2011, ഡിസംബർ 20, ചൊവ്വാഴ്ച

അങ്ങാടിപ്പുറം ബാലകൃഷ്ണന്‍


ഇങ്ങനെയൊരാള്‍ തീപ്പന്തമായി സ്വയം ഇവിടെ എരിഞ്ഞിരുന്നു

ഇങ്ങനെയൊരാള്‍ തീപ്പന്തമായി സ്വയം ഇവിടെ എരിഞ്ഞിരുന്നു
1976 മാര്‍ച്ച് എട്ട് തിങ്കളാഴ്ച...
ലാത്തികള്‍ വഴിതോറും എഴുന്നേറ്റുനടന്ന അടിയന്തരാവസ്ഥയുടെ കാലം.
ദല്‍ഹിയില്‍ ഇന്ദിരഗാന്ധി ഉറഞ്ഞുതുള്ളുന്ന കാലം.
അവരുടെ വൈതാളികര്‍ നാടുകള്‍തോറും കലിവേഷത്തില്‍ പകര്‍ന്നാടുന്ന നാളുകള്‍...
പൊലീസ് സ്റ്റേഷനുകളിലെ ഇരുമ്പുലക്കകള്‍ മനുഷ്യ ഉടലുകളില്‍ ഉരുണ്ടുരുണ്ട് പതംവന്ന നേരം...
l
അന്നേ ദിവസം രാവിലെ ഏഴുമണി കഴിഞ്ഞ സമയം...
മലപ്പുറത്തെ മൈലപ്രയിലുള്ള ക്രൈംബ്രാഞ്ചിന്‍െറ ഓഫിസായി മാറിയ വീട്ടില്‍നിന്ന് പൊലീസുകാര്‍ അയാളെ വിളിച്ചിറക്കിക്കൊണ്ടുവന്നു. പൊലീസ് മര്‍ദനത്തിന്‍െറ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങിയ രൂപം. പ്രഭാകരന്‍ മാഷ് എന്ന് അയാളെ നാട്ടുകാര്‍ വിളിക്കും. മുറ്റത്തു കിടന്ന വില്ലീസ് ജീപ്പിന്‍െറ പിന്നില്‍ അയാളെ പൊലീസുകാര്‍ കൊണ്ടുവന്നിരുത്തി.
l
ആ വീടിന്‍െറ മറ്റേതോ ഭാഗത്തുനിന്ന് വേറൊരാളെ പൊലീസുകാര്‍ താങ്ങിപ്പിടിച്ചുകൊണ്ടുവന്നു. നല്ല താടിയുള്ള മെലിഞ്ഞ സുന്ദരനായ മുപ്പത്തിയെട്ടുകാരനായ ഒരു ചെറുപ്പക്കാരന്‍. ബാലകൃഷ്ണന്‍ എന്ന് പേര്. അയാളും കൊടിയ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിലറിയാം. നേരെ നില്‍ക്കാന്‍പോലും ത്രാണിയില്ലാത്ത അയാളെയും ജീപ്പിന്‍െറ പിന്നില്‍ കയറ്റി.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാലസുബ്രഹ്മണ്യം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.വി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ജീപ്പിന്‍െറ മുന്നില്‍ ഡ്രൈവര്‍ക്കൊപ്പം കയറി. കെ. നാരായണന്‍ എന്ന പൊലീസ് കോണ്‍സ്റ്റബ്ളും മറ്റൊരു പൊലീസുകാരനും ജീപ്പിന്‍െറ പിന്നിലും കയറി. ഗംഗാധരന്‍ എന്ന പൊലീസുകാരനായിരുന്നു ഡ്രൈവര്‍. ജീപ്പിന്‍െറ പിന്നിലേക്ക് കയറ്റുമ്പോഴേ രണ്ടുപേരോടുമായി പൊലീസിന്‍െറ കല്‍പന വന്നു: പരസ്പരം സംസാരിച്ചുകൂടാ. ആ വണ്ടിയുടെ ദിശ കക്കയത്തേക്കാണ്. കേരളത്തിന്‍െറ ചരിത്രത്തിലെ എക്കാലത്തെയും വലിയ പൊലീസ് മര്‍ദനത്തിന്‍െറ സ്മാരകമായ, ആര്‍.ഇ.സി വിദ്യാര്‍ഥി രാജനെ ഇരുമ്പുലക്കയാല്‍ ഉരുട്ടിക്കൊന്ന കക്കയത്തേക്ക്.
l
ജീപ്പില്‍ തലേന്നത്തെ മര്‍ദനത്തിന്‍െറ ക്ഷീണമുള്ള രണ്ടു മുഖങ്ങള്‍. നേരെ കോഴിക്കോട്ടേക്ക് പോകേണ്ട ജീപ്പ് മലപ്പുറം കോട്ടപ്പടിയില്‍നിന്ന് തിരിഞ്ഞ് പാണക്കാട് വഴി വേങ്ങരയെത്തി. ഒരു പമ്പില്‍നിന്ന് പെട്രോള്‍ അടിച്ചശേഷം ഒരു വലിയ കാനില്‍ പെട്രോള്‍ നിറച്ച് ജീപ്പില്‍ വെച്ച് പിന്നെയും മുന്നോട്ട് കുതിക്കുന്ന ജീപ്പ്.
വെളിമുക്ക് എന്ന സ്ഥലത്തെത്തിയ ജീപ്പില്‍നിന്ന് പെട്ടെന്ന് തീയാളാന്‍ തുടങ്ങി. ജീപ്പിലുണ്ടായിരുന്ന പെട്രോള്‍ കന്നാസ് മറിച്ചിട്ട് ബാലകൃഷ്ണന്‍ തീപ്പെട്ടിയുരച്ച് തീകൊടുത്തിരിക്കുന്നു. ആളിക്കത്തുന്ന ജീപ്പില്‍നിന്ന് ഡ്രൈവര്‍ പുറത്തുചാടി. ജീപ്പിന്‍െറ വശങ്ങളിലെ ഷീറ്റ് വലിച്ചുകീറി പൊലീസുകാര്‍ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. മുന്‍ സീറ്റിലിരുന്ന ഉദ്യോഗസ്ഥന്മാരുടെ ദേഹത്തും തീ ആളിപ്പിടിച്ചിരുന്നു. അവരും രക്ഷപ്പെടാന്‍ പാടുപെടുകയാണ്. തീയാളുന്നതിനിടയില്‍ ബാലകൃഷ്ണന്‍ പ്രഭാകരനോട് ചാടി രക്ഷപ്പെടാന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
കോണ്‍സ്റ്റബ്ള്‍ നാരായണന്‍ അപ്പോള്‍ ഉച്ചത്തില്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു:
‘ബാലകൃഷ്ണന്‍ ജീപ്പിന് തീ കൊടുത്തു.’
തീപിടിച്ചാളുന്ന ജീപ്പില്‍നിന്ന് പുറത്തുവീണ പൊലീസുകാര്‍ റോഡരികിലെ പുല്ലില്‍ കിടന്നുരുണ്ട് തീ കെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോള്‍, ഒരു പന്തംകണക്കെ നിന്നുകത്തുകയായിരുന്നു ബാലകൃഷ്ണന്‍. ആ തീയുടെ നടുവില്‍നിന്ന് ഉച്ചത്തില്‍ മുഴങ്ങുന്ന ശബ്ദം കേട്ടുകൊണ്ടായിരുന്നു നാട്ടുകാര്‍ ഓടിക്കൂടിയത്.
‘ഇങ്ക്വിലാബ് സിന്ദാബാദ്
വിപ്ളവം നീണാള്‍ വാഴട്ടെ
മാവോ സേതുങ് സിന്ദാബാദ്
ചാരുമജുംദാര്‍ സിന്ദാബാദ്’
അബദ്ധത്തില്‍ ഒരു തീക്കൊള്ളി കൈയില്‍ തട്ടിയാല്‍ ‘അയ്യോ!’ എന്നോ ‘അമ്മേ!’ എന്നോ വിളിച്ചാര്‍ത്ത് മാത്രം പരിചയമുള്ളവര്‍ക്ക് നടുവില്‍ അയാള്‍ വിപ്ളവത്തിന്‍െറ തീപ്പന്തമായി സ്വയം നിന്നെരിയുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ്
കാഷ്വാലിറ്റി
താടിയും മുടിയും കണ്ണുകളും വെന്തെരിഞ്ഞ ബാലകൃഷ്ണനെ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഇടതുവശത്ത് തോള്‍ മുതല്‍  കാലുവരെ സാരമായി പൊള്ളലേറ്റ പ്രഭാകരനെയും ഗുരുതരമായി പൊള്ളലേറ്റ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാലസുബ്രഹ്മണ്യത്തെയും അവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജീവന്‍െറ മിടിപ്പ് മാത്രം ശേഷിക്കുന്ന ബാലകൃഷ്ണന് ട്യൂബിലൂടെ വെള്ളം കൊടുക്കാന്‍ നഴ്സുമാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അയാള്‍ ആ വെള്ളം ഇറക്കാന്‍ കൂട്ടാക്കാതെ തുപ്പിക്കളയുന്നു. ഒന്നു ഞരങ്ങാന്‍പോലും ശേഷിയില്ലാത്ത ആ ശരീരത്തില്‍നിന്ന് പക്ഷേ അപ്പോഴും മുദ്രാവാക്യങ്ങള്‍ മുഴക്കാനുള്ള ഊര്‍ജം പ്രസരിച്ചുകൊണ്ടിരുന്നു.
മരണത്തിലേക്ക് ആയാസപ്പെട്ട് ഇറങ്ങിക്കൊണ്ടിരുന്ന ആ നേരത്തും അയാള്‍ വിളിച്ചുകൂവി:
‘ഞങ്ങളെ വേട്ടയാടുന്ന കാപാലികരെ
നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു
ഇങ്ക്വിലാബ് സിന്ദാബാദ്
വിപ്ളവം നീണാള്‍ വാഴട്ടെ’
ആശുപത്രി മുറിയിലേക്ക് കയറിവന്ന ഐ.ജി ലക്ഷ്മണയെ സ്വീകരിച്ചത് ബാലകൃഷ്ണന്‍െറ മുദ്രാവാക്യങ്ങളാണ്. തീച്ചൂടില്‍ നോവുന്ന പ്രഭാകരനെ നോക്കി അയാള്‍ പറഞ്ഞു: ‘ഇവന്‍ ബോധമില്ലാതെ പുലമ്പുകയാണ്. തീപ്പൊള്ളലേറ്റപ്പോള്‍ അപസ്മാരമിളകിയതാണ്.’
അയാള്‍ക്ക് അങ്ങനെ പറയാനേ കഴിയുമായിരുന്നുള്ളൂ. ഒരു വിപ്ളവകാരിയുടെ നെഞ്ചിന്‍കൂടില്‍നിന്ന് അവസാന ശ്വാസത്തിന്‍െറ പിടച്ചിലിലും പുറപ്പെടുന്ന മുദ്രാവാക്യത്തിന്‍െറ അര്‍ഥം തിരിച്ചറിയാന്‍ ഒരു ജീവപര്യന്തംകൊണ്ടുപോലും ലക്ഷ്മണക്ക് ആവില്ല. ഒരുപക്ഷേ, അയാള്‍ വിസ്മയിച്ചിട്ടുണ്ടാവണം, മരിക്കുമ്പോഴും ഒരാള്‍ ഇങ്ങനെ മുദ്രാവാക്യം വിളിക്കുകയോ എന്ന്.
വൈകാതെ ബാലകൃഷ്ണന്‍ എന്ന മുപ്പത്തിയെട്ടുകാരന്‍ കാഷ്വാലിറ്റിയില്‍ ഒന്നുകൂടി പിടഞ്ഞു മരിച്ചു. ‘അങ്ങാടിപ്പുറം ബാലകൃഷ്ണന്‍’ എന്ന് പില്‍ക്കാലത്ത് വിപ്ളവത്തെ സ്നേഹിച്ചവരൊക്കെയും രോമാഞ്ചത്തോടെയും കണ്ണീരോടെയും ഓര്‍ത്തുകൊണ്ടേയിരിക്കുന്ന രക്തസാക്ഷി അവിടെ ജനിച്ചു. പിന്മുറക്കാര്‍ ആ മുദ്രാവാക്യം ഏറ്റുവിളിച്ചു:
‘വര്‍ഗശത്രുവിന്‍െറ ജീപ്പിലിരുന്നെരിയുമ്പോഴും
അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ ഉയര്‍ത്തിയ
മുദ്രാവാക്യം ഞങ്ങളേറ്റുവിളിക്കുന്നു
ഇങ്ക്വിലാബ് സിന്ദാബാദ്’
മൂന്നു ദിവസംകൂടി കഴിഞ്ഞ് അതേ ആശുപത്രിമുറിയില്‍ ഡിവൈ.എസ്.പി ബാലസുബ്രഹ്മണ്യവും മരണത്തിന് കീഴൊതുങ്ങി.
ഓര്‍മിക്കപ്പെടാത്ത ബാലകൃഷ്ണന്‍
35 വര്‍ഷം മുമ്പ് ഭരണകൂടത്തിന്‍െറ കൊടുംപാതകങ്ങളോട് നേര്‍ക്കുനേര്‍ പോരാടി രക്തസാക്ഷിയായ അങ്ങാടിപ്പുറം ബാലകൃഷ്ണനെ കേരളത്തില്‍ എത്രപേര്‍ക്ക് അറിയുമെന്നറിയില്ല. പാര്‍ട്ടി കൊടിയും പിടിച്ച് കലക്ടറേറ്റ് ധര്‍ണക്കുപോകുന്ന വഴി വണ്ടി തട്ടി മരിച്ചവരെപ്പോലും രക്തസാക്ഷിയാക്കി അവരോധിക്കുന്ന, അവര്‍ക്കുവേണ്ടി മന്ദിരങ്ങളും സ്തൂപങ്ങളും ബസ് വെയ്റ്റിങ് ഷെഡുകളും കെട്ടുന്ന പാര്‍ട്ടികള്‍പോലും അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ എന്ന പേര് ഉച്ചരിച്ചുകേട്ടിട്ടില്ല.
നാടിനും നാട്ടാര്‍ക്കുംവേണ്ടി കൊലമരങ്ങളിലാടുകയും വെടിയേറ്റു മരിക്കുകയും ഇരുമ്പുലക്കക്കടിയില്‍ ഞെരിഞ്ഞവസാനിക്കുകയും ചെയ്ത വിപ്ളവജീവിതങ്ങള്‍ക്കുമേല്‍ പൈങ്കിളി പ്പാട്ടുപാടി കച്ചവട സിനിമയെടുത്ത് കാശും അവാര്‍ഡുകളും വാരിക്കൂട്ടിയവരും അങ്ങാടിപ്പുറം ബാലകൃഷ്ണന്‍െറ ഭ്രമിപ്പിക്കുന്ന ജീവല്‍സമരത്തില്‍ ഒരു സിനിമയുടെ സാധ്യതപോലും കണ്ടില്ല.
അതുകൊണ്ടാണ് ചിലരുടെ ഓര്‍മകളില്‍ മാത്രം ഇപ്പോള്‍ അവശേഷിക്കുന്ന അങ്ങാടിപ്പുറം ബാലകൃഷ്ണനെ ചലച്ചിത്രമാധ്യമത്തിന്‍െറ മായ്ക്കപ്പെടാനാവാത്ത കാന്‍വാസിലേക്ക് പകര്‍ത്തിവെക്കാന്‍ ഒഡേസയുടെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. ‘അഗ്നിരേഖ’ എന്ന ഡോക്യുമെന്‍ററിയുടെ ആദ്യപ്രദര്‍ശനം കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്നത് ഒരു കൂട്ടായ്മയുടെ നടുവിലായിരുന്നു. അങ്ങാടിപ്പുറം ബാലകൃഷ്ണനെ അറിയുന്നവരും സഹചരരായിരുന്നവരും സ്നേഹിച്ചിരുന്നവരും ആ വിപ്ളവപാതയെ ആദരവോടെ കണ്ടവരുമൊക്കെ ചേര്‍ന്ന ചെറിയ കൂട്ടായ്മക്ക് നടുവിലായിരുന്നു ആ പ്രദര്‍ശനം നടന്നത്. അവരില്‍ അടിയന്തരാവസ്ഥയുടെ ഭ്രാന്തിളകിയ കാലത്ത് പൊലീസിന്‍െറ ഇടിമുഴക്കങ്ങള്‍ ചെവിക്കുള്ളില്‍ ഏറ്റുവാങ്ങിയവരുണ്ട്. മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരുണ്ട്. പലവുരു ജയിലഴികളിലെ ഏകാന്തത കടിച്ചുകുടഞ്ഞവരുണ്ട്.
‘പൊലീസിന്‍െറ ഇടികൊണ്ടപ്പോള്‍ പല പേരുകളും ഞാനും പറഞ്ഞുപോയിട്ടുണ്ട്. അതുകൊണ്ട് പൊലീസിന് നേരേ നിന്ന് ജീവന്‍ ബലിയര്‍പ്പിച്ച ബാലകൃഷ്ണനെക്കുറിച്ച് പറയാന്‍ എനിക്ക് യോഗ്യതയില്ല’ -മധു മാസ്റ്റര്‍ ഏറ്റുപറഞ്ഞു.
മറ്റൊരു ജോണിനെ കാത്തിരിക്കുന്നു...
കാല്‍ നൂറ്റാണ്ട് മുമ്പ് ഈ തെരുവുകളിലൂടെ കനലടങ്ങാത്ത മനസ്സുമായി ആടിയുലഞ്ഞു കടന്നുപോയ ജോണ്‍ എബ്രഹാം. നാട്ടുകാര്‍ക്കു മുന്നില്‍ കൈനീട്ടി  കിട്ടിയ ചില്ലറത്തുട്ടുകളിലൂടെ ജോണും കൂട്ടരും കെട്ടിപ്പൊക്കിയ സ്വപ്നത്തിന്‍െറ പേരായിരുന്നു ‘ഒഡേസ മൂവീസ്’. മുതലാളിമാര്‍ക്കും താരങ്ങള്‍ക്കും മുന്നില്‍ ഓച്ചാനിച്ചുനിന്ന മലയാള സിനിമയെ സാധാരണക്കാരന്‍െറ വീട്ടുമുറ്റത്തേക്ക് ചേര്‍ത്തുവെക്കുകയായിരുന്നു ഒഡേസയിലൂടെ.
തിയറ്ററുകള്‍ പോലും സിനിമയ്ക്ക് ആവശ്യമില്ല എന്ന് മലയാളിയെ ആദ്യമായി പഠിപ്പിച്ച ആ ദൃശ്യകലാപത്തിന്‍െറ തുടര്‍ച്ച അത്രകണ്ട് ആശാവഹമായിരുന്നില്ല. ഒരു ജോണിനെ സഹിക്കാന്‍ കഴിയാത്തവിധം മാറിപ്പോയ മലയാളിയും മലയാള സിനിമയുമാവാം അതിന് പ്രധാന കാരണക്കാര്‍.
സാങ്കേതികവിദ്യയുടെ ഉദാരവത്കരണം സംഭവിച്ച ഈ കാലം തിയറ്ററുകളിലെ സിനിമ ജനങ്ങളില്‍ നിന്നകന്നുപോയ കാലം കൂടിയാണ്. ഒഡേസ അല്ളെങ്കില്‍ മറ്റൊരു പ്രസ്ഥാനത്തിന് ഏറ്റെടുക്കാന്‍ കഴിയുന്ന ഇടം ഇപ്പോഴും ബാക്കിനില്‍ക്കുന്നുമുണ്ട്. പക്ഷേ, സിനിമ എന്ന മാധ്യമത്തിന്‍െറ പളപളപ്പില്‍ വീണുപോകാത്ത, ആ മാധ്യമത്തിന്‍െറ സാധ്യതകളെ കൈയൊതുക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന മറ്റൊരു ജോണിനെ ഈ സിനിമാ പരിസരം ആവശ്യപ്പെടുന്നുണ്ട്.
സത്യനും ഏതാനുംപേരും എന്നിടത്ത് ചുരുങ്ങിയ ഒഡേസ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമത്തിനു മുന്നോടി കൂടിയാണ് ‘അഗ്നിരേഖ’ എന്ന് സത്യന്‍ പറയുന്നു. അതുവഴി നമ്മുടെ ഓര്‍മപഥങ്ങളില്‍നിന്ന് മാഞ്ഞുപോകുന്ന ഒരു വിപ്ളവകാരിയെ തിരിച്ചുകൊണ്ടുവരിക കൂടിയാണ്.
അസാന്നിധ്യമായ സാന്നിധ്യം
സി.വി. സത്യന്‍ ഒഡേസ രചനയും സംവിധാനവും നിര്‍വഹിച്ച ഡോക്യുമെന്‍ററിയുടെ ഗുണദോഷ വിചാരത്തിന് മുതിരുകയല്ല ഇവിടെ. ആ ഡോക്യുമെന്‍ററി ഉയര്‍ത്തുന്ന ചില പ്രശ്നപരിസരങ്ങളെക്കുറിച്ച് പറയുക മാത്രമാണ്.
ഡോക്യുമെന്‍ററി അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് കാടത്തത്തെക്കുറിച്ച് പറയാനും ശ്രമിക്കുന്നുണ്ട്. അതിന്‍െറ ഭാഗമായി അക്കാലത്ത് പീഡനമനുഭവിച്ചവരും അതിന്‍െറ ഓര്‍മകളും മുറിവുകളും ഇന്നും പേറുന്നവരുമായ നിരവധി പേരെ ഈ ഡോക്യുമെന്‍ററി കാഴ്ചക്കാരനു മുന്നില്‍ എത്തിക്കുന്നുണ്ട്.
എ. വാസു, കെ.എന്‍. രാമചന്ദ്രന്‍, പി.ടി. തോമസ്, ആര്‍ട്ടിസ്റ്റ് മോഹന്‍, രാജന്‍ ചാത്തമംഗലം, റിട്ട. ജയില്‍ വാര്‍ഡന്‍ പട്ടം രവി, മുണ്ടൂര്‍ രാവുണ്ണി തുടങ്ങിയവരൊക്കെയാണ് ആ കാലം വിവരിക്കുന്നത്.
അങ്ങാടിപ്പുറം ബാലകൃഷ്ണനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിന് മുഖ്യമായും അവലംബിച്ചിരിക്കുന്നത് ബാലകൃഷ്ണനൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന പ്രഭാകരന്‍ മാഷെയാണ്. അതിനു പുറമെ, ബാലകൃഷ്ണന്‍െറ മക്കളായ മുരളിയും മഞ്ജുവും സഹോദരി ലക്ഷ്മിയമ്മയും ബീഡിത്തൊഴിലാളിയായ കെ.വി. കമ്മു തുടങ്ങിയവരും ചേര്‍ന്നാണ് ബാലകൃഷ്ണന്‍െറ ജീവിതം പൂരിപ്പിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് എ.കെ.ജിയെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് ലാത്തികൊണ്ട് അടിച്ച് അവശനാക്കിയതും പ്ളാസ്റ്റര്‍ ഇട്ട കൈയുമായി എ.കെ.ജി പാര്‍ലമെന്‍റില്‍ പ്രസംഗിച്ചതുമായ വാര്‍ത്ത ദേശാഭിമാനി പത്രത്തില്‍ വന്നിരുന്നില്ല. പക്ഷേ, കുരുക്ഷേത്ര എന്ന ആര്‍.എസ്.എസിന്‍െറ പത്രികയില്‍ പടംസഹിതം വാര്‍ത്ത വന്നിരുന്നു. ആ സമയത്താണ് ദേശാഭിമാനി പത്രത്തിന്‍െറ ഫണ്ട് ശേഖരിക്കാന്‍ നേതാക്കള്‍ വരുന്നത്. കുരുക്ഷേത്രയുടെ കോപ്പി ഉയര്‍ത്തിപ്പിടിച്ച് നേതാക്കന്മാരുമായി ബാലകൃഷ്ണന്‍ നേര്‍ക്കുനേര്‍ നിന്നു.
‘‘എ.കെ.ജിയെ തല്ലിയ വാര്‍ത്ത പോലും പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത ഒരു പത്രത്തെ നിലനിര്‍ത്താനുള്ള ബാധ്യത നമുക്കുണ്ടോ?’’ അതായിരുന്നു ബാലകൃഷ്ണന്‍െറ ന്യായം. അതോടെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനായ ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് പുറത്താകുന്നതെന്ന് പ്രഭാകരന്‍ പറയുന്നു. സര്‍വേ ഡിപ്പാര്‍ട്ടുമെന്‍റില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ബാലകൃഷ്ണനെ എന്‍.ജി.ഒ യൂനിയനില്‍നിന്ന് സസ്പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്ത പക്ഷേ, ദേശാഭിമാനിയുടെ മുന്‍പേജില്‍ വരികയും ചെയ്തു.
ബാലകൃഷ്ണന്‍െറ അവസാന നിമിഷങ്ങളെക്കുറിച്ച് വിവരിക്കുന്നത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രഭാകരന്‍ മാഷ് തന്നെയാണ്. മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞതില്‍നിന്ന് പല കാര്യങ്ങളും വ്യത്യസ്തമായിട്ടാണ് ഇതില്‍ അദ്ദേഹം പറയുന്നത്. ബാലകൃഷ്ണന്‍ ഫുള്‍ സ്ലീവ് കുപ്പായം ധരിക്കുന്നയാളാണെന്നും കൈയിന്‍െറ മടക്കില്‍ തീപ്പെട്ടിക്കൂടിന്‍െറ മരുന്നുള്ള ഭാഗവും കൊള്ളിയും സൂക്ഷിക്കുമായിരുന്നുവെന്നും പെട്രോള്‍കാന്‍ മറിച്ചിട്ട് ഞൊടിയിടയില്‍ തീപ്പെട്ടിക്കൊള്ളിയുരച്ച് കത്തിക്കുകയായിരുന്നിരിക്കാം എന്നുമാണ് പ്രഭാകരന്‍ മാഷ് പറയുന്നത്. വിവാദത്തിനിടയുള്ള ഈ ഭാഗങ്ങള്‍ തല്‍കാലം വിട്ടുകളയുന്നു.
പക്ഷേ, ആ കാലത്ത് ബാലകൃഷ്ണനൊപ്പം നിമിഷങ്ങള്‍ പങ്കുവെച്ച പലരും ചേര്‍ന്ന് പൂരിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും ഉണ്ടാകേണ്ടിയിരുന്ന ഒരാള്‍ തന്‍െറ അസാന്നിധ്യം കൊണ്ട് ഈ ഡോക്യുമെന്‍ററിയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. കെ. വേണുവാണത്.
 പൊലീസ് അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ബാലകൃഷ്ണനെ ഒടുവില്‍ കാണുമ്പോള്‍ അട്ടപ്പാടിയില്‍നിന്നാണ് വരുന്നതെന്നും കെ. വേണുവിനെ തമിഴ്നാട്ടിലേക്ക് കയറ്റിവിട്ടിട്ടാണ് വരുന്നതെന്നും ബാലകൃഷ്ണന്‍ പറഞ്ഞതായി പ്രഭാകരന്‍ പറയുന്നുണ്ട്. ഇതിനു ശേഷമാണ് ബാലകൃഷ്ണന്‍ ഒളിവില്‍ പോകുന്നതും പിന്നീട് പൊലീസ് പിടിയിലാകുന്നതും.
മുമ്പ് പല ലേഖനങ്ങളിലും ഓര്‍മക്കുറിപ്പിലുമൊക്കെ ബാലകൃഷ്ണനെക്കുറിച്ച് കെ. വേണു പലവട്ടം പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരാള്‍ ഈ ഡോക്യുമെന്‍ററിയില്‍ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം പറയുന്നത് സത്യനാണ്.
‘കെ. വേണു ഒളിവില്‍ കഴിഞ്ഞകാലത്ത് അദ്ദേഹത്തിന് അഭയം കൊടുത്തത് ബാലകൃഷ്ണനായിരുന്നു. സ്വന്തം വീടിന്‍െറ അടുത്തുള്ള വീടായിരുന്നു അതിനായി ബാലകൃഷ്ണന്‍ തരപ്പെടുത്തിയത്. ആ   സ്ഥലത്തുവെച്ച് കെ. വേണുവുമായി ഈ ചിത്രത്തിലെ ചിലരംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതാണ്. വേണു വരാമെന്ന് സമ്മതിക്കുകയും  അതുപ്രകാരം അങ്ങാടിപ്പുറത്ത് കാമറയും സംഘവുമായി കാത്തു നില്‍ക്കുകയും ചെയ്തു. പറഞ്ഞ സമയത്ത് വേണു വന്നില്ല. പകരം, വേണു വരില്ല എന്ന അദ്ദേഹത്തിന്‍െറ സുഹൃത്തിന്‍െറ ഫോണാണ് വന്നത്. അങ്ങനെയാണ് വേണു ഒഴിവാക്കപ്പെട്ടത്.
വേണമെങ്കില്‍ അദ്ദേഹത്തിന്‍െറ വീട്ടില്‍ പോയി വേണുവിന്‍െറ രംഗങ്ങള്‍ പകര്‍ത്താമായിരുന്നു. പിന്നീട് എന്‍െറ ആലോചനകളില്‍ വേണു ഒഴിവാക്കപ്പെടുന്നതാണ് ഉചിതമെന്ന് ബോധ്യമായി. ഇത് ഒരു ചരിത്രം പറയലല്ല. ഒരു സര്‍ഗസൃഷ്ടിയാണ്. വേണു ഇപ്പോള്‍ എത്തിയ രാഷ്ട്രീയമായിരിക്കും അദ്ദേഹം പറയുക. അത് അങ്ങാടിപ്പുറം ബാലകൃഷ്ണനെ തിരസ്കരിക്കുന്ന രാഷ്ട്രീയമാണ്. അതുകൊണ്ട് ബോധപൂര്‍വം വേണുവിനെ ഒഴിവാക്കിയതാണ്. അയാള്‍ എത്തിപ്പെട്ട ഒരു രാഷ്ട്രീയത്തിന്‍െറ ജീര്‍ണതകൊണ്ടാണ് അയാള്‍ ഈ ചിത്രത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടത്’’.
അതേക്കുറിച്ച് എ. വാസു പറയുന്നതിങ്ങനെയാണ് ‘‘ഭൂതകാലത്തിലെ നിലപാടുകള്‍ തെറ്റായിരുന്നെന്ന് പില്‍ക്കാലത്ത് ബോധ്യമുണ്ടാവുക സ്വാഭാവികമാണ്. അതൊരു തെറ്റുമല്ല. പക്ഷേ, ആ കാലത്തെ ശരി അതായിരുന്നു എന്ന് അംഗീകരിച്ചേ പറ്റൂ. അതുകൊണ്ടാണല്ളോ അങ്ങനെയൊരു നിലപാടില്‍ അന്ന് എത്തിയത്. വേണുവിന്‍െറ ഇന്നത്തെ നിലപാടുകളില്‍ യോജിക്കാന്‍ കഴിയാത്തതുകൊണ്ടാവാം ആ ഡോക്യുമെന്‍ററിയില്‍നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടത്’’.
ഇങ്ങനെ ഒരാള്‍ ഇവിടെ....
കേരളീയ സമൂഹത്തിന്‍െറ ബോധത്തില്‍ ബാലകൃഷ്ണന്‍ വേണ്ട വിധം അനുസ്മരിക്കപ്പെട്ടില്ല എന്ന പരാതിയെക്കുറിച്ച് എ. വാസു പറഞ്ഞതിങ്ങനെയാണ്:
‘‘കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്‍െറ തലപ്പത്തുണ്ടായിരുന്ന രണ്ടാം തലമുറയില്‍പെട്ടവര്‍ സവര്‍ണ പശ്ചാത്തലത്തില്‍ നിന്ന് കടന്നുവന്നവരാണ്. സവര്‍ണത ഒരു പ്രത്യയശാസ്ത്രമായി എക്കാലവും ഇവിടെ നിലനിന്നിട്ടുണ്ട്. അതിനെ മറികടന്ന ഒരു നേതാവിനെയും ഞാന്‍ കണ്ടിട്ടില്ല. നക്സല്‍ പ്രസ്ഥാനത്തിന്‍െറ തലപ്പത്തുണ്ടായിരുന്നവര്‍ക്കുപോലും അതിനെ പൂര്‍ണമായി മറികടക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് അങ്ങാടിപ്പുറം ബാലകൃഷ്ണനെപ്പോലുള്ളവരുടെ പ്രവര്‍ത്തനത്തിന്‍െറ ആത്മാര്‍ഥതയോ ജീവത്യാഗത്തിന്‍െറ അര്‍ഥമോ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടാണ് അങ്ങാടിപ്പുറം ബാലകൃഷ്ണനും വര്‍ഗീസുമൊന്നും ഇവിടെ വേണ്ടവിധം അനുസ്മരിക്കപ്പെടാതെ പോകുന്നത്’’.
ഗവണ്‍മെന്‍റുകള്‍ ഏതാനും കോര്‍പറേറ്റുകള്‍ക്കായി ഭരിച്ചുകൊടുക്കപ്പെടുന്ന ഏജന്‍സികളായി മാറിക്കൊണ്ടിരിക്കുകയും അക്കൂട്ടത്തിലൊരുത്തനെ തഞ്ചത്തില്‍ കിട്ടുമ്പോള്‍ ചെകിട്ടത്തൊന്ന് പൂശാന്‍ പൊറുതികെട്ട ചെറുപ്പക്കാര്‍ ഭഗത്സിങ്ങിന്‍െറ പേരുച്ചരിച്ചു കടന്നുവരു:കയും ചെയ്യുന്ന കാലത്ത് അങ്ങാടിപ്പുറം ബാലകൃഷ്ണനെപ്പോലെ ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നു ഓര്‍മപ്പെടുത്തുന്നത് അനിവാര്യമാണ്. ആ അര്‍ഥത്തില്‍ ഡോക്യുമെന്‍ററിയുടെ ദൃശ്യപരിചരണത്തിലെ പാളിച്ചകള്‍ മറക്കപ്പെടുന്നു.***

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...