക്കാൻ കഴിഞ്ഞില്ല. പിന്നീട് നിർമ്മാണം പൂർത്തിയാക്കി എന്നവകാശപ്പെട്ടു കൊണ്ട് 2024 ജനുവരി 31 നു 78 കുടുംബങ്ങളെ അപ്പാർട്ട്മെന്റിൽ പുനരധിവസിപ്പിച്ചു. അന്നേ ദിവസം തന്നെ അവർ അന്നുവരെ താമസിച്ചിരുന്ന പേരണ്ടൂർ കനാൽ പുറമ്പോക്കിലെ പി & ടി കോളനിയിലെ വീടുകൾ ജെസിബി ഉപയോഗിച്ച് തകർത്ത് കളയുകയും ചെയ്തു. 

GCDA യുടെ ഉടമസ്ഥതയിലുള്ള 70 സെന്റ് വരുന്ന സ്ഥലത്താണ് അപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്നത്. 4 നിലകളുള്ള രണ്ടു കെട്ടിടങ്ങളിൽ 78 കുടംബങ്ങളിലായി ഏതാണ്ട് 400-ഓളം അന്തേവാസികളാണ് ഇവിടെയുള്ളത്. താമസം തുടങ്ങി 14-)o ദിവസം പെയ്ത മഴയിൽ തന്നെ അപ്പാർട്ട്മെന്റിലെ രണ്ടു വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങി. തുടർന്ന് മറ്റുവീടുകളും ചോരാൻ തുടങ്ങി. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞു പുറത്തേക്കൊഴുകാൻ തുടങ്ങി. കടുത്ത ദുരിതങ്ങൾ സഹിച്ചുകൊണ്ടാണ് ഒട്ടും വാസയോഗ്യമല്ലാത്ത ഈ അപ്പാർട്ട്മെന്റിൽ കുടുംബങ്ങൾ കഴിയുന്നത്. മനുഷ്യജീവനെ പരിഗണിക്കാതെയും, നിർമ്മാണ സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കാതെയും, മതിയായ ജാഗ്രതയില്ലാതെയും നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളാണ് പി & ടി അപ്പാർട്ട്മെന്റിലേത്.

ഹൈടെൻഷൻ ഇലക്ട്രിക്ക് ലൈനുകൾക്കിടയിലെ മരണക്കെണി

അരൂർ-മട്ടാഞ്ചേരി 110 K.V. ലൈനിൽ നിന്നും നിയമ പരമായ അകലം പാലിക്കാതെയാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. കേന്ദ്ര വൈദ്യുതിഅതോറിറ്റി ചട്ടങ്ങൾ പ്രകാരം 2.9 മീ. അകലം വേണ്ടിടത്ത് 2.5 മീ. അകലമേ ഉള്ളൂ. കിഴക്കു 110 K.V. ലൈൻ  ആണെങ്കിൽ പടിഞ്ഞാറ് 66 K.V. ലൈൻ കടന്നുപോകുന്നു. ഇതിനുരണ്ടിനുമിടക്കാണ് ഇരുമ്പു ഡെക്ക് ഷീറ്റുകൾ കൊണ്ട് മേൽക്കൂരയും ഇരുമ്പു പില്ലറുകളും ബീമുകളുമുപയോഗിച്ച് നിർമ്മിച്ച കെട്ടിടം നിൽക്കുന്നത്. 110 K.V. ലൈൻ വളരെ അടുത്തുകൂടി കടന്നു പോകുന്നതുകൊണ്ട് ഈർപ്പമുള്ള അന്തരീക്ഷത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നതിനാൽ അപ്പാർട്ട്മെന്റുകൾക്കകത്ത് ഇരിക്കുമ്പോൾ പോലും അന്തേവാസികൾക്ക് ഷോക്ക് ഏൽക്കുന്നത് പതിവാണ്. വൈദുതി പ്രസരണം മൂലം ഇലക്ട്രിക്കൽ സുരക്ഷാ ഉപകരണങ്ങളും, ഇലക്ട്രിക്കൽ-ഇലക്ട്രോണിക് ഗ്രഹോപകരണങ്ങളും അടിക്കടി കേടു വരുന്നു.

കെട്ടിടത്തിന്റെ ബലക്ഷയം.

Autoclaved aerated concrete blocks (AAC) ഉപയോഗിച്ചാണ് പി & ടി അപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്നത്.  പ്രൊസസ്ഡ് സിമന്റ് കട്ടകളായ ഇവയ്ക്ക് ചൂട് പ്രതിരോധിക്കാൻ ശേഷിയില്ല. ഉള്ളിൽ സുഷിരങ്ങൾ ഉള്ളതിനാൽ ഇത് വെള്ളം ആഗിരണം ചെയ്യും. ഇത് കെട്ടിടത്തിലെ ചോർച്ചക്കു കാരണമാകുന്നു. ചുവരുകൾ ചോർന്നൊലിക്കുന്നത് കൊണ്ട് കെട്ടിടത്തിന്റെ ഭിത്തികൾ ദുർബലമായിരിക്കുന്നു.

മേൽക്കൂര നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ള ഇരുമ്പ് ഡെക്ക്ഷീറ്റുകൾ തീരദേശത്തെ കാലാവസ്ഥക്ക് ഒട്ടും അനുയോജ്യമല്ല. ഇവയുടെ corrosion(തുരുമ്പിക്കൽ) നിരക്ക് വളരെ കൂടുതലാണ്. 2 വർഷങ്ങൾ കൊണ്ട് തന്നെ മേൽക്കൂരയും ഇരുമ്പുപില്ലറുകളും തുരുമ്പിച്ചു കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. തെർമൽ ഇൻസുലേഷൻ ഇല്ലാത്തതിനാൽ ഇവ അന്തരീക്ഷ താപനിലക്കനുസരിച്ച് ചുട്ടുപഴുത്ത് കടുത്തചൂടാണ് അപ്പാർട്ട്മെന്റിൽ അനുഭവപ്പെടുന്നത്. ഇരുമ്പ് ഷീറ്റുകളും ബീമുകളും ചൂടുപിടിക്കുന്നതിലൂടെയും സിമന്റ് കട്ടകൾക്ക് ചൂട് പ്രതിരോധിക്കാൻ കഴിയാത്തതു കൊണ്ടും കടുത്തചൂട് അനുഭവപ്പെടുകയും താമസക്കാർക്ക് പൊള്ളലേൽക്കുകയും ചെയ്യുന്നു.

GCDA യുടെ അഭ്യർത്ഥനപ്രകാരം കെട്ടിടങ്ങളെ കുറിച്ച് ചെന്നൈ IIT പഠനം നടത്തി ഒരു റിപ്പോർട്ട് നൽകിയിരുന്നു. അതിലെ നിർദ്ദേശങ്ങളിലൊന്ന് 2026 മെയ് 31-നകം കെട്ടിടങ്ങളുടെ structure ബലപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കണമെന്നാണ്. സ്ട്രക്ച്ചർ ബലപ്പെടുത്തിയാൽ പോലും അത് നിലനിൽക്കാനുള്ള സാധ്യതയില്ല.

നിർമ്മാണത്തിലെ അപാകതകൾ

കൈകൊണ്ട് ഒന്നുതുടച്ചാൽപോലും അടർന്നു വീഴുന്ന വിധം കെട്ടിടത്തിൽ ഭൂരിഭാഗം ഇടങ്ങളിലും ലൂസ് പ്ലാസ്റ്ററിങ്ങാണുള്ളത്. പ്ലംബിങ്ങിനുപയോഗിച്ച ഗുണമേന്മയില്ലാത്ത പൈപ്പുകൾ ഭിത്തികൾക്കുള്ളിൽ പലയിടത്തും പൊട്ടി വെള്ളം നഷ്ടമാകുന്നതിനും ഭിത്തികൾ നനഞ്ഞു ദുർബലമാകുന്നതിനും കാരണമാകുന്നു. ഗുണമേന്മയില്ലാത്ത സാമഗ്രികൾ കൊണ്ട് നിർമ്മിച്ചതിനാൽ അപ്പാർട്ട്മെന്റുകളിൽ പലയിടത്തും കോൺക്രീറ്റ് അടർന്നുവീഴുന്നു. ദിനംപ്രതി ചുമരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയാണ്. കെട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്കുകളും വിണ്ടുകീറിയിരിക്കുന്നു. ദിവസങ്ങൾക്കുമുമ്പാണ് സീലിംഗ് ഫാൻ അടർന്നുവീണ് ഒരന്തേവാസിക്ക് സാരമായ പരിക്ക് പറ്റിയത്.  മേൽക്കൂരയിലെ ഇരുമ്പുഷീറ്റുകൾ തുരുമ്പിച്ചു പൊടിഞ്ഞു ഭക്ഷണസാധനങ്ങളിൽ പാറിവീഴുന്നതിനാൽ പലപ്പോഴും ഭക്ഷണം ആഹാരയോഗ്യമല്ലാതാകുന്നു.

ശുചി മുറികളിൽ നിന്ന് ആസിഡ് കലർന്ന സോപ്പ്-ഡിറ്റർജെന്റ് വെള്ളവും വിസർജ്യങ്ങളും ചോർന്നൊലിച്ച്  ഭിത്തികൾ ദുർബലമാകുന്നു. ഇതേകാരണംകൊണ്ട് തന്നെ ഇരുമ്പ് ബീമുകളും മേൽക്കൂരയും തുരുമ്പിച്ച് ദുർബലമാകുന്നു. നനഞ്ഞ ഭിത്തികളിൽ പൂപ്പലും പായലുംപിടിച്ച് രോഗങ്ങൾ ഉണ്ടാക്കുന്നു. ശുചിമുറികളിലെ ചോർച്ചമൂലം കുടപിടിച്ചുകൊണ്ട് പാചകം ചെയ്യേണ്ട അവസ്ഥയാണ് അന്തേവാസികൾക്ക്. ഇതുമൂലം സ്വസ്ഥമായി ഭക്ഷണമുണ്ടാക്കി കഴിക്കാൻ പറ്റുന്നില്ല. വീതികുറഞ്ഞ ഇടനാഴികളുടെ ഇരുവശത്തുമായിട്ടാണ് ഇവിടെ ഭവനങ്ങൾ പണിതിട്ടുള്ളത്. പുറത്തേക്ക് തുറക്കാൻ കഴിയാത്ത വിധമാണ് ജനലുകൾ. മതിയായ വെന്റിലേഷൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ശുദ്ധവായുലഭ്യത കുറയുന്നു. 

4 നിലകളുള്ള കെട്ടിടത്തിൽ ലിഫ്റ്റോ മതിയായ ഫയർ റെസ്ക്യൂ സംവിധാനങ്ങളോ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയോ വാഹനപാർക്കിങ് സൗകര്യമോ ബയോഗ്യാസ് പ്ലാന്റുകളോ കുട്ടികൾക്കുള്ള കളിസ്ഥലമോ ഇല്ല. ഇടുങ്ങിയ കോണിപ്പടികളിലൂടെ രോഗികളേയും വൃദ്ധരെയും താഴെയെത്തിക്കുക പ്രയാസമാണ്. സെപ്റ്റിക് ടാങ്കുകൾ കവിഞ്ഞൊഴുകി അപ്പാർട്ട്മെന്റിന് കിഴക്കുള്ള സാന്തോം കോളനിയിലേക്കാണ് എത്തുന്നത്. ഇത് അവരുടെ ജീവിതവും നരകതുല്യമാക്കുന്നു. ഒട്ടുംശുചിത്വമില്ലാത്ത ജീവിത പരിസരങ്ങൾമൂലം കുട്ടികൾക്ക് ഉറക്കമില്ലായ്മ, അലർജി, മാനസികപിരിമുറുക്കം, വിവിധ ശാരീരിക പ്രശ്നങ്ങൾ, എന്നിവയുണ്ടാകുന്നു. 110 K. V. ലൈനിൽനിന്നുള്ള EMF(വൈദ്യുത കാന്തികവലയം) റേഡിയേഷൻ അന്തേവാസികളു ടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. 

തങ്ങളുടെ ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് പി & ടി അപ്പാർട്ട്മെന്റ് നിവാസികൾ  കഴിഞ്ഞ മെയ് മാസം മുതൽ സമരത്തിലാണ്. സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയ്ക്ക് ജൂലൈ 24 നു വൈകിട്ട് 6 മണിയ്ക്ക് പി & ടി അപ്പാർട്ട്മെന്റിനു മുന്നിൽ അനിശ്ചിത കാല സമരം ആരംഭിയ്ക്കുകയാണ്. മുണ്ടംവേലി പി & ടി അപ്പാർട്ട്മെന്റിനു മുൻവശം ആരംഭിക്കുന്ന സമരം അഡ്വ. പി എ പൗരൻ (മനുഷ്യാവകാശ പ്രവർത്തകൻ) ഉദ്‌ഘാടനം ചെയ്യുന്നു. അതിജീവനത്തിനു വേണ്ടിയുള്ള ഈ സമരത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

                                     അഭിവാദ്യങ്ങളോടെ,

പ്രസിഡന്റ് 

അഭിലാഷ് പി പരമേശ്വരൻ 

Ph : 8660293950 

സരിത എം

 സെക്രട്ടറി 

Ph : 9846647076 

                                     പി & ടി അപ്പാർട്ട്മെന്റ് റെസിഡൻസ് അസോസിയേഷൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സായാഹ്‌ന ധർണ്ണ - കാട്ടിപ്പറമ്പ് - മെയ് 30 -2026

   പ്രിയ സുഹൃത്തേ, വീണ്ടും കടൽകയറ്റം ഉറപ്പായ ഒരു മഴക്കാലമാണ് വരാനിരിക്കുന്നത്. പുത്തൻ തോട് ബീച്ചിനു വടക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേ...