2013, നവംബർ 20, ബുധനാഴ്‌ച

'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/'വരവില' എന്ന നുകം രൂപമെടുക്കുന്നു

Kulastreeyum Chanthapennum Undayathengane.djvu
[ 97 ] 'വരവില' എന്ന നുകം
രൂപമെടുക്കുന്നു


സ്ത്രീധനത്തെക്കുറിച്ച് വേവലാതിപ്പെടാത്ത കുടുംബങ്ങൾ ഇന്ന് കേരളത്തിൽ കുറവാണ്. എന്നാൽ ഈ സമ്പ്രദായം നാട്ടിലാകെ പടർന്നുപിടിച്ചത് അൽപകാലം മുമ്പുമാത്രമാണെന്നതാണ് വാസ്തവം. മാത്രമല്ല, ഇന്ന് 'സ്ത്രീക്കു നൽകുന്ന ധന'മല്ല സ്ത്രീധനം - 'വരനു നൽകുന്ന വില'യാണ്. വിവാഹസ്ഥിരതയെക്കുറിച്ചും കുടുംബത്തിൽ ഭർത്താവിന്റെ അധികാരങ്ങളെക്കുറിച്ചുമുള്ള ധാരണകളിലുമുണ്ടായ മാറ്റങ്ങളിൽനിന്നാണ് സ്ത്രീധനമേർപ്പാട് രൂപപ്പെട്ടത്. സാമൂഹ്യമാറ്റത്തിനിടയിൽ ഉയർന്നുവന്ന തിന്മയാണ് സ്ത്രീധനമെന്നു തിരിച്ചറിയുമ്പോൾ സാമൂഹ്യമാറ്റത്തിലൂടെ അതിനെ ഇല്ലായ്മചെയ്യാനാകുമെന്നതിനെക്കുറിച്ചുള്ള ആത്മവിശ്വാസവും വർദ്ധിക്കുന്നു.

'സ്ത്രീധനം' അല്ല!
തുടക്കത്തിൽത്തന്നെ പറയാം, കേരളത്തിൽ വിവാഹങ്ങളോടനുബന്ധിച്ച് നടക്കുന്ന കൊടുക്കൽവാങ്ങലിന് 'സ്ത്രീധനം' എന്ന പേർ യോജിക്കില്ല. കല്യാണവേളയിൽ വധുവിന് സ്വന്തം കുടുംബം നൽകുന്ന സമ്മാനമാണ് 'സ്ത്രീധനം'. അതവൾക്ക് നേരിട്ടവകാശപ്പെട്ടതും സ്വന്തമായി കൈകാര്യം ചെയ്യാവുന്നതുമായ മുതലാണ്. എന്തെങ്കിലും കാരണവശാൽ അവൾക്ക് വിവാഹബന്ധം ഒഴിയേണ്ടിവന്നാൽ സ്ത്രീധനം മടക്കിക്കൊടുക്കാൻ [ 98 ] ഭർത്താവിന്റെ വീട്ടുകാർ ബാദ്ധ്യസ്ഥരുമാണ്. പക്ഷേ കേരളത്തിൽ ഇന്നു നിലവിലുള്ള രീതി ഇതല്ല; അത് 'വരവില'യാണ് - വധുവിന്റെ വീട്ടുകാർ വരന്റെ 'യോഗ്യത'യനുസരിച്ച് അയാൾക്കു നൽകുന്ന ധനം - വരന്റെ 'യോഗ്യത'യനുസരിച്ച് അത് കൂടിയും കുറഞ്ഞുമിരിക്കും. വധുവിന്റെ 'യോഗ്യത'യും പരിഗണിക്കാറുണ്ടെങ്കിലും അതിനു താരതമ്യേന പ്രാധാന്യം കുറവാണ്.
ഇന്ന് കേരളത്തിലെ താണ-ഇടത്തരം കുടുംബങ്ങളെ ദാരിദ്യ്രത്തിലേക്കു വലിച്ചിഴക്കുന്ന പ്രധാന കാരണങ്ങൾ രണ്ടാണ്. ഒന്ന് ചെലവേറിയ ചികിത്സ ആവശ്യമായിവരുന്ന രോഗങ്ങൾ; രണ്ട്, പെൺകുട്ടികളെ എന്തു നഷ്ടവും സഹിച്ച് 'അയയ്ക്കണം' എന്ന ചിന്ത. ആദ്യത്തേതിനുമേൽ നമുക്കധികം നിയന്ത്രണം ഒരുപക്ഷേ ഇല്ലായിരിക്കാം. രണ്ടാമത്തേത് നാംതന്നെ വരുത്തിവയ്ക്കുന്നതാണ്. ആൺകുട്ടികളെപ്പോലെയോ അവരെക്കാൾ മെച്ചമായോ പഠിക്കാനും ജോലിചെയ്യാനും സമ്പാദിക്കാനും പെൺകുട്ടികൾക്കു കഴിയുമെന്ന് ഇന്നു നമുക്കറിയാം. പഠിത്തം, ജോലി, ഇവയിലേക്കു കടക്കാൻ പെൺകുട്ടികളെ നാം പ്രാത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇതിലൊക്കെ അധികമാണ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാനുള്ള പരിശ്രമം! പഠിച്ചുവളർന്ന പെൺകുട്ടി ആത്മാഭിമാനമുള്ള, മുതിർന്ന, ഒരു വ്യക്തിയാണെന്ന കാര്യത്തെപ്പോലും അവഗണിച്ചുകൊണ്ട് ഏതുവിധേനയും ഒരു വരനെക്കണ്ടെത്താൻ മാതാപിതാക്കന്മാർ ശ്രമിക്കും. ഒടുവിൽ വലിയ വിലകൊടുത്ത് ഒരാളെ കൊണ്ടുവരും. അതും ഒരു ഭാഗ്യപരീക്ഷണംമാത്രമാണ്. നന്നായില്ലെങ്കിൽ 'അവളുടെ തലയിലെഴുത്ത്' എന്ന് ദീർഘമായി നിശ്വസിക്കും; ആ അദ്ധ്യായം അടയ്ക്കും. പിന്നെ ആ സാധുപെൺകുട്ടിയുടെ നശിച്ചുപോയ ജീവിതം അവളുടെമാത്രം തലവേദനയാണ്.
NotesBullet.png കേരളത്തിലെ മിഷണറിസഭകൾ
ചർച്ച് മിഷണറി സൊസൈറ്റി (CMS), ലണ്ടൻ മിഷണറി സൊസൈറ്റി (LMS), ബാസൽ മിഷൻ (Basel Mission) എന്നീ മൂന്നു സഭകളാണ് 19-ാം നൂറ്റാണ്ടുമുതൽ കേരളത്തിൽ പ്രേഷിതവേലയിൽ ഏർപ്പെട്ടത്. ഇവയിൽ ആദ്യത്തെ രണ്ട് സഭകൾ കേരളത്തിന്റെ തെക്കൻഭാഗങ്ങളിലും ബാസൽമിഷൻ വടക്കൻ കേരളത്തിലും പ്രവർത്തിച്ചു. 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ബ്രിട്ടിഷ് അധികാരത്തിന് അടിസ്ഥാനമിട്ട കേണൽ മൺറോയുടെ ഒത്താശയോടെയാണ് മിഷണറിപ്രവർത്തകർ ഈ നാട്ടിൽ ചുവടുറപ്പിച്ചത്. എന്നാൽ മതംമാറ്റുക എന്ന ഒരൊറ്റ ജോലിമാത്രമല്ല മിഷണറിമാർ ചെയ്തത്. ജാതിവ്യത്യാസങ്ങൾക്കപ്പുറത്ത് എല്ലാവർക്കും വിദ്യാഭ്യാസം നൽകിയിരുന്ന വിദ്യാലയങ്ങൾ ഈ നാട്ടിലാരംഭിച്ചത് അവരാണ്. കീഴാളർക്ക് വിദ്യയുടെ വെളിച്ചം എത്തിച്ചുകൊടുക്കുകവഴി നിലവിലുണ്ടായിരുന്ന ജാത്യാചാരത്തിലെ അനീതിയെയും അക്രമത്തെയും പ്രത്യക്ഷത്തിലെതിർക്കാനുള്ള ധൈര്യവും അവർ പകർന്നു. 1850കൾവരെ തെക്കൻ തിരുവിതാംകൂറിലെ നാടാന്മാർ ഉന്നതജാതിക്കാർക്കെതിരെ നടത്തിയ മാറുമറയ്ക്കൽ സമരത്തിന് ഉറച്ച പിന്തുണ നൽകിയത് LMS പാതിരിമാരായിരുന്നു. എല്ലാ ജാതിമതക്കാരും ഒന്നിച്ചു പഠിച്ച, ഉന്നതനിലവാരം പുലർത്തിയ, നിരവധി സ്കൂളുകളും കലാലയങ്ങളും അവർ സ്ഥാപിക്കുകയുണ്ടായി. വടക്ക് ബാസൽമിഷനാകട്ടെ, പല പുതിയ തൊഴിലുകളും ജനങ്ങളെ പരിശീലിപ്പിച്ചു. മലയാളഭാഷയ്ക്കും കനത്ത സംഭാവനകൾ മിഷണറിമാരിൽനിന്നുണ്ടായിട്ടുണ്ട്. ഹെർമ്മൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി എന്നീ നാമങ്ങൾ മലയാളഭാഷാചരിത്രത്തിൽ തിളങ്ങിനിൽക്കുന്നവയാണ്.

'വരവില'യുടെ വരവിനെക്കുറിച്ചാണ് ഈ അദ്ധ്യായം. ഇത്തിൾക്കണ്ണിപോലെ എല്ലാ സമുദായങ്ങളിലും - പണക്കാർ, പാവപ്പെട്ടവർ എന്ന വ്യത്യാസമൊന്നും കൂടാതെ - കയറിപ്പറ്റിയ ഈ ഏർപ്പാട് കേരളത്തിലെ മൊത്തം സ്ത്രീകളും നേരിടുന്ന വിപത്തായിത്തീർന്നിരിക്കുന്നുവെന്നത് പരിഗണിച്ചാണ് അതിനിവിടെ ഇത്രയും പ്രാധാന്യം കല്പിച്ചിരിക്കുന്നത്. ചില ചെറിയ ആദിവാസിഗോത്രങ്ങളിലൊഴിച്ച് മറ്റെല്ലായിടത്തും 'വരവില' പടർന്നുപിടിച്ചിരിക്കുന്നു. മുമ്പാണെങ്കിൽ മലയാളബ്രാഹ്മണർ, ക്രിസ്ത്യാനികൾ തുടങ്ങിയ മക്കത്തായ സമുദായങ്ങൾക്കിടയിലായിരുന്നു സ്ത്രീധനമേർപ്പാട് പൂർണ്ണരീതിയിൽ നിലനിന്നിരുന്നത്. എന്നാൽ 19-ാം നൂറ്റാണ്ടിൽപ്പോലും 'സ്ത്രീധനം' 'വരവില' തന്നെയായിരുന്നില്ലേ എന്നു സംശയിക്കാൻ വകയുണ്ട്. 1822ൽ തിരുവിതാംകൂറിലെ റാണി ഗൗരിപാർവ്വതീഭായി ഒപ്പുവച്ച ഒരു ഉത്തരവുപ്രകാരം ഇവിടത്തെ നമ്പൂതിരി-പോറ്റി സമുദായങ്ങളുടെ സ്ത്രീധനമേർപ്പാടിനുമേൽ നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ ശ്രമിച്ചതായി കാണുന്നു. ക്രമാതീതമായി വർദ്ധിച്ച സ്ത്രീധനത്തുകമൂലം ബ്രാഹ്മണസ്വത്തുക്കൾ നശിക്കുന്നെന്നും അവിവാഹിതകളായിനിൽക്കുന്ന സ്ത്രീകൾക്ക് പലവിധ ദോഷങ്ങളും ഉണ്ടാകുന്നുവെന്നും ഉത്തരവിൽ പറയുന്നു. സ്ത്രീധനത്തുക നിശ്ചയിച്ചതിനുപുറമെ 14 വയസ്സിലധികം പ്രായമായ കന്യകമാരുടെ വിവാഹം ഉടൻതന്നെ നടത്തിക്കൊള്ളണമെന്നും ഉത്തരവിൽ പറഞ്ഞിരിക്കുന്നു! വരന്മാരുടെ വിലയായിരുന്നു ഇവിടെ സ്ത്രീധനം എന്നു കരുതാൻ കാരണമുണ്ട്; ബ്രഹ്മസ്വങ്ങൾ നശിക്കാൻമാത്രം ഉയർച്ചയാണ് [ 99 ] തുകയിലുണ്ടായത്! ഇതുപോലെ കോട്ടയത്തെ സുറിയാനിക്രിസ്ത്യാനികളുടെ ഗൃഹജീവിതവുമായി തനിക്കുണ്ടായിരുന്ന പരിചയത്തെ അടിസ്ഥാനമാക്കി സി.എം.എസ്. മിഷണറിസഭയിൽ പ്രവർത്തിച്ചിരുന്ന മിഷണറിയായിരുന്ന കോളിൻസ് മദാമ്മ 1877ൽ പ്രസിദ്ധീകരിച്ച ഘാതകവധം എന്ന നോവലിലും 'സ്ത്രീധനം' 'വരവില'യായിരുന്നുവെന്ന് സൂചനയുണ്ട്. പുരുഷന്റെ യോഗ്യതകൾക്ക് കൊടുത്ത അമിത പ്രാധാന്യവും സ്ത്രീയുടെ യോഗ്യതകളെ ഇടിച്ചുതാഴ്ത്താനുമുള്ള പ്രവണതയും ഈ നോവലിൽ വിമർശിക്കപ്പെടുന്നു. 'നല്ല കുടുംബ'മെന്ന യോഗ്യതയുള്ള വരനെ തന്റെ മകൾക്കു കിട്ടണമെങ്കിൽ ഒത്തിരി നിലം പുരയിടങ്ങൾ സമ്പാദിച്ചുകൂട്ടിയേ പറ്റൂ എന്നു വിശ്വസിച്ച കോശീകുര്യൻ എന്നയാളുടെ മനസ്സിനെ മകളായ മറിയം മാറ്റിയെടുത്തതിന്റെ കഥയാണ് ഘാതകവധം പറയുന്നത്.
എന്നാൽ പഴയകാലത്ത് സ്ത്രീധനം കൊടുക്കുന്നവർക്ക് വിവാഹബന്ധം ഒഴിഞ്ഞാൽ അതു മുഴുവനായോ ഭാഗികമായോ മടക്കിക്കിട്ടാനുള്ള സംവിധാനം പല സമുദായങ്ങളിലുമുണ്ടായിരുന്നു. വിവാഹസമയത്ത് കിട്ടുന്ന സമ്മാനങ്ങളുടെ കണക്ക് കൃത്യമായി എടുത്തുവയ്ക്കുന്ന രീതി ഇന്നും പല സമുദായങ്ങളിലുമുണ്ട്. ഈ പഴുതുകളെല്ലാം ഇരുപതാംനൂറ്റാണ്ടിൽ ചുരുങ്ങുകയാണുണ്ടായത്. വരവിലയുടെ സ്വാധീനം വളരുംതോറും ഇന്ന് നിലവിലുള്ളവയുടെ ആയുസ്സു കുറയുമെന്നു തീർച്ചയാണ്. 20-ാംനൂറ്റാണ്ടിന്റെ പ്രത്യേകത അതുമാത്രമല്ല. മുമ്പ് സ്ത്രീധനസമ്പ്രദായം തീരെ പതിവില്ലായിരുന്ന സമുദായങ്ങളിലേക്ക് വരവില കടന്നുകയറിയതാണ് 20-ാം നൂറ്റാണ്ടിന്റെ സവിശേഷത.
Kulasthree Chapter five pic02.jpg

വരവില മാന്യമാകുന്നു
അമ്മവഴിക്ക് സ്വത്തവകാശം കണക്കാക്കിയിരുന്ന മരുമക്കത്തായ സമുദായങ്ങളിൽ വരവിലയ്ക്ക് അനുകൂലമായ വിവാഹസമ്പ്രദായമല്ല നിലനിന്നിരുന്നത്. സ്ത്രീക്ക് സ്വന്തം കുടുംബവുമായുള്ള ബന്ധം ഈ സമുദായങ്ങളിൽ വളരെ ശക്തമായിരുന്നു. ഭർത്താവിന്റെ വീട്ടിലാണ് താമസമെങ്കിലും ജനിച്ചവീട്ടിൽനിന്ന് സ്ത്രീ ഒരിക്കലും അകന്നുപോയിരുന്നില്ല. പിറന്നകുടുംബത്തിൽ സ്ത്രീക്കുള്ള ധനപരവും ധാർമ്മികവുമായ അവകാശങ്ങൾ [ 100 ] വിവാഹത്തിനുശേഷവും നിലനിന്നുവെന്ന് സാരം. രണ്ടാമതായി, 'മുറച്ചെറുക്ക'നെയോ 'മുറപ്പെണ്ണി'നെയോ (അമ്മാവന്റെ മകൻ, മകൾ അങ്ങനെയുള്ളവരെ) വിവാഹംചെയ്യുന്ന രീതി ഇക്കൂട്ടർക്കിടയിൽ നിലവിലുണ്ടായിരുന്നതുകൊണ്ട് പലപ്പോഴും കല്യാണംകഴിക്കുന്ന പുരുഷൻ അന്യനായിരുന്നില്ല. തന്നെയുമല്ല, വിവാഹമോചനവും വിധവാവിവാഹവും സാധാരണകാര്യങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നു. ഭാര്യയുടെ സംരക്ഷണത്തിന്റെ ചുമതല അധികവും അവളുടെ സ്വന്തം വീടിനുതന്നെയായിരുന്നതുകൊണ്ട് വിവാഹമോചനംമൂലം സ്ത്രീ തകർന്നുപോകുന്ന ഇന്നത്തെയവസ്ഥ ഉണ്ടായിരുന്നില്ല. കീഴ്ജാതിക്കാർക്കിടയിലാകട്ടെ, വിവാഹസമയത്ത് ചെറുക്കൻവീട്ടുകാർ പെൺവീട്ടുകാർക്ക് 'പെൺപണം' കാഴ്ചവയ്ക്കുന്നരീതി 19-ാം നൂറ്റാണ്ടിലുണ്ടായിരുന്നു. പരമ്പരാഗത മരുമക്കത്തായ കുടുംബങ്ങളിലെ സ്ത്രീകൾ എല്ലാവിധത്തിലും സ്വതന്ത്രകളായിരുന്നു എന്നല്ല പറഞ്ഞുവരുന്നത്. അമ്മാവന്മാരുടെയും ആങ്ങളമാരുടെയും വാക്കിനു കീഴ്വഴങ്ങിയാണ് സ്ത്രീകൾ കഴിഞ്ഞത്; പ്രായമേറിയ സ്ത്രീകൾക്ക്, വിശേഷിച്ച് അമ്മമാർക്ക്, പക്ഷേ, വളരെ മാന്യമായ സ്ഥാനവും കുടുംബത്തിന്റെ സ്വത്തുക്കൾ, പണമിടപാടുകൾ, വരുമാനം എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ വലിയ പങ്കുമുണ്ടായിരുന്നു. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ, ഇന്നത്തെപ്പോലെ 'സ്നേഹത്തിന്റെ അധികാരം' മാത്രമായിരുന്നില്ല അമ്മമാരുടേത്. മലബാറിൽ 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഗവേഷണം നടത്തിയ എഫ്. ഫാസറ്റ് (F. Fawcett) എന്ന നരവംശശാസ്ത്രജ്ഞൻ തന്റെ Nayars of Malabar (1901) എന്ന പുസ്തകത്തിൽ ഇവിടെ നിലവിലുണ്ടായിരുന്ന 'സംബന്ധവ്യവസ്ഥ'യെക്കുറിച്ച് ഇങ്ങനെയാണ് നിരീക്ഷിച്ചത്:
DownArrow.png
എല്ലാ ലൈംഗികകാര്യങ്ങളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യസ്വാതന്ത്ര്യം അനുവദിക്കുന്നുവെന്നത് മരുമക്കത്തായവ്യവസ്ഥയുടെ അപൂർവ്വഗുണങ്ങളിലൊന്നുതന്നെ. ഒറ്റരാത്രിമാത്രമേ ഒന്നിച്ചു കഴിഞ്ഞുള്ളു എന്നാലും ഇരുകൂട്ടർക്കും പിരിഞ്ഞുപോകാൻ അനുവാദമുണ്ട്. ലൈംഗികതാത്പര്യം ഇല്ലാതിരിക്കുകയോ മറ്റുവിധത്തിലുള്ള മനഃപൊരുത്തം നഷ്ടമാവുകയോ ചെയ്താൽ ഇരുകൂട്ടർക്കും ബന്ധം വേർപെടുത്തി മറ്റുബന്ധങ്ങളിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇത് നിത്യവും ബന്ധം പിരിയാനുള്ള പ്രവണതയിൽ കലാശിക്കില്ലേ എന്ന സംശയമുണ്ടാകിനിടയുള്ളതുകൊണ്ട്, അത്തരത്തിലുള്ള യാതൊന്നും ഉണ്ടാവില്ലെന്നകാര്യം ഇവിടെ എടുത്തുപറയട്ടെ. വെറുതെയുള്ള വിവാഹമോചനം അപൂർവ്വമാണ്. സ്ഥിരവിവാഹമാണ് പതിവുരീതി. തറവാട്ടുസ്വത്ത് സ്ത്രീകളെയും അവരുടെ സന്തതികളെയും സംരക്ഷിക്കാനായി നീക്കിവയ്ക്കുന്ന രീതിയാണ് ഈ സമ്പ്രദായത്തിന്റെ അടിത്തറ എന്നു തോന്നുന്നു.
(Nayars of Malabar, New Delhi. 1985, പുറം 236-37)

NotesBullet.png 'താലികെട്ടി അമ്മയായി'
മരുമക്കത്തായികൾക്കിടയിൽ വിവാഹച്ചടങ്ങിനെക്കാളധികം പ്രാധാന്യം 'താലികെട്ടുകല്യാണം' എന്ന ചടങ്ങിനായിരുന്നു. മാസമുറയെത്തുംമുമ്പ് പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണനെക്കൊണ്ടോ സമുദായത്തിലെതന്നെ പ്രമുഖരായവരെക്കൊണ്ടോ താലികെട്ടിക്കുന്ന ചടങ്ങായിരുന്നു നായന്മാർക്കിടയിലുണ്ടായിരുന്നത്. ഇതുകൊണ്ട് പെൺകുട്ടി അയാളുടെ ഭാര്യയായി എന്നർത്ഥമാകുന്നില്ല - ബാല്യത്തിൽനിന്ന് യൗവ്വനത്തിലേക്ക് അവൾ കടന്നുവെന്ന് പ്രഖ്യാപിക്കുന്ന ചടങ്ങുമാത്രമായിരുന്നു ഇത്. എന്നാൽ വളരെ നീണ്ടതും ചിലവേറിയതുമായ ആഘോഷമായിരുന്നതുകൊണ്ട് തറവാട്ടിൽ ആ പ്രായത്തിനടുത്തെത്തിയ പെൺകുട്ടികളുടെ താലികെട്ടുകല്യാണം ഒരുമിച്ചുനടത്തുന്ന രീതി പതിവായിരുന്നു. താലികെട്ടിക്കഴിഞ്ഞ പെൺകുട്ടി 'അമ്മയായി' എന്നായിരുന്നു ചൊല്ല്. മക്കത്തായികളായ ഈഴവർക്കിടയിൽ താലികെട്ട് നിർവ്വഹിച്ചിരുന്നത് അന്യപുരുഷന്മാരായിരുന്നില്ല; ഏതെങ്കിലും സ്ത്രീയായിരുന്നു അത് നിർവ്വഹിച്ചിരുന്നത്. സാമ്പത്തികസ്ഥിതി ഇല്ലാത്ത കുടുംബങ്ങൾ അതു ചെറിയതോതിൽ നടത്തിയിരുന്നു- പെൺകുട്ടിയുടെ അമ്മതന്നെ താലികെട്ടുകയോ ഒരു ബൊമ്മയെ അടുത്തിരുത്തിയശേഷം ഏതെങ്കിലും സ്ത്രീകളായ ബന്ധുക്കൾ താലികെട്ടുകയോ ചെയ്യുന്ന രീതികൾ നിലവിൽവന്നു. മാസമുറയാകുന്ന അവസരത്തെ ആഘോഷപൂർവ്വം കൊണ്ടാടുന്ന 'തിരണ്ടുകുളി' എന്ന ചടങ്ങും മക്കത്തായ-മരുമക്കത്തായ കുടുംബങ്ങളിൽ നടത്തിയിരുന്നു.
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ സമുദായപരിഷ്ക്കർത്താക്കൾ 'കെട്ടുകല്യാണ'ത്തെ രൂക്ഷമായി വിമർശിച്ചുതുടങ്ങി. അത് 'അസന്മാർഗ്ഗിക'മാണ്, അത് ബ്രാഹ്മണരോട് വിധേയത്വംകാട്ടുന്നു, ഭാരിച്ച ചിലവിനിടയാക്കുന്നു മുതലായ വിമർശനങ്ങൾ ഉയർന്നുവന്നു. 'കെട്ടുകല്യാണം' അവസാനിപ്പിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ ഇന്നത്തെക്കാലത്ത് നമ്മുടെ നാട്ടിൽ നടന്നുവരുന്ന, ഭാരിച്ച ചിലവുവരുന്ന വിവാഹാഭാസങ്ങളെ എതിർക്കാനുള്ള ശക്തി പഴയ സമുദായപരിഷ്ക്കർത്താക്കളുടെ പിന്മുറക്കാർക്കില്ലെന്നതാണ് കൗതുകകരമായ കാര്യം!

തറവാട്ടിലെ കാരണവരും മൂത്തവരും ചേർന്നുറപ്പിച്ചിരുന്ന വിവാഹങ്ങളിൽ ഫാസറ്റ് വിവരിക്കുംപ്രകാരമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നോ എന്നു [ 101 ] സംശയമാണ്. എന്നാൽ, ഇങ്ങനെ സ്ത്രീയോടന്വേഷിക്കാതെ ഉറപ്പിക്കുന്ന ബന്ധങ്ങളിൽപ്പോലും അവൾ ഭർത്താവിന്റെയോ ഭർതൃകുടുംബത്തിന്റെയോ പൂർണ്ണവരുതിയിൽ വന്നിരുന്നില്ല. സ്വന്തം തറവാട്ടിൽ അവൾക്കുള്ള സ്ഥാനം അതുമൂലം നഷ്ടമായിരുന്നില്ല. അമ്മാവന്മാരും ആങ്ങളമാരും അനീതി പ്രവർത്തിക്കുമ്പോൾ ചോദ്യംചെയ്യാനുള്ള ധൈര്യം പല സ്ത്രീകൾക്കും ഉണ്ടായിരുന്നില്ലെന്ന് അക്കാലത്തു ജീവിച്ചിരുന്ന പല വ്യക്തികളുടെയും ആത്മകഥകൾ വെളിവാക്കുന്നുണ്ട്. എങ്കിൽപ്പോലും സ്വന്തം കുടുംബത്തിൽ സഹോദരിക്കുള്ള അടിസ്ഥാനാവകാശത്തെ ഇല്ലാതാക്കാൻ എത്ര പ്രതാപിയായ സഹോദരനും എളുപ്പത്തിൽ സാധിക്കുമായിരന്നില്ല. എങ്കിലും ജാതിവ്യവസ്ഥയ്ക്കുള്ളിൽ നിലവിലുണ്ടായിരുന്ന വിലക്കുകളെ അതിലംഘിച്ച സ്ത്രീകൾ ജാതിയിൽനിന്നുതന്നെ പുറന്തള്ളപ്പെട്ടിരുന്നു. അതോടെ കുടുംബാവകാശങ്ങളും അവർക്കു നഷ്ടമായിരുന്നു.
NotesBullet.png മലബാർ മരുമക്കത്തായ കമ്മീഷൻ
മലബാറിലെ വിവാഹനിയമനിർമ്മാണത്തിന്റെ ആവശ്യകതയെക്കുറിച്ചു വിലയിരുത്താൻ 1890ൽ മദ്രാസ് സർക്കാർ നിയമിച്ച ഒരു കമ്മിഷനായിരുന്നു ഇത്. മലബാറിലെ മരുമക്കത്തായികളായ ഹിന്ദുക്കളുടെ അഭിപ്രായമാരായാനും 1887ൽ സി. ശങ്കരൻനായർ എന്ന നായർസമുദായപ്രമാണി തയ്യാറാക്കിയ മലബാർ വിവാഹനിയമം (Madras Marriage Bill) എത്രകണ്ട് പ്രയോജനപ്രദമാണെന്ന് വിലയിരുത്താനും കമ്മിഷൻ ശ്രമിച്ചു. മരുമക്കത്തായികളുടെ ഇടയിലെ വിവാഹം 'വിവാഹ'മല്ലെന്ന് ആധുനികവിദ്യാഭ്യാസംനേടിയ പല ചെറുപ്പക്കാരും വാദിച്ചുതുടങ്ങിയതിനെത്തുടർന്നായിരുന്നു കമ്മിഷന്റെ രൂപീകരണം. കൂടുതൽ യാഥാസ്ഥിതികമായ ബ്രാഹ്മണവിവാഹമാതൃകയ്ക്കടുത്തുവരുന്ന രീതിയിൽ മരുമക്കത്തായവിവാഹരീതിയെ എങ്ങനെ പരിഷ്ക്കരിക്കാമെന്ന ചിന്തയായിരുന്നു നായർസമുദായപരിഷ്ക്കർത്താക്കളുടെയുള്ളിൽ. വിവാഹത്തിൽ സ്ത്രീപുരുഷന്മാരുടെ അവകാശങ്ങളെ നിജപ്പെടുത്തിയും വിവാഹമോചനത്തിന് നിയമപരമായ തടസ്സങ്ങൾ വരുത്തിയും 'പരിഷ്കൃതവിവാഹ'ത്തിലേക്ക് മരുമക്കത്തായികൾ കടക്കണമെന്നായിരുന്നു പരിഷ്ക്കാരികളുടെ അഭിപ്രായം. 1891ൽ മലബാറിലെ പലയിടങ്ങളിലുംവച്ച് കമ്മിഷനംഗങ്ങൾ തെളിവു ശേഖരിച്ചു. തെളിവു നൽകിയവരിൽ സ്ത്രീകൾ നന്നെ കുറവായിരുന്നു. കമ്മിഷൻ അംഗങ്ങൾ തമ്മിൽത്തന്നെ മലബാർ മരുമക്കത്തായവിവാഹരീതിയെപ്പറ്റി കാര്യമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മരുമക്കത്തായവിവാഹം വെറും 'വെപ്പാട്ടിവ്യവസ്ഥ'യാണെന്ന വാദത്തോട് കമ്മിഷൻ അംഗമായിരുന്ന ഒ. ചന്തുമേനോൻ ശക്തമായി വിയോജിച്ചു. ശങ്കരൻനായർ തയ്യാറാക്കിയ ബില്ല് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ താത്പര്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യം നൽകി. ഇത്തരം വിവാഹങ്ങൾ ആജീവനാന്തമുള്ള സാധുതയുള്ളവയും ഏകഭാര്യാവ്യവസ്ഥയ്ക്കു കീഴ്പ്പെട്ടവയും ആയിരിക്കണമെന്ന് ബിൽ നിഷ്ക്കർഷിച്ചു. തന്നെയുമല്ല, ഇപ്രകാരം രജിസ്റ്റർചെയ്ത വിവാഹങ്ങൾക്കുമാത്രമേ വിവാഹമോചനം, സ്വത്തുക്കളുടെ അനന്തരാവകാശം എന്നിവയെ സംബന്ധിച്ചുള്ള സിവിൽ അവകാശങ്ങൾ ബാധകമാകുമായിരുന്നുള്ളൂ. മരുമക്കത്തായകമ്മിഷന്റെ പ്രവർത്തനത്തിനിടയിൽ ഇതെല്ലാം മലബാറിൽ ചൂടേറിയ ചർച്ചാവിഷയമായി. നിയമം ആവശ്യമാണെന്ന തീരുമാനത്തിലാണ് കമ്മിഷൻ അംഗങ്ങളിൽ ഭൂരിഭാഗംപേരും എത്തിച്ചേർന്നത്; മരുമക്കത്തായത്തിൽ ശരിയായ വിവാഹനിയമമില്ലെന്ന് അവർ വാദിച്ചു. ചില തിരുത്തലുകളോടെ ശങ്കരൻനായരുടെ ബില്ല് സ്വീകരിക്കാവുന്നതാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. മരുമക്കത്തായസമ്പ്രദായത്തിനെതിരെ 19-ാം നൂറ്റാണ്ടുമുതൽ ആരംഭിച്ച നീക്കങ്ങളെ സ്ത്രീപക്ഷത്തുനിന്ന് വിലയിരുത്തുന്ന ചരിത്രപഠനങ്ങൾ ഇന്ന് ലഭ്യമാണ്. പ്രവീണാ കോടോത്ത്, ജി. അരുണിമ, കെ. ശാരദാമണി എന്നിവരുടെ കൃതികൾ ശ്രദ്ധിക്കുക ('കൂടുതൽ വായനയ്ക്ക്' എന്ന ഭാഗം നോക്കുക).

വിവാഹമോചനവും പുനർവിവാഹവും സാധാരണയായിരുന്നു. തിരുവിതാംകൂറിലെ റാണി ഗൗരി പാർവ്വതീഭായി മൂന്നു വിവാഹം കഴിച്ചിരുന്നു; അത് അന്നത്തെ മരുമക്കത്തായ സമുദായങ്ങളിലെ നടപ്പുരീതിയായിരുന്നു. മരുമക്കത്തായമെന്നാൽ 'നമ്പൂതിരി സംബന്ധം' - അതായത്, ജാതിശ്രേണിയിൽ ഉയർന്നജാതിയായ മലയാളബ്രാഹ്മണർ അതിൽ താഴെനിന്ന നായർ-അമ്പലവാസി സമുദായങ്ങളിലെ സ്ത്രീകളുമായി ഏർപ്പെട്ടിരുന്ന വിവാഹബന്ധം - ആയിരുന്നുവെന്ന ഒരു ധാരണ പൊതുവേയുണ്ട്. നമ്പൂതിരിസംബന്ധം 'അയഞ്ഞതോ' 'താത്കാലിക'മോ ആയിരുന്നുവെന്ന് പലരും പറഞ്ഞുകേൾക്കാറുണ്ട്. ഇപ്പറഞ്ഞത് അത്രയ്ക്കൊന്നും ശരിയല്ല എന്ന് നമ്പൂതിരിസംബന്ധത്തെക്കുറിച്ച് പഠിച്ച നരവംശശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഇത്തരം ബന്ധങ്ങളിൽ ജീവിച്ച സ്ത്രീകൾ അധികവും ചൂഷണംചെയ്യപ്പെട്ടു എന്ന ധാരണയും തെറ്റാണെന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നു. വാസ്തവത്തിൽ 'മരുമക്കത്തായം' എന്നു നമ്മൾ പൊതുവെ പറയുന്നുണ്ടെങ്കിലും കേരളത്തിന്റെ പലഭാഗത്തും പല രീതിയിലുള്ള വിവാഹക്രമങ്ങളാണ് മരുമക്കത്തായസമുദായക്കാർ പിന്തുടർന്നുവന്നിരുന്നത്. തെക്കേമലബാർ - കൊച്ചീപ്രദേശങ്ങളിൽ നമ്പൂതിരിസംബന്ധം ധാരാളമുണ്ടായിരുന്നെങ്കിലും തിരുവിതാംകൂറിൽ പലയിടത്തും മുറച്ചെറുക്കനും മുറപ്പെണ്ണുമായുള്ള വിവാഹം വളരെ പ്രചാരത്തിലുണ്ടായിരുന്നു. തെക്കൻ പ്രദേശങ്ങളിൽ 'ബഹുഭർതൃത്വം' [ 102 ] അല്ലെങ്കിൽ 'പാണ്ഡവാചാരം' എന്ന രീതിയും കണ്ടിരുന്നു. ഒരു സ്ത്രീക്ക് ഒരേസമയം പല ഭർത്താക്കന്മാർ ഉണ്ടായിരിക്കുന്നതാണ് 'ബഹുഭർതൃത്വം'; അവർ സഹോദരന്മാർകൂടിയാണെങ്കിൽ അതു 'പാണ്ഡവാചാരം'. വടക്കേ മലബാറിൽ സംബന്ധംകഴിഞ്ഞാൽ ഭാര്യ ഭർത്താവിന്റെ കുടുംബത്തിൽ പോയി താമസിക്കുന്നതായിരുന്നു പതിവ്. ഇതോടൊപ്പം സ്വന്തം വീടുമായുള്ള ബന്ധം അവർ നിലനിർത്തി. ഭർത്താവ് മരിക്കാനിടവന്നാൽ സ്വന്തം കുടുംബത്തിലേക്ക് മടങ്ങുകയും ചെയ്തു. തെക്കേ മലബാറിലാകട്ടെ, ഭാര്യ സ്വന്തം തറവാട്ടിൽത്തന്നെ താമസിക്കുകയും ഭർത്താവ് അവിടെച്ചെന്ന് അവരെ സന്ദർശിക്കുകയും ചെയ്യുന്ന രീതിയായിരുന്നു.
ഇതുകൂടാതെ വിവാഹംനടത്തുന്ന രീതിയിലും വിവാഹബന്ധത്തിലും പല വ്യത്യാസങ്ങളും കണ്ടിരുന്നു. സമൂഹം അംഗീകരിച്ച ഒരു രീതിയല്ല, പല രീതികളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഇവിടെ വ്യാപകമായി അംഗീകരിക്കപ്പെടുന്ന 'പുടമുറി സംബന്ധം' അവയിൽ ഒരു രീതിമാത്രമായിരുന്നു. (താലികെട്ടുക എന്ന ചടങ്ങുകൂടി ഇതോടൊപ്പം ചേർത്താണ് ഇന്നിത് ആചരിക്കുന്നത്). കുറച്ചുകൂടി അയഞ്ഞ, എന്നാൽ സമൂഹത്തിന്റെ അംഗീകാരമുള്ള മറ്റു ചടങ്ങുകളുമുണ്ടായിരുന്നു. 'വീടാരം കയറുക' എന്ന ചടങ്ങ് ഒരുദാഹരണമാണ്. ഇതുപ്രകാരം പുടവ നൽകുന്ന ചടങ്ങോ വിസ്തരിച്ചുള്ള സദ്യയോ ഒന്നും നടത്തിയിരുന്നില്ല; പക്ഷേ, 'വീടാരംകയറി'യ ദമ്പതിമാരുടെ മക്കൾക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിച്ചിരുന്നു. സാഹചര്യം ഒത്തുവരുമ്പോൾ 'വീടാരം കയറിയ'വർ പുടമുറി നടത്തുകയും ചെയ്തിരുന്നു. ഇരുപതു വർഷത്തിനുശേഷം പുടമുറി നടത്തിയ 'വീടാരം കയറിയ'വരെ തനിക്ക് പരിചയമുണ്ടെന്ന് പ്രശസ്ത സാഹിത്യകാരനും ആ കാലത്തെ മലബാറിലെ പൊതുരംഗത്തു പ്രസിദ്ധനുമായിരുന്ന ഒ. ചന്തുമേനോൻ മലബാർ മരുമക്കത്തായ കമ്മിഷന് (1891) തെളിവു നൽകി! ഇതിനുപുറമേ, 'കിടക്കോറക്കല്യാണം', 'കിടപ്പിന്റെ വട്ടം' എന്നിങ്ങനെയുള്ള കൂടുതൽ ലഘുവായ, എന്നാൽ സമൂഹം അംഗീകരിക്കുന്ന, ബന്ധങ്ങൾ നിലവിലുണ്ടായിരുന്നു. സമൂഹത്തിന്റെ അംഗീകാരമില്ലാത്ത ബന്ധങ്ങളെയാണ് 'രഹസ്യ'മെന്നോ 'സ്വകാര്യ'മെന്നോ വിളിച്ചിരുന്നത്. ഇന്നാകട്ടെ, 'കിടക്കോറക്കല്യാണവും', 'വീടാരംകയറലും' ഒന്നും നിലവിലില്ല; 'രഹസ്യ'ത്തിനും 'സ്വകാര്യ'ത്തിനും വലിയ കുറവൊന്നുമില്ല!
Kulasthree Chapter five pic03.jpg

അതുപോലെ മരുമക്കത്തായക്കാരെല്ലാം നായന്മാരായിരുന്നില്ലെന്നും ഓർക്കണം. വടക്കേമലബാറിലെ തീയ്യർ, ഈഴവസമുദായത്തിലെ ചില വിഭാഗക്കാർ, മരുമക്കത്തായരീതി പിൻതുടർന്ന മാപ്പിളവിഭാഗക്കാർ, പുലയർ, മറ്റു കീഴാളജാതിക്കാർ, ഇവരെക്കൂടി എണ്ണിയിട്ടുവേണം മരുമക്കത്തായത്തെക്കുറിച്ചു പറയാൻ. ഇവരിൽ ആർക്കും നമ്പൂതിരിസംബന്ധം ഇല്ലായിരുന്നു; മേൽപ്പറഞ്ഞ [ 103 ] പലവിധത്തിലുള്ള വിവാഹരീതികൾ ഇക്കൂട്ടരുടെയിടയിലും ഏകദേശം 20-ാം നൂറ്റാണ്ടിന്റെ പകുതിയോളവും ചിലയിടങ്ങളിൽ അതിനുശേഷവും നിലവിലുണ്ടായിരുന്നു.
19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മരുമക്കത്തായികളിൽ പലർക്കും - ഇവർ അധികവും പുരുഷന്മാരായിരുന്നു - ഇത്തരം നടപ്പുരീതികളെക്കുറിച്ച് നാണക്കേടും അതൃപ്തിയും തോന്നിത്തുടങ്ങിയിരുന്നു. രണ്ടുതരം സ്വാധീനങ്ങളായിരുന്നു ഈ അഭിപ്രായത്തിനുപിന്നിൽ. ഒന്ന്, ആധുനികവിദ്യാഭ്യാസത്തിലൂടെ ഇന്ത്യയിലാകെ രൂപപ്പെട്ടുതുടങ്ങിയിരുന്ന പുതിയ മേൽജാതിസംസ്കാരത്തിന്റെ സ്വാധീനം. ബ്രാഹ്മണമൂല്യങ്ങൾക്ക് കണക്കിലധികം വില കല്പിക്കുകയും 'ഇന്ത്യൻസംസ്കൃതി'യുടെ അന്തഃസത്ത ബ്രാഹ്മണമൂല്യങ്ങളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഈ പുതിയ പ്രവണത, മുൻ അദ്ധ്യായത്തിൽ സൂചിപ്പിച്ച 'പൗരസ്ത്യവാദി'കളിൽ > കാണുക പുറം 58 < ആരംഭിച്ച് പുതുവിദ്യാഭ്യാസം നേടിയ പുതിയ ഇന്ത്യൻ അധികാരിവർഗ്ഗത്തിലൂടെ വളർന്നു പന്തലിച്ചു. സ്ത്രീകളെ പൂർണ്ണമായും ഭർതൃകുടുംബത്തിന്റെ കീഴിലാക്കുന്ന, സ്ത്രീകൾക്ക് അവകാശങ്ങൾ അധികവും നിഷേധിക്കുന്ന, സ്വന്തം കുടുംബവുമായുള്ള അവരുടെ ബന്ധത്തെ അറുത്തുകളയുന്ന, വിവാഹംചെയ്യാത്ത സ്ത്രീക്ക് സമൂഹത്തിൽ അംഗത്വമില്ലെന്നുപോലും കരുതുന്ന ബ്രാഹ്മണ വിവാഹാദർശമാണ് 'ഇന്ത്യൻ വൈവാഹികസദാചാര'മെന്ന് ഈ പുതിയ ആശയവ്യവസ്ഥ സ്ഥാപിച്ചു. മദ്രാസിലും (ചെന്നൈ) മറ്റും ഉന്നതവിദ്യാഭ്യാസത്തിനായി എത്തിയ നായർയുവാക്കളിൽ പലരും ഇതിന്റെ സ്വാധീനത്തിലായി. മലബാറിൽ നിലവിലുള്ള വിവാഹം വെറും 'വെപ്പാട്ടിവ്യവസ്ഥ'യാണെന്ന് അവർ വാദിച്ചുതുടങ്ങി.

NotesBullet.png വിവാഹവും അനന്തരാവകാശവും നിയമംവഴി പരിഷ്ക്കരിക്കപ്പെടുന്നു
1896ലെ മലബാർ വിവാഹനിയമം (Malabar Marriage Act) സേംബന്ധം രജിസ്റ്റർ ചെയ്യാൻ താത്പര്യപ്പെടുന്നവർക്കുവേണ്ടി ആ സൗകര്യം ഏർപ്പെടുത്തി; അപ്രകാരം രജിസ്റ്റർചെയ്ത വിവാഹങ്ങളിൽ പുരുഷന്റെ സ്വയാർജ്ജിതസമ്പാദ്യത്തിന്റെ പകുതി ഭാര്യയ്ക്കും മക്കൾക്കും നൽകാൻ വകുപ്പുണ്ടായിരുന്നു. 1898ൽ മലബാറിലും 1899ൽ തിരുവിതാംകൂറിലും പുരുഷന്റെ സ്വയാർജ്ജിതസ്വത്തക്കളിൽ ഒരുഭാഗമെങ്കിലും മരണപത്രം മുഖേന ഇഷ്ടമുള്ളവർക്കു കൈമാറാമെന്നുവന്നു. പിന്നീടങ്ങോട്ടുണ്ടായ നിയമനിർമ്മാണം മുഴുവൻ സംബന്ധത്തെ ഏകഭാര്യാവിവാഹത്തിന്റെ മാതൃകയിൽ മാറ്റിത്തീർക്കാൻ സഹായിച്ചു. 1912ൽ തിരുവിതാംകൂറിലെ മരുമക്കത്തായനിയമം പുരുഷന്റെ സ്വയാർജ്ജിതസ്വത്തുക്കൾ ഭാര്യയ്ക്കും മക്കൾക്കും അവകാശപ്പെട്ടതാക്കി; സംബന്ധം നിയമപരമായ വിവാഹമായി അംഗീകരിച്ചു; 1918ലെ മാപ്പിള പിന്തുടർച്ചാവകാശനിയമപ്രകാരം മരുമക്കത്തായം അംഗീകരിച്ച മാപ്പിളമാരുടെയിടയിൽ പുരുഷന്റെ സ്വയാർജ്ജിതസ്വത്തിൽ പകുതി മുസ്ലിംനിയമമനുസരിച്ച് കൈകാര്യം ചെയ്യാമെന്നുവന്നു. കൊച്ചിയിൽ 1920ൽ നടപ്പിലായ നായർ റെഗുലേഷൻ പ്രകാരം മറ്റുപ്രദേശങ്ങളിലെന്നപോലെ ഭർത്താവിന്റെ സ്വയാർജ്ജിതസ്വത്തുക്കളുടെ പകുതി ഭാര്യയ്ക്കും കുട്ടികൾക്കും അവകാശപ്പെട്ടതാണെന്നുവന്നു; ഒരു കുടുംബത്തെ താവഴികളായി പിരിഞ്ഞു മാറിത്താമസിക്കാൻ അനുവദിച്ചു; ബഹുഭാര്യത്വം നിയമവിരുദ്ധമായി; ഒപ്പം സംബന്ധം നിയമപ്രകാരമുള്ള വിവാഹമായി അംഗീകരിക്കപ്പെട്ടു. 1925ൽ തിരുവിതാംകൂറിൽ മരുമക്കത്തായ കൂട്ടുകുടുംബങ്ങൾ ഭാഗംവയ്ക്കാൻ അനുവദിച്ച നായർ ആക്ട് നിലവിൽവന്നു; ഇതോടെ പുരുഷന്റെ സ്വയാർജ്ജിതസ്വത്ത് മുഴുവൻ ഭാര്യയ്ക്കും മക്കൾക്കും അവകാശപ്പെട്ടതാണെന്നുവന്നു. മറ്റു മരുമക്കത്തായവിഭാഗങ്ങളായ ഈഴവ, വെള്ളാള, ക്ഷത്രിയ ജാതിക്കാർക്കും ഇതു പിന്നീടു ബാധകമായി. ഇതേ മട്ടിലുള്ള നിയമമാറ്റങ്ങൾ 1930കളിൽ കൊച്ചിയിലും മലബാറിലും സംഭവിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഹിന്ദുപിൻതുടർച്ചാവകാശനിയമം (1956) നടപ്പിലായതോടെ മലബാറിലെ മരുമക്കത്തായികൾക്കും തറവാടു ഭാഗംവയ്ക്കാമെന്നുവന്നു.

രണ്ടാമത്തെ സ്വാധീനം അക്കാലത്തെ ബ്രിട്ടിഷ് സമൂഹത്തിൽ നിലനിന്നിരുന്ന ഇടുങ്ങിയ സദാചാരബോധമായിരുന്നു. ഭാര്യയെ ഭർത്താവിന്റെ പൂർണ്ണാധികാരത്തിനു വിധേയയാക്കുന്ന, കുട്ടികളുടെയും ഭാര്യയുടെയും മുഖ്യസംരക്ഷകനായി ഭർത്താവിനെ അധികാരപ്പെടുത്തുന്ന രീതിയാണ് 'പരിഷ്ക്കാരത്തി'ന്റെ ലക്ഷണമെന്ന് അക്കാലത്തെ ബ്രിട്ടീഷ് സദാചാരം വിധിച്ചു. 'പെൺപണം' പോലുള്ള ഇടപാടുകൾ 'അപരിഷ്കൃതരു'ടെ ലക്ഷണമാണെന്ന് ബ്രിട്ടനിൽനിന്ന് ഇവിടെയെത്തിയ മിഷണറിമാരും ഉദ്യോഗസ്ഥരുംമറ്റും വിലയിരുത്തി. കേരളത്തിൽ മിഷണറിസംഘടനകൾ 19-ാം നൂറ്റാണ്ടിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി 'പെൺപണം'പോലുള്ള 'സാമൂഹ്യതിന്മകളെ' ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രമുഖ പ്രവർത്തകരിൽ ഒരാളായിരുന്ന റവ. ബേക്കർ (ജൂനിയർ) ഇത്തരം ആചാരങ്ങളെ എതിർത്തിരുന്നുവെന്ന് സാമുവൽ നെല്ലിമുകൾ അഭിപ്രായപ്പെടുന്നു:
DownArrow.png
പുലയരുടെ ജീവിതത്തിൽ റവ.ബേക്കർ (ജൂനിയർ) വരുത്തിയ ഒരു വലിയ പരിഷ്ക്കാരമായിരുന്നു, ഉയർന്ന [ 104 ] സമുദായക്കാരെപ്പോലെ സ്ത്രീധനസമ്പ്രദായം ഏർപ്പെടുത്തിയത്. അദ്ദേഹം എഴുതുന്നു: "ഇവർ ഭാര്യമാരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായം ഉള്ളവരായിരുന്നു. ഭാര്യയെ ഇഷ്ടമല്ലെങ്കിൽ അവളെ തിരികെ വീട്ടിൽ കൊണ്ടുവിട്ടിട്ട് പണം മടക്കിവാങ്ങും... ക്രിസ്ത്യാനികളായ പുലയരും പെണ്മക്കളെ വിവാഹത്തിനു കൊടുക്കുമ്പോൾ വരനിൽനിന്ന് 'പുരുഷധനം' (പെൺപണം) വാങ്ങുന്ന പതിവു തുടർന്നു. വധുവിനുവേണ്ടി പണം നൽകാൻ വരന് പ്രയാസമാണെന്ന് അവരെ പറഞ്ഞുമനസ്സിലാക്കാൻ ഞാൻ വളരെ പ്രയാസപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാ അടിമസഭകളിലും ഞാൻ സമരംതന്നെ നടത്തിയിട്ടുണ്ട്. ഒടുവിൽ വിജയിച്ചു. ഇപ്പോൾ വിവാഹിതരാകുന്ന പെൺകുട്ടികൾ അവരുടെ പിതൃസ്വത്തിന്റെ ഒരുഭാഗം - അല്പം തുണികളും പാകംചെയ്യാനുള്ള മൺകലവും ചട്ടികളുംമാത്രം - ഭർത്താവിന്റെ വീട്ടിലേക്കു കൊണ്ടുവരുന്നു." (സാമുവൽ നെല്ലിമുകൾ, കേരളത്തിലെ സാമൂഹ്യപരിവർത്തനം, കോട്ടയം, 2003, പുറം 239-40)
ഇത് വരവിലയായി മാറാൻ കുറേക്കാലംക്കൂടി പിടിച്ചു. എങ്കിലും വിവാഹവേളയിൽ പെൺവീട്ടിൽനിന്ന് ചെറുക്കൻവീട്ടിലേക്ക് ധനം കൈമാറുന്ന രീതിയാണ് 'പരിഷ്കൃത'മായത് എന്ന ധാരണയ്ക്ക് വേരോട്ടമുണ്ടാകാൻ ഇതൊക്കെ സഹായകമായി.
കേരളചരിത്രരചനയെ ഇത്തരം ധാരണകൾ വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഈ കാലഘട്ടത്തെ 'കേരളീയനവോത്ഥാനം' എന്നാണല്ലോ നാം വിളിക്കാറ്. ഈ സമൂഹത്തിന്റെ ആണിക്കല്ലുകളായ എല്ലാ സ്ഥാപനങ്ങളും ആശയധാരകളും വിമർശനാത്മകമായ വിലയിരുത്തലിനു വിധേയമായ കാലം എന്ന അർത്ഥത്തിലാണിത്. പക്ഷേ, ഈ വിലയിരുത്തൽ വലിയൊരളവുവരെ പുരുഷപക്ഷത്തുനിന്നായിരുന്നു എന്ന തിരിച്ചറിവ് സ്ത്രീപക്ഷചരിത്രരചനയുടെ വളർച്ചയിലൂടെ ഉണ്ടായതാണ്. അതുവരെ മരുമക്കത്തായം, പെൺപണം മുതലായവ 'വെറും അപരിഷ്കൃത'മായ ഏർപ്പാടുകളായിരുന്നുവെന്ന അവകാശവാദമായിരുന്നു ആധുനിക കേരളത്തെക്കുറിച്ചുള്ള ചരിത്രരചനയുടെ അടിസ്ഥാനധാരണകളിലൊന്ന്.
'പാണ്ഡവാചാരം' പോലുള്ള സമ്പ്രദായങ്ങളിൽ ദമ്പതിമാർ തമ്മിലുള്ള സ്നേഹമോ ബഹുമാനമോ അസാദ്ധ്യമാണെന്നായിരുന്നു ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പല നാട്ടുകാരുടെയും ബ്രിട്ടിഷ് സദാചാരത്തിന്റെ ചില്ലുകളിലൂടെ കേരളത്തെ നോക്കിക്കണ്ട മറ്റു പലരുടെയും അഭിപ്രായം. ഇത്തരം വികാരങ്ങൾ ഈ സമ്പ്രദായക്കാർ പ്രകടിപ്പിച്ചാലും, അതു തിരിച്ചറിയാനും അംഗീകരിക്കാനും ആധുനികർക്കു കഴിഞ്ഞിരുന്നില്ല. അത്രയ്ക്കു മുൻവിധിയായിരുന്നു. പഴയ സി.എം.എസ് രേഖകളിൽ കണ്ട ഒരു കഥയാണ് ഇവിടെ ഓർമ്മവരുന്നത്. ഏകദേശം 1850കളിൽ നടന്നതാണ്. സംഭവത്തിനു സാക്ഷിയായിരുന്ന ഒരു സി.എം.എസ്. മിഷണറി തന്റെ മേലധികാരികൾക്കെഴുതിയ കത്താണ് ഇതിനാധാരം. പാണ്ഡവാചാരപ്രകാരം വിവാഹംകഴിച്ചിരുന്ന ഒരു തിരുവിതാംകൂറുകാരൻ നായർയുവാവ് ബ്രിട്ടിഷ്കൊച്ചിയിൽ ജോലിനോക്കുകയായിരുന്നു. കുറച്ചുനാൾകഴിഞ്ഞ് അയാൾ ക്രിസ്തുമതം സ്വീകരിക്കാൻ തീരുമാനിച്ചു. പാണ്ഡവാചാരം ക്രിസ്തുമതപ്രകാരം പാപമായതുകൊണ്ട് അയാൾ ബന്ധമൊഴിയാൻ തീരുമാനിച്ചു. ആദ്യം ഭാര്യയോട് 'പാപകരമായ' അവളുടെ ജീവിതംവിട്ട് തന്നോടൊപ്പം ക്രിസ്തുമതം സ്വീകരിച്ച് തന്റെമാത്രം പത്നിയായി കഴിയണമെന്ന് അയാൾ ആവശ്യപ്പെട്ടു. ഇതുകേട്ട് അമ്പരന്നുപോയ ഭാര്യ നെഞ്ചത്തടിച്ചു കരഞ്ഞുതുടങ്ങിയത്രെ. യുവാവ് നിരാശനായി മടങ്ങി. ഇതേത്തുടർന്നുണ്ടായ സംഭവങ്ങൾ തനിക്ക് തീരെ മനസ്സിലാകുന്നില്ലെന്ന് മിഷണറി തന്റെ കത്തിൽ തുറന്നു സമ്മതിക്കുന്നു! ഭർത്താവ് വിട്ടുപോയതിനെത്തുടർന്ന് ഈ ഭാര്യ നിത്യരോഗിയായിത്തീർന്നത്രെ. ഇതുകണ്ട് അവരുടെ മറ്റു (മൂന്നു) ഭർത്താക്കന്മാർ ആകെ ദുഃഖിതരായി; അവരുടെ കോപംമുഴുവൻ വിട്ടുപോയ സഹോദരന്റെ നേരെയായി. അയാളെ മർദ്ദിച്ചവശനാക്കി തങ്ങളുടെയൊപ്പം കൊണ്ടുപോകാൻ അവർ ശ്രമിച്ചു. നാലുപേരിൽ ഒരാൾ പോയതിന് ഈ സ്ത്രീ എന്തിനിത്ര ദുഃഖിച്ചു? ഒരാൾ ഒഴിഞ്ഞുപോയപ്പോൾ മത്സരം അത്രയും കുറഞ്ഞല്ലോ എന്നോർത്ത് മറ്റു മൂന്നുപേർ സന്തോഷിക്കാത്തതെന്തുകൊണ്ട്? ഇതായിരുന്നു മിഷണറിയുടെ സംശയം.
മിഷണറിയുടെ ഈ പ്രതികരണത്തിൽ രണ്ടു മുൻവിധികളാണുള്ളത്. ഒന്ന്, നാലു ഭർത്താക്കന്മാരുള്ള സ്ത്രീക്ക് വെറും 'കച്ചവടബന്ധം' മാത്രമേ ഈ നാലുപേരുമായി ഉണ്ടാകാനിടയുള്ളൂ എന്ന വിചാരം. അതായത് അവർക്ക് ഈ നാലുപേരെയും സ്നേഹിക്കാൻ കഴിയില്ല എന്ന തോന്നൽ. അതുകൊണ്ടാണ് ഒരാൾ നഷ്ടമായപ്പോൾ ഈ സ്ത്രീ വികാരാധീനയായതെന്തുകൊണ്ടെന്ന് മിഷണറി ചോദിച്ചത്. രണ്ട്, ഒരേ സ്ത്രീയുമായി വിവാഹത്തിലേർപ്പെടുന്ന പുരുഷന്മാർ തമ്മിൽ മത്സരം, അസൂയ മുതലായ ദുഷിച്ച വികാരങ്ങൾമാത്രമേ ഉണ്ടാകാനിടയുള്ളു എന്ന മുൻവിധി. അതാണ് നാലാളിൽ ഒരാൾ ഒഴിഞ്ഞുപോയാൽ മറ്റു മൂന്നുപേർ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന് മിഷണറി ചോദിച്ചത്. ഈ മിഷണറിയുടെ അനുഭവം ഒറ്റപ്പെട്ടതായിരുന്നില്ല. മുമ്പ് ഉദ്ധരിച്ച നരവംശശാസ്ത്രജ്ഞൻ ഫാസറ്റ് തിരുവിതാംകൂറിൽ മിഷണറിവേല ചെയ്തവരിൽ പ്രമുഖനായിരുന്ന റവ. സാമുവൽ മറ്റീയർ (Samuel Mateer) സൂചിപ്പിച്ച ഒരു [ 105 ] സംഭവത്തെക്കുറിച്ചു പറയുന്നുണ്ട്. ഒരേ സ്ത്രീയെ വിവാഹംകഴിച്ച രണ്ടു സഹോദരന്മാരിൽ ഒരാൾ ക്രിസ്തുമതം സ്വീകരിച്ച് ബന്ധമൊഴിഞ്ഞുപോയപ്പോൾ മറ്റേ ഭർത്താവ് വല്ലാതെ ചൊടിച്ചത്ര. മതംമാറി എന്നുവച്ച് ഭാര്യയെ ഉപേക്ഷിക്കേണ്ട കാര്യമെന്തെന്നായിരുന്നു അയാളുടെ ചോദ്യം!
NotesBullet.png 'മാന്യന്മാർ' അധികം ചെയ്യുന്ന കുറ്റകൃത്യം!
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അതു നൽകാൻ പ്രേരിപ്പിക്കുന്നതും നിയമപ്രകാരം കുറ്റകൃത്യമാണ്! എന്നാൽ ഈ ദുഷിച്ച സമ്പ്രദായത്തെ അംഗീകരിക്കുന്നതിലൂടെ ഈ കുറ്റകൃത്യത്തിൽ അധികമധികം ഊറ്റത്തോടുകൂടി ഏർപ്പെട്ടുകൊണ്ട് 'മാന്യത' കാട്ടാൻ ശ്രമിക്കുന്ന സമൂഹമാണ് കേരളം. വിവാഹസമയത്ത് വധുവിനോ വരനോ നൽകപ്പെടുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ചില നിശ്ചയങ്ങൾ പാലിക്കപ്പെട്ടാൽമാത്രമേ ഈ ഒഴിവു ലഭിക്കു. (1) സമ്മാനങ്ങൾ അവകാശമായി ആവശ്യപ്പെട്ടതാകരുത് (demand), (2) സ്ത്രീധനനിരോധനനിയമത്തിനു കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾപ്രകാരം സമ്മാനങ്ങൾ ചേർക്കുന്നതായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ലിസ്റ്റ് സൂക്ഷിച്ചിരിക്കണം, (3) വധുവിനുവേണ്ടിയോ വധുവിനോടു ബന്ധമുള്ള ആരെങ്കിലുമോ കീഴ്നടപ്പനുസരിച്ചു (customary) നടപ്പാക്കേണ്ട സമ്മാനങ്ങളുടെ ശ്രണിയിൽപ്പെട്ടതായിരിക്കണം. അഞ്ചുവർഷത്തിൽ കുറയാത്ത തടവും പതിനയ്യായിരം രൂപയിൽ കുറയാത്തതോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതൽ അത്രയും തുക പിഴയിനത്തിലും ശിക്ഷവിധിക്കാം.
[അഡ്വ. ഗീനാകുമാരി നൽകിയ വിവരങ്ങൾ]

Kulasthree Chapter five pic04.jpg
വാലസമുദായക്കാരുടെ വിവാഹസംഘം - കെ പി പത്മനാഭ മേനോൻ - വാള്യം 3 (1929), 1984

പുടമുറി ഒഴിച്ചുള്ള മറ്റെല്ലാത്തരം വിവാഹരീതികളെയും അമർച്ചചെയ്യാനുള്ള പരിശ്രമമാണ് സമുദായപരിഷ്ക്കർത്താക്കളിൽനിന്നുണ്ടയത്. ഒരു സ്ത്രീക്ക് സ്വന്തം ജീവിതകാലത്ത് ഒരു ഭർത്താവിലധികം ഉണ്ടാകുന്നത് 'കുറച്ചി'ലാണെന്ന ധാരണ ക്രമത്തിൽ വളർന്നുവന്ന കാലവുംകൂടിയായിരുന്നു ഇത്. ഫാസറ്റ് അടക്കമുള്ള നിരവധി വിദേശികളും ചന്തുമേനോനെപ്പോലുള്ള സ്വദേശികളും ഇത്തരം നിലപാടുകളെ എതിർക്കാൻ ശ്രമിച്ചു. എന്നാൽ സമുദായപരിഷ്ക്കർത്താക്കളിൽ പലർക്കും ഇത് 'പുരുഷത്വം വീണ്ടെടുക്കലി'ന്റെ പ്രശ്നമായിരുന്നു. മരുമക്കത്തായത്തെ പൂർണ്ണമായും എതിർക്കാത്ത സമുദായമേധാവികൾപോലും അങ്ങനെ ചിന്തിച്ചു. 1909ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ ലേഖനത്തിൽ ഇതു വ്യക്തമായും കാണാം:
DownArrow.png
യഥാർത്ഥത്തിൽ പുരുഷത്വമുള്ളവർ മേത്തരം മലയാളികളിൽ വളരെക്കുറഞ്ഞുതന്നെയാണു നിൽക്കുന്നത്... ഒരു കന്യകയെ സ്വന്തം ഭാര്യയാക്കി സ്വീകരിച്ചാൽ ആ പെൺകുട്ടിയെ ഭരിപ്പാൻപോലും ത്രാണിയുള്ളവരായ പുരുഷന്മാർ വളരെ കുറവാണെന്നുള്ളതു തീർച്ചതന്നെ. ഈ വകക്കാരിൽ ഭാര്യയുടെ പരിപൂർണ്ണഭരണം വിട്ടുകൊടുക്കാതെ സ്ത്രീകളുടെ തറവാട്ടുസ്വത്തിന്മേൽ അവർക്കവകാശം എന്നേക്കും നിലനിർത്തിക്കൊണ്ട് ഒരുവിധം തീറ്റിപ്പോറ്റി രക്ഷിക്കുന്നതിനിടയാക്കുന്ന മരുമക്കത്തായ സമ്പ്രദായം അഭിനന്ദനീയംതന്നെ. പക്ഷേ, ഈവക പുരുഷന്മാരെ ഇങ്ങനെ [ 106 ] നപുംസകപ്രായന്മാരാക്കിത്തീർക്കാൻ കാരണവും മരുമക്കത്തായംതന്നെയാണെന്നു ചിലർ പറയുമായിരിക്കും. വാസ്തവത്തിൽ അങ്ങനെയല്ല. മരുമക്കത്തായത്തിന്റെ യഥാർത്ഥമല്ലാത്ത നിർവ്വഹണവും അവിഭക്തകുടുംബത്തിന്റെ ദുർഭരണവും നവീനവിദ്യാഭ്യാസത്തിന്റെ വികടഗതിയും എല്ലാം കൂടിക്കലർന്ന് നിലതെറ്റിയതിനാൽ മലയാളികളുടെ ഇടയിൽ പൌരുഷം അല്ലെങ്കിൽ പുരുഷത്വം ക്ഷയിച്ചു... ഈ സ്ഥിതിക്കു ഭാര്യയേയും മക്കളേയും ഭരിപ്പാനുള്ള പ്രാപ്തി ഈ യുവാക്കളിൽ അധികപക്ഷം ആളുകൾക്കും കിട്ടാഞ്ഞാൽ അത്ഭുതമില്ലല്ലോ...
('സ്ത്രീകളുടെ ആപത്ത്', ലക്ഷ്മീഭായി 5(5), 1909)

ഈ മനോഭാവം വ്യാപകമായിത്തുടങ്ങുന്നകാലത്താണ് വരവിലയും വളർന്നത്. 'യഥാർത്ഥ പുരുഷൻ' ഭാര്യയെ ഭരിക്കുന്നവനാണെങ്കിൽ അവരുടെ സ്വത്തുക്കൾ കൈകാര്യംചെയ്യാനുള്ള അധികാരവും അയാൾക്കുതന്നെ എന്ന വിചാരത്തോടെ വിവാഹവേളയിൽ വധുവിന്റെ സ്വത്തിനെക്കുറിച്ചുള്ള അന്വേഷണവും തുടങ്ങി. സർക്കാർജോലിക്കാർക്ക് 'ഡിമാന്റുകൾ' ഏറുകയുംചെയ്തു. 1925ൽ തിരുവിതാംകൂറിലെ നായർ കൂട്ടുകുടുംബങ്ങൾ ഭാഗംവയ്ക്കാൻ അനുവദിച്ച നായർബിൽ പാസായതോടുകൂടി ഭാര്യയ്ക്കു ലഭിക്കേണ്ട ഓഹരി 'സ്ത്രീധന'മായി ഭർതൃഗൃഹത്തിലേക്ക് ഒഴുകാനും തുടങ്ങി.
1931ലെ തിരുവിതാംകൂർ ജനസംഖ്യാകണക്കെടുപ്പു (സെൻസസ്) റിപ്പോർട്ടിൽ 'യോഗ്യത'യുള്ള പുരുഷന്മാർക്ക് വൻതുക നൽകി പെൺകുട്ടികളെ വിവാഹംകഴിപ്പിക്കുന്ന രീതി നായർ-ഈഴവ കുടുംബങ്ങളിൽ കണ്ടുതുടങ്ങിയെന്ന നിരീക്ഷണമുണ്ട്. എന്നാൽ ഇതിനു വളരെമുമ്പുതന്നെ, ഈ സമ്പ്രദായം ആദ്യം കണ്ടുതുടങ്ങിയ ഘട്ടംമുതൽക്കേ, ഇതിനെയും ഇതിന്റെ സംരക്ഷകരായ സമുദായനേതാക്കന്മാരെയും കഠിനമായി വിമർശിച്ചവരുണ്ടായിരുന്നു. നായർ-ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്ന് ആധുനികവിദ്യാഭ്യാസം ചെയ്ത ആദ്യതലമുറക്കാരികൾ പലരും വരവിലയെ നിശിതമായി വിമർശിച്ചു. അവരിലൊരാളായിരുന്ന കെ. പത്മാവതി അമ്മ 1912ൽത്തന്നെ 'പണമെത്ര തരും?' എന്ന ചോദ്യവുമായി എത്തുന്ന സംബന്ധാന്വേഷകരെ നാല് ഇനമായി തിരിച്ചു. ആദ്യത്തേത് 'ശുദ്ധനാടൻ', അത് നാലാംക്ലാസ്സുകാർ. രണ്ടാമത്തേത്, അൽപ്പസ്വൽപ്പം ഇംഗ്ലീഷറിയും, ഒരു ചെറിയ ജോലിയുണ്ട് - അത് മൂന്നാം ക്ലാസ്സ്. നാലാം ക്ലാസ്സുകാരുടെ റേറ്റ് 200-500 രൂപയായിരിക്കുമ്പോൾ, മൂന്നാംക്ലാസ്സുകാരുടെ റേറ്റ് ആയിരമോ അതിനപ്പുറമോ ആയിരിക്കും. ബി.ഏ പാസായവരാണ് പിന്നെ രണ്ടാംക്ലാസ്സുകാർ. ആയിരത്തിനുമേലാണ് അവരുടെ റേറ്റ്. ഇവരുടെ ഉപരിപഠനം പലപ്പോഴും വധുവിന്റെ ചെലവിലാണ്. ഏറ്റവും മുകളിൽ ഒന്നാംക്ലാസ്സുകാരാണ്. അവർ സർക്കാരിന്റെ വകുപ്പുകളിൽ ഉദ്യോഗസ്ഥന്മാരോ വക്കീലന്മാരോ ഒക്കെയാണ്. ഇവരെക്കുറിച്ച് 'സാമാന്യക്കാരൊന്നും ഇവരുടെ കാര്യത്തെപ്പറ്റി ആലോചിക്കുകയേ വേണ്ട' എന്നാണ് പത്മാവതി അമ്മ പറയുന്നത്!
ഈ വില തീർച്ചപ്പെടുത്തലും കൊടുക്കലും കഴിയുമ്പോൾ കച്ചവടത്തിന്റെ യുക്തിയനുസരിച്ച് എല്ലാവരും ചിന്തിച്ചുതുടങ്ങുന്നതെങ്ങനെ എന്നവർ വിശദീകരിക്കുന്നു; സ്ത്രീകൾക്ക് അത് പ്രതികൂലമാകുന്നതെങ്ങനെ എന്നും:
DownArrow.png
... പ്രിയസഹോദരിമാരെ! അല്പം ആലോചിച്ചാൽ നിങ്ങൾക്കുതന്നെ അറിവാൻ കഴിയും. വിലകൊടുത്തു വാങ്ങിയ ഒരു സാധനത്തിലോ അതല്ല വെറുതെ കിട്ടിയ ഒരു സാധനത്തിലോ നിങ്ങൾക്ക് അധികം പ്രിയമുണ്ടായിരിക്കുക? എന്തിനെയാണ് നിങ്ങൾ അധികം കരുതലോടും ശ്രദ്ധയോടുംകൂടി സൂക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക? വിലയ്ക്കുവാങ്ങിയ സാധനം നിങ്ങളുടെ ദൃഷ്ടിയിൽ പ്രത്യേകം പ്രിയമുള്ളതായും അതിനെ യാതൊരു കേടുപാടുംകൂടാതെ സൂക്ഷിക്കുന്നതിൽ നിങ്ങൾ അതീവനിഷ്ക്കർഷതയുള്ളവരുമായിരിക്കയില്ലെ? പുരുഷന്മാർ നിങ്ങളിൽനിന്നും മുഖ്യമായി ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്... പണംകൊടുത്ത് ഒരു ഭർത്താവിനെ സമ്പാദിച്ചാൽ അദ്ദേഹത്തെ വേണ്ടപോലെ സൂക്ഷിക്കേണ്ടുന്ന ഭാരം ആർക്കാണെന്ന് ആലോചിച്ചു നോക്കുവിൻ... ഭർത്താവുംപോയി ചെലവുചെയ്ത പണവുംപോയി എന്നുള്ള നഷ്ടം സഹിക്കാതെ കഴിച്ചുകൂട്ടേണ്ടുന്ന ഭാരം ഭാര്യയ്ക്കാണ്...
('പരിഷ്കൃതരീതിയിലുള്ള മലയാളി വിവാഹം', ലക്ഷ്മീഭായി 9(7), 1912)

വിവാഹം ഇത്രയും ചെലവുള്ള കാര്യമാകുമ്പോൾ വിവാഹമോചനത്തിന് സ്ത്രീകൾ മടിക്കും; പുനർവിവാഹത്തെക്കുറിച്ച് ആലോചിക്കാൻതന്നെ ഭയപ്പെടും! ഒരിക്കൽ വിവാഹമോചനം നേടിയ സ്ത്രീ രണ്ടാമതു വിവാഹംകഴിക്കാൻ ശ്രമിക്കുമ്പോൾ കൂടിയ വിലകൊടുക്കേണ്ടിവരും, കാരണം ഒരിക്കലവൾ വിവാഹംകഴിച്ചുവെന്ന കാര്യം അവളുടെ 'യോഗ്യതക്കുറവാ'യിട്ടാണ് നാട്ടിൽ എണ്ണുന്നത്! അവസാനമായി, 'യോഗ്യതയുള്ള' ഭർത്താവിനെ വിലയ്ക്കെടുക്കണമെങ്കിൽ കുടുംബസ്വത്തു പോര, സ്വകാര്യസ്വത്തുതന്നെ വേണമെന്ന് പത്മാവതി അമ്മ ഓർമ്മിപ്പിക്കുന്നു. കുടുംബസ്വത്താകുമ്പോൾ പൊതു ഉടമസ്ഥതയാണ്; സ്വകാര്യസ്വത്താണെങ്കിലേ അത് ചെറുക്കൻവീട്ടുകാർക്ക് കൈമാറാനൊക്കൂ. പെണ്ണിന്റെ യോഗ്യതയ്ക്ക് അത്ര വിലയൊന്നുമില്ല: 'പണം റൊക്കം കൊടുക്കാൻ ഒരുക്കമുണ്ടെങ്കിൽ എല്ലാം ഗുണപ്പെടും; ഇല്ലെങ്കിൽ ഒക്കെ ഗ്രഹപ്പിഴതന്നെ'
ക്രിസ്ത്യാനികളുടെയിടയിലും [ 107 ] ഇതേകാലത്താണ് സ്ത്രീധനത്തുക ക്രമാതീതമായി വർദ്ധിച്ചതും അനിയന്ത്രിതമായിത്തീർന്നതും. 1930കൾ ആയപ്പോഴേക്കും 'സാമ്പത്തിക കുഴപ്പത്തിന്റെ' നീരാളിപ്പിടുത്തംമൂലം കൃഷിയെ ആശ്രയിച്ചുജീവിച്ച കുടുംബങ്ങൾ വല്ലാത്ത പ്രതിസന്ധിയിലായി.
സ്ഥിരവരുമാനമുള്ള വരന്റെ വില കുതിച്ചുയരുകയുംചെയ്തു. പല സ്ത്രീകളും വിവാഹം വേണ്ടെന്നുവച്ച് ഉന്നതവിദ്യാഭ്യാസംനേടി ഉദ്യോഗസ്ഥകളും അദ്ധ്യാപികമാരും മറ്റുമായി. പരമ്പരാഗതകുടുംബങ്ങളിൽ വരവില ഉണ്ടാക്കിയ നഷ്ടത്തിന്റെയും വേദനകളുടെയും ഏറ്റവും മിഴിവുറ്റ ചിത്രങ്ങൾ 1940കളിലും 1950കളിലും ചെറുകഥകളെഴുതി പ്രസിദ്ധീകരിച്ച കെ. സരസ്വതിയമ്മയുടെ രചനകളിലാണുള്ളത്. > കാണുക പുറം 121 <
സുറിയാനി ക്രിസ്ത്യാനികളിൽ പലരും വരവിലയുടെ വരവുകൊണ്ടുള്ള അപകടം നേരത്തെ തിരിച്ചറിയുകയും അതിനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്നു. സി.അന്തപ്പായി, കൊച്ചീപ്പൻ തരകൻ മുതലായ സമുദായസ്നേഹികൾ സ്ത്രീധനത്തിന്റെ അധഃപതനത്തെ എതിർക്കുകയും ആണ്മക്കളെ വിറ്റുകാശാക്കുന്ന കുടുംബക്കാരെ സമുദായത്തിനു പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1927ൽ ശ്രീമതി ഐ.സി. ചാക്കോ ഇങ്ങനെയെഴുതി:
DownArrow.png
...ഒരാൾ കുറേ പണംകൊടുത്ത് ഒരു കാളയെയോ കുതിരയെയോ വിലയ്ക്കുവാങ്ങിക്കുന്നതുപോലെ ഒരു പിതാവ് തന്റെ പുത്രിക്ക് ഒരു വരനെ അവന്റെ യോഗ്യതാനുസരണം കൂടുതലായോ കുറവായോ ഉള്ള ഒരു വില അവന്റെ പിതാവിനു കൊടുത്തു വാങ്ങിക്കുന്നു. ആ വിലയാണ് നമ്മുടെ സ്ത്രീധനം. ആ ധനം ഭർത്താവിന്റെ പിതാവ് അയാളുടെ സ്വന്തംപോലെ ഉപയോഗിക്കുന്നു. സ്ത്രീ അതു കണികാണുകപോലും ചെയ്യുന്നില്ല. ഈ ഏർപ്പാടിനെ എത്ര പഴിച്ചാലും മതിയാവകയില്ല. ഇങ്ങനെ പുത്രന്മാരെ വിറ്റു ചെലവുകഴിക്കുന്ന മാതാപിതാക്കന്മാരുടെയും ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിന് അവളുടെ പിതാവിനോടു സ്ത്രീധനമെന്നുപറഞ്ഞു കൈക്കൂലിവാങ്ങിക്കുന്ന ഭർത്താക്കന്മാരുടേയും പേരുകൾ... പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി അവരുമായി സമുദായനിസ്സഹകരണമനുഷ്ഠിക്കുന്നത് ഇതിനൊരു പ്രതിവിധിയായിരിക്കുമെന്ന് തോന്നുന്നു.
('നമ്മുടെ സ്ത്രീകൾ', വനിതാകുസുമം 1(6) 1927)

Dorothea Lange, Migrant Mother, 1936
NotesBullet.png 1930കളിലെ സാമ്പത്തികമാന്ദ്യം
1920കളോടെ കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥ വലിയ ഒരളവുവരെ ലോകവിപണിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. വാണിജ്യവിളകൾ വ്യാപകമാവുകയും പണമിടപാട് സാധാരണമാവുകയും ചെയ്തു. തെങ്ങുകൃഷി 1900നുശേഷം വളരെ വിപുലമായിത്തീർന്നു; അക്കാലത്ത് തേങ്ങയ്ക്കു നല്ല വിലകിട്ടുകയും ചെയ്തു. പക്ഷേ, 1920കളുടെ ഒടുക്കം ലോകവിപണിയെ മുഴുവൻ ബാധിച്ച ഒരു വൻസാമ്പത്തികമാന്ദ്യം (Great Depression) പൊട്ടിപ്പുറപ്പെട്ടതോടെ നെല്ലിനും തേങ്ങയ്ക്കും വല്ലാതെ വിലയിടിഞ്ഞു. ചെറുകിടകർഷകരുടെ നട്ടെല്ലൊടിക്കുന്ന ഇടിവായിരുന്നു ഇത്. മരുമക്കത്തായകൂട്ടുകുടുംബങ്ങൾ ഭാഗംവയ്ക്കാൻ അനുവദിച്ച നിയമം തിരുവിതാംകൂറിൽ 1925ൽ നടപ്പിലായതിനുപുറകെയായിരുന്നു ഈ ആഘാതം. 1925നും 1931നുമിടയ്ക്ക് 33,000 ഭാഗപത്രങ്ങളാണ് തിരുവിതാംകൂറിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്! കൃഷി ഗുണകരമല്ലെന്നുംകൂടിവന്നപ്പോൾ സ്വത്തുക്കളുടെ വില്പനയും വർദ്ധിച്ചു. കരത്തിലും സ്കൂൾഫീസിലുംമറ്റും തിരുവിതാംകൂർ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഭൂനികുതി അടയ്ക്കാൻ നിവൃത്തിയില്ലാതെ പുരയിടം വിറ്റവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. മലബാറിലാണെങ്കിൽ, ഭൂനികുതിയിലുണ്ടായ വർദ്ധനവ് ജനങ്ങളെ ദുരിതത്തിലാഴ്ത്തി; കൊച്ചിയിലും പണയഭൂമികളുടെ എണ്ണം വർദ്ധിക്കുകയും വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുകയും ചെയ്തു.

കീഴാളവിഭാഗക്കാരുടെയിടയിൽനിന്ന് ഇതേകാലത്ത് പെൺപണം തിരോധാനം ചെയ്തെങ്കിലും സ്ത്രീധനം വന്നുതുടങ്ങിയിരുന്നു. പുലയസമുദായ സംഘടനകൾ ഇതിനെ പുരോഗതിയുടെ ലക്ഷണമായി എണ്ണിയെന്ന് കെ.സി. അലക്സാണ്ടർ Social Mobility in Kerala (1968) എന്ന പുസ്തകത്തിൽ വാദിക്കുന്നു. ഈ മാറ്റത്തിന്റെ നല്ലൊരു ചിത്രം, [ 108 ] കശുവണ്ടിമേഖലയിലെ തൊഴിലാളിസ്ത്രീകളെക്കുറിച്ച് അന്നാ ലിൻഡ്ബർഗ് രചിച്ച ചരിത്രപഠനത്തിൽനിന്ന് ലഭിക്കുന്നുണ്ട്. ഗവേഷണത്തിന്റെ ഭാഗമായി അവർ 1920ൽ ജനിച്ച കുറവസമുദായാംഗമായ ഒരു തൊഴിലാളിസ്ത്രീയുമായി നടത്തിയ അഭിമുഖത്തിൽ ഇതു നന്നായി തെളിയുന്നുണ്ട്:
DownArrow.png
പതിനഞ്ചാംവയസ്സിലായിരുന്നു എന്റെ വിവാഹം (1935ൽ). ഞങ്ങൾ പാവപ്പെട്ടവരായിരുന്നു; വരനും വരന്റെ വീട്ടുകാരും അങ്ങനെതന്നെ. എന്റെവീട്ടിൽവച്ചായിരുന്നു കല്യാണം. എനിക്ക് ഒരു കോടിവാങ്ങി; സമ്മാനങ്ങളോ സ്വർണ്ണോ ഒന്നും ഇല്ലായിരുന്നു. കുറച്ചു പൂവും പിന്നെ കറുത്ത ചരടിൽക്കോർത്ത താലിയുംമാത്രം. അന്നൊക്കെ നമ്മുടെയിടയിൽ ആർക്കും സ്വർണ്ണമാലയൊന്നും ഇല്ലായിരുന്നു. ഇന്നത്തെ ചെറുപ്പക്കാരികൾക്ക് ഇതു കൂടിയേതീരൂ... സ്ത്രീധനമെന്ന ഏർപ്പാടേ ഇല്ലായിരുന്നു. വളരെപ്പണ്ട് ചെറുക്കൻവീട്ടുകാർ പെൺവീട്ടുകാർക്ക് കല്യാണസമയത്ത് ചെറിയൊരു തുക കൊടുക്കുമായിരുന്നു. ഇത് ഇപ്പോഴില്ല... എന്റെ അമ്മയ്ക്ക് അതറിയുമായിരുന്നു. അമ്മയെ കല്യാണംകഴിച്ചപ്പോൾ അമ്മയുടെ അച്ഛന് ആ തുക കിട്ടിയത്രെ. ഇന്നാണെങ്കിൽ നേരെതിരിഞ്ഞു, നമ്മൾ ചെറുക്കൻ വീട്ടുകാർക്ക് വലിയതുക സ്ത്രീധനമായിക്കൊടുക്കുന്നു.
(Anna Lindberg, Experience and Identity, 2001, പുറം 286-87).

NotesBullet.png നിധീരിക്കൽ മറിയം അഥവാ ശ്രീമതി ഐ.സി. ചാക്കോ
വിവാഹത്തിനുശേഷം ശ്രീമതി ഐ.സി ചാക്കോ എന്നിറിയപ്പെട്ട മറിയം ആലപ്പുഴയിലെ അഭിജാതകുടുംബമായിരുന്ന നിധീരിക്കൽവീട്ടിൽ ജനിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസത്തിനുശേഷം പതിനേഴാംവയസ്സിൽ സമുന്നത ശാസ്ത്രപണ്ഡിതനും ഗവേഷകനും സമുദായപ്രമാണിയുമായിരുന്ന ഐ.സി. ചാക്കോയെ വിവാഹം കഴിച്ചു. അനുജത്തിമാരായ തെരേസ നിധീരി, അന്നാ നിധീരി എന്നിവർ അദ്ധ്യാപികമാരെന്ന നിലയിൽ പ്രശസ്തരായെങ്കിലും മറിയം വിദ്യാഭ്യാസം തുടർന്നില്ല. 1930കളിൽ ക്രിസ്തീയവനിതകൾക്കുവേണ്ടി ശബ്ദമുയർത്തിയ സ്ത്രീയെന്ന നിലയിൽ പ്രസിദ്ധയായിരുന്നു.

1990കളായപ്പോഴേക്കും കീഴാളസമുദായസ്ത്രീകൾക്കിടയിൽ വിവാഹത്തെക്കുറിച്ചും സ്ത്രീത്വത്തെക്കുറിച്ചുമുള്ള മേലാളസങ്കല്പങ്ങൾക്ക് നല്ല വേരോട്ടമുണ്ടായിക്കഴിഞ്ഞുവെന്ന് ഈ ചരിത്രകാരി നിരീക്ഷിക്കുന്നു. നല്ല തുകകൊടുത്ത് 'യോഗ്യത'യുള്ള പുരുഷനെക്കൊണ്ടു വിവാഹം കഴിപ്പിക്കുന്നതാണ് പെണ്മക്കളുടെ സുരക്ഷിതത്വം ഉറപ്പിക്കാനുള്ള നല്ല മാർഗ്ഗമെന്ന് വിചാരിക്കുന്നതുകൊണ്ട് വർഷങ്ങളോളം ഫാക്ടറിയിൽ പണിയെടുത്തുകിട്ടിയ ആനുകൂല്യങ്ങൾപോലും പെണ്മക്കൾക്കു സ്ത്രീധനമായി കൊടുക്കാൻ അവർ തയ്യാറാണ്. എന്നാൽ ഇതുകൊണ്ട് ആ പെൺകുട്ടികൾ സുരക്ഷിതരാകുന്നുണ്ടോ? ഇല്ല എന്നതാണ് ദുഃഖസത്യം. ഇത്രയും വരവില കൊടുക്കുന്നുണ്ടെങ്കിലും, കശുവണ്ടിമേഖലയിലെ സ്ത്രീകളുടെ വിവാഹം പലപ്പോഴും അസ്ഥിരമാണ്. വരവിലയുടെ പേരുപറഞ്ഞാണ് ഇവിടെ പല ഭർത്താക്കന്മാരും ഭാര്യമാരെ ഉപേക്ഷിക്കുന്നത്!

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?
20-ാം നൂറ്റാണ്ടിലെ കേരളത്തിൽ വരവില വിജയിച്ചുമുന്നേറിയതിന്റെ ചിത്രമാണ് ഇതുവരെ വരച്ചിട്ടത്. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്. 'ഓഹരിമാത്രം മതി' എന്നു പറയുന്നവരും വധുവിന്റെ സ്വത്ത് കൈകാര്യംചെയ്യേണ്ടത് ഭർത്തൃകുടുംബമോ ഭർത്താവോ ആണ് എന്ന പൊതുസമ്മതത്തെ ആശ്രയിക്കുന്നവർതന്നെ. അതുപോലെ സ്ത്രീയെ പരിപാലിക്കാനുള്ള ചെലവാണ് സ്ത്രീധനമെന്നു പറയുന്നവരുണ്ട്; പക്ഷേ, 'പരിപാലനം' ആവശ്യമില്ലാത്ത, നല്ല ജോലിയും വരുമാനവുമുള്ള, സ്ത്രീകൾവരെ വരവില കൊടുക്കുന്നുണ്ട്. ഗൾഫ്നാടുകളിലും മറ്റുപലയിടത്തും ജോലിചെയ്ത് നന്നായി പണമുണ്ടാക്കുന്ന മലയാളിസ്ത്രീകളിൽ വലിയൊരുശതമാനം നേരിട്ടോ അല്ലാതെയോ വരവില നൽകുന്നവരാണ്.
ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ഉണ്ടാകേണ്ടതാണ്; ചില കാര്യങ്ങൾ ചർച്ചയ്ക്കായി ഇവിടെ സൂചിപ്പിക്കുന്നെന്നുമാത്രം. തീർച്ചയായും വരവിലയുടെ വളർച്ചയെ കേരളത്തിൽ 19-ാം നൂറ്റാണ്ടിനുശേഷം വളർന്നുവന്ന മുതലാളിത്തവ്യവസ്ഥയുമായി ബന്ധപ്പെടുത്തണം. മുതലാളിത്തവ്യവസ്ഥയിൽ സ്വത്തുക്കൾ സ്വകാര്യമായി സമ്പാദിക്കാനുള്ള സാദ്ധ്യത വളരെ വർദ്ധിച്ചുവെന്നുമാത്രമല്ല, ജീവിതത്തിന്റെ സമസ്തമേഖലകളിലും കച്ചവടം, ലാഭം എന്നിവയുടെ കണക്കുകൂട്ടൽ അധികമായി. കുടുംബം 'പരിപാവന'മാണ്, 'എല്ലാക്കാലത്തും നിലനിൽക്കുന്ന'താണ് എന്നൊക്കെ നാം പറയുമെങ്കിലും, ആ സ്ഥാപനവും ഈ മുതലാളിത്തമൂല്യങ്ങൾക്ക് കീഴ്പ്പെട്ടാണ് നിൽക്കുന്നത്. അവിടെയുള്ള ബന്ധങ്ങളും കച്ചവടയുക്തിക്കു കീഴ്വഴങ്ങി - സ്ത്രീകൾക്ക് അനുകൂലമായ രീതിയിലല്ലെന്നുമാത്രം. ആൺകോയ്മയും കച്ചവടയുക്തിയും ഒന്നിച്ചുകൂടുന്നിടത്ത് വരവിലപോലുള്ള സ്ത്രീവിരുദ്ധസ്ഥാപനങ്ങൾ തഴച്ചുവളരുകതന്നെചെയ്യും. [ 109 ] 20-ാം നൂറ്റാണ്ടിലെ സമുദായനവീകരണപ്രസ്ഥാനങ്ങളുടെ താത്പര്യങ്ങളും പുരോഗമനപ്രസ്ഥാനങ്ങളുടെ വീഴ്ചകളും കണ്ടില്ലെന്നു നടിച്ചുകൂടാ. സമുദായപ്രസ്ഥാനങ്ങൾ പൊതുവെ അണുകുടംബത്തെ (അതായത്, ഭാര്യാഭർത്താക്കന്മാരും കുട്ടികളുമടങ്ങിയ കുടുംബം) സമുദായത്തിന്റെ ഉറച്ച അടിസ്ഥാനഘടകമായി കണക്കാക്കുകയും, അതു സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഈ പുതിയ കുടുംബത്തിലും സ്ത്രീ മിക്കപ്പോഴും രണ്ടാംതരക്കാരിയായിപ്പോകുന്നു എന്ന് ആദ്യകാലസ്ത്രീപക്ഷവാദികൾ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിരുന്നു - കെ. പത്മാവതി അമ്മ അവരിൽ ഒരാൾ മാത്രമായിരുന്നു. പൊതുവെ ഈ പരാതികളെ 'കുടുംബദ്രോഹ'മോ 'സമുദായവിരോധ'മോ ആയാണ് സമുദായനേതാക്കന്മാർ എണ്ണിയത്. പഴയ കൂട്ടുകുടുംബങ്ങളായിരുന്നു നല്ലതെന്ന് ഈ സ്ത്രീകൾ ഒരിക്കലും പറഞ്ഞില്ല - പക്ഷേ, സമുദായനേതൃത്വങ്ങൾ ഉയർത്തിക്കാട്ടിയ പുതിയ കുടുംബമാതൃക സ്ത്രീയോട് നീതിപുലർത്തില്ലെന്ന് അവർ വിളിച്ചുപറഞ്ഞു. കുടുംബത്തെ 'ശാശ്വത'മെന്നും 'പാവന'മെന്നും എണ്ണി അതിനു കീഴ്വഴങ്ങാതെ കൂടുതൽ ജനാധിപത്യവൽക്കരണം ആവശ്യമുള്ള ഒരു സ്ഥാപനമാണതെന്ന് അവർ വാദിച്ചു. കുടുംബാംഗങ്ങൾക്കെല്ലാം തുല്യപരിഗണന നൽകുന്ന ഒരു സ്ഥാപനമായി കുടുംബത്തെ മാറ്റിയെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ച 1940കൾക്കുശേഷം വളരെ കുറച്ചുമാത്രമേ നടന്നിട്ടുള്ളുവെന്ന് പറയാം. വരവിലയുടെ പ്രശ്നം ഒരു പ്രശ്നമായി നാം തിരിച്ചറിയാൻ ഇത്ര വൈകിയത് ഇതുകൊണ്ടായിരിക്കാം. എന്നാൽ ഈ ചർച്ച തുടങ്ങിവയ്ക്കാൻ ശ്രമിക്കുന്നവരെ 'കുടുംബവിരോധി'കളെന്നോ 'സമുദായശത്രു'ക്കളെന്നെ മുദ്രകുത്തുന്ന രീതിയാണ് ഇന്നും നിലവിലുള്ളത്!
ഇതുകൂടാതെ മലയാളികളായ നാം പൊതുജീവിതത്തിന്റെ വിലയെ വല്ലാതെ കുറയ്ക്കുകയും കുടുംബജീവിതത്തെ കണക്കിലധികം വിലമതിക്കുകയും ചെയ്യുന്നില്ലേ എന്ന ചോദ്യവുമുണ്ട്. വിവാഹംകഴിക്കാത്ത ഒരു വ്യക്തിക്ക് പലതും ചെയ്യാം - ജീവിതകാലംമുഴുവൻ പൊതുപ്രവർത്തനത്തിലേർപ്പെടാം, സാമൂഹ്യസേവനം നടത്താം, സാഹിത്യ-കലാപ്രവർത്തനങ്ങളിൽ മുഴുകാം. പക്ഷേ, മലയാളികൾക്ക് വിവാഹവും ദാമ്പത്യജീവിതവും കഴിഞ്ഞേ ഇതൊക്കെയുള്ളൂ! വിവാഹം കഴിക്കാത്ത ഒരു വ്യക്തിക്ക് എന്തോ കുറവുണ്ടെന്ന് നാം വിചാരിക്കുന്നു; സ്വന്തംകാലിൽ നിൽക്കാനുള്ള വരുമാനമോ വേലയോ ഇല്ലാത്ത വ്യക്തിക്ക് നമ്മുടെ കണ്ണിൽ ഒരു കുഴപ്പവുമില്ല! ഈ കല്യാണം കഴിക്കാത്ത കക്ഷി ഒരു സ്ത്രീയാണെങ്കിൽ പറയുകയും വേണ്ട! 'രാഷ്ട്രീയപ്രബുദ്ധത'യ്ക്കു പേരുകേട്ട നാടാണല്ലോ കേരളം. പക്ഷേ, ഇവിടെ പൊതുജീവിതത്തിനല്ല, കുടുംബജീവിതത്തിനാണ് സർവ്വപ്രാധാന്യം! പൊതുപ്രവർത്തകരായ പുരുഷന്മാരുടെ ആത്മകഥകൾ പരിശോധിച്ചുനോക്കുക - അമ്മയുടെയും ഭാര്യയുടെയും ത്യാഗത്തെ വണങ്ങാൻ അവർ മറക്കാറില്ല. എന്നാൽ നിഷ്ക്രിയമായ ത്യാഗത്തിലുപരിയായി പൊതുപ്രവർത്തനത്തിൽ അമ്മയ്ക്കോ ഭാര്യയ്ക്കോ പങ്കില്ലെന്ന വസ്തുത അവരിലേറെപ്പേരെയും അധികം അലട്ടുന്നില്ല.
1940കളിൽ - ഇവിടത്തെ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനവും ദേശീയപ്രസ്ഥാനവും ഏറ്റവും ശക്തമായിരുന്ന ആ കാലത്ത് - ആദ്യകാലകമ്മ്യൂണിസ്റ്റ് പ്രവർത്തകരായിരുന്ന പല പ്രമുഖരും പൂർണ്ണമായ പൊതുജീവിതത്തിനുവേണ്ടി കൊതിച്ചതാണ്. സ്വന്തം വീട്, കൂട് എന്നിവയിൽ തങ്ങളുടെ പ്രതിബദ്ധത ഒതുങ്ങിപ്പോകരുതെന്ന് വാശിയുള്ള തലമുറയായിരുന്നു അത്. വിവാഹം, കുടുംബംവളർത്തൽ എന്ന ഒറ്റ ലക്ഷ്യമല്ല മനുഷ്യജന്മത്തിനുള്ളതെന്ന് അവർ കരുതി. സാമൂഹ്യപ്രവർത്തനത്തിലൂടെ, രാഷ്ട്രീയപ്രവർത്തനത്തിലൂടെ, പൊതുജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിലൂടെ കുടുംബജീവിതത്തെക്കാളേറെ ധന്യമായ ജീവിതം സാദ്ധ്യമാണെന്നായിരുന്നു അവരുടെ പക്ഷം. പക്ഷേ, 1940കളിലെ രാഷ്ട്രീയപ്രതിസന്ധികൾ ശമിച്ചതോടെ ഇങ്ങനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായ ജീവിതലക്ഷ്യത്തെ പിന്തുടരുന്ന രീതിയെ പ്രാത്സാഹിപ്പിക്കേണ്ടതില്ലെന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വം തീരുമാനിച്ചു. മുഴുവൻസമയപ്രവർത്തകരായി രംഗത്തുവന്നവർ കുടുംബങ്ങളിലേക്കു മടങ്ങി അതിന്റെ പരിധികൾക്കുള്ളിൽനിന്നുകൊണ്ട് പ്രവർത്തിക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ നിർദ്ദേശം. ഇ.എം.എസ് നമ്പൂതിരിപ്പാട് ഇക്കാര്യത്തിൽ കൈക്കൊണ്ട നിലപാട് അദ്ദേഹത്തിന്റെ 'പുതിയ ചട്ടങ്ങൾ' (1944) എന്ന ലേഖനത്തിൽനിന്നു വ്യക്തമാകുന്നുണ്ട്. (ഇ.എം.എസ് സമ്പൂർണ്ണകൃതികൾ, വാള്യം 5, തിരുവനന്തപുരം, 1999, പുറം 172-217) കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തനത്തിലേർപ്പെട്ടിരുന്ന വനിതകൾക്കുപോലും സ്ത്രീധനസമ്പ്രദായത്തിൽനിന്ന് പൂർണ്ണമായും രക്ഷനേടാൻ കഴിഞ്ഞില്ല. > കാണുക പുറം 232 <
1940കളിലെ പരീക്ഷണങ്ങൾ മുന്നോട്ടുപോയിരുന്നെങ്കിൽ, ഒരുപക്ഷേ, കേരളത്തിൽ കുടുംബത്തിനും വിവാഹത്തിനും കൽപ്പിക്കുന്ന പ്രാധാന്യവും അതിനോടൊപ്പം വളരുന്ന വരവിലയും ഇത്രയുമാകില്ലായിരുന്നു. വിവാഹം വേണ്ടെന്നുവയ്ക്കുന്നവരും വിവാഹം നടക്കാതിരിക്കുന്നവരും ഇത്രയേറെ പരിഹാസത്തെയും സംശയത്തെയും നേരിടേണ്ടിവരില്ലായിരുന്നു. സ്വന്തം കുടുംബത്തിനപ്പുറം [ 110 ] മനുഷ്യരുണ്ടെന്നും അവർക്കൊപ്പം നിൽക്കുന്നതാണ് ധന്യജീവിതമെന്നും വാദിക്കുന്നവരുടെ എണ്ണം ഇത്രയും കുറഞ്ഞുപോകില്ലായിരുന്നു!

അവസാനവാക്ക്
ഈ അദ്ധ്യായത്തിന്റെ അവസാനവാക്ക് 1912ൽ വരവിലയ്ക്കു പരിഹാരം പെൺകുട്ടിയുടെ ആത്മാഭിമാനവും ജീവിതത്തിൽ പിടിച്ചുനിൽക്കാനുള്ള ധൈര്യവുമാണ് എന്നു തിരിച്ചറിഞ്ഞ ചെറുവാരി രുഗ്മിണിയമ്മയ്ക്കാണ്. കെ. പത്മാവതിയമ്മ ഇവരുടെ വാക്കുകളെ സ്വന്തം ലേഖനത്തിൽ കടമെടുത്ത് ഉപയോഗിച്ചു. അതുതന്നെ ഇവിടെയും ചെയ്യുന്നു:
DownArrow.png
ഇച്ഛയ്ക്കും യോഗ്യതയ്ക്കും തക്കതായ വരനെ ലഭിക്കാത്തപക്ഷം തങ്ങളെ സർവ്വാരിഷ്ടങ്ങളിൽ [സർവ്വകഷ്ടപ്പാടുകളിൽ]നിന്നും ത്രാണനംചെയ്തു തീറ്റിപ്പോറ്റിയ മാതാപിതാക്കളുടെ ശുശ്രൂഷയെ ചെയ്തു പുണ്യം സമ്പാദിക്കുകയോ, അവരവരുടെ ബുദ്ധിശക്തിക്കും സൗകര്യത്തിനും അനുസരിച്ചതായ വിദ്യാഭ്യാസവും സമ്പാദിച്ച് അവസ്ഥാനുസരണമായ വല്ല ജോലികളിൽ ഏർപ്പെടുകയോ ചെയ്യുന്നതാണ് ശ്രേയസ്കരം... ഇപ്രകാരം സുഖാനുഭവത്തിനും ധർമ്മസമ്പാദനത്തിനും മോക്ഷത്തിനും പലേ പന്ഥാവുകളോടു [വഴികളോടു]കൂടിയ ഈ പ്രപഞ്ചത്തിൽ പത്നിത്വം [ഭാര്യാപദവി] ഒന്നുമാത്രമാണ് സ്ത്രീധർമ്മം എന്ന മൂഢവിശ്വാസത്തോടുകൂടി ആധിവ്യാധിദാരിദ്ര്യാദിപൂർണ്ണമായ [കഷ്ടപൂർണ്ണമായ] ഭവാംബുധിയിൽ [ലോകമാകുന്ന സാഗരത്തിൽ] മുഴുകി കരകാണാതെ ഉഴന്നു ജന്മം നശിപ്പിക്കുന്നത് മഹാപാതകമാകുന്നു. (ലക്ഷ്മീഭായിയിൽ 1912ൽ എഴുതിയ ഒരു ലേഖനത്തിൽനിന്ന് പത്മാവതിയമ്മ ഉദ്ധരിച്ച വാക്കുകൾ.)
float

കൂടുതൽ ആലോചനയ്ക്ക്
'കേരളീയനവോത്ഥാന'ത്തെക്കുറിച്ച് നിലവിലുള്ള പല ചരിത്രപുസ്തകങ്ങളും മുന്നോട്ടുവയ്ക്കുന്ന മനോഹരചിത്രത്തിന് അല്പം മങ്ങലേല്പിക്കുന്ന കാര്യങ്ങളാണ് ഈ അദ്ധ്യായത്തിൽ ചർച്ചചെയ്തത്. ചരിത്രരചനയുടെ രാഷ്ട്രീയത്തെക്കുറിച്ച് നാമെന്താണ് ഇതിൽനിന്ന് പഠിക്കുന്നത്? 'പുരോഗമനപരം' എന്ന് പൊതുവെ വാഴ്ത്തപ്പെടുന്ന സാമൂഹ്യമാറ്റങ്ങൾ സ്ത്രീപക്ഷത്തുനിന്നു പരിശോധിക്കുമ്പോൾ ലഭിക്കുന്നത് മറ്റൊരു ചിത്രമാണ്! ⚫

Kulasthree Chapter five pic06.jpg

'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/ആമുഖം:-ജെ ദേവിക

ആമുഖം

നിരവധി സുഹൃത്തുക്കളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം. രണ്ടു വർഷത്തോളം നീണ്ട ഈ ഉദ്യമത്തിൽ സേവാ കേരള, കേരള മഹിളാസമഖ്യ സൊസൈറ്റി എന്നീ സംഘടനകളിലെ സ്ത്രീപ്രവർത്തകരും തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ചില ഡിഗ്രി കോളജുകളിലെ വിദ്യാർത്ഥിനീവിദ്യാർത്ഥികളും പങ്കെടുത്തു. കേരളത്തിലെ ആൺ-പെൺ ബന്ധങ്ങളുടെ ചരിത്രത്തെപ്പറ്റി ഇവർ ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് ആരാഞ്ഞുകൊണ്ടായിരുന്നു പ്രാരംഭ പ്രവർത്തനം. ഇതിനുശേഷം ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളെ കരടുരൂപത്തിൽ അവതരിപ്പിച്ചുകൊണ്ട് ഞങ്ങൾ ചർച്ച തുടർന്നു. ഉള്ളടക്കം തീരുമാനിച്ചത് ഈ ചർച്ചകളിലൂടെയായിരുന്നു. പിന്നീട് മുഴുവൻ പുസ്തകത്തിന്റെ കരട് ചർച്ചയ്ക്കുവച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനീവിദ്യാർത്ഥികളും മലയാള പൊതുമണ്ഡലത്തിൽ സാന്നിദ്ധ്യമറിയിച്ചിട്ടുള്ളവരുടെ ഒരു സംഘവും സമഖ്യ-സേവാ പ്രവർത്തകരും അദ്ധ്യായങ്ങൾ മുഴുവൻ വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമുന്നയിച്ചു. പുസ്തകത്തിന്റെ അവസാനരൂപം ഇതിലൂടെ തെളിയുകയും ചെയ്തു.

ഈ പ്രക്രിയയിൽ പങ്കുചേർന്ന പലരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അവരോട് ഔപചാരികമായി നന്ദി പറയുന്നില്ല - സ്നേഹപൂർവ്വം സ്മരിക്കുന്നുവെങ്കിലും. രഞ്ജിത്, അഞ്ജു, ഫസീല, ചാന്ദ്നി, അന്ന, സിതാര, ദിൽഷദ് എന്നീ വിദ്യാർത്ഥിനീവിദ്യാർത്ഥിസുഹൃത്തുക്കളോട് ഞാൻ പ്രത്യേകം കടപ്പെട്ടിരിക്കുന്നു. വിലപ്പെട്ട വിവരങ്ങൾ തന്നു സഹായിച്ച സുഹൃത്തുക്കളായ - എസ്. സഞ്ജീവ്, ഷംഷാദ്, ബിന്ദു മേനോൻ, ഗീനാകുമാരി, ടി.ടി ശ്രീകുമാർ, ഹസ്സൻകോയ, കെ. സി സന്തോഷ് എന്നിവരോടും ഇതു വായിച്ച് തെറ്റുതിരുത്താനും നിർദ്ദേശങ്ങൾ നൽകാനും ഉത്സാഹിച്ച സുഹൃത്തുക്കളോടും ഗുരുജനങ്ങളോടും പ്രത്യേകം നന്ദി പറയുന്നു. സേവാ കേരള പ്രവർത്തകരായ സോണിയ ജോർജ്, നളിനി നായിക് എന്നിവരും സമഖ്യയുടെ സീമാ ഭാസ്കരനും ഈ പുസ്തകരചനയുടെ ആരംഭംമുതൽക്കേ ഇതിൽ സജീവമായ താൽപര്യം കാട്ടി. അവർക്കും ഹൃദയംനിറഞ്ഞ നന്ദി. കേരളത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആശകളിലേക്കും ആശങ്കകളിലേക്കും അല്പമെങ്കിലും ഇറങ്ങിച്ചെല്ലാൻ എന്നെ സഹായിച്ച ആദ്യഘട്ട ചർച്ചകളിൽ പങ്കെടുത്ത സ്ത്രീകളും വിദ്യാർത്ഥിനികളും എന്റെ ഗുരുക്കന്മാർകൂടിയാണ് - ഈ പുസ്തകം അവർക്കു സമർപ്പിക്കുന്നു. ഈ പുസ്തകത്തിന്റെ രൂപകൽപന നിർവ്വഹിച്ച പ്രിയരഞ്ജൻലാലിനെയും സി. ഡി. എസിന്റെ രജിസ്ട്രാർ ശ്രീ. 
[ 9 ]
സോമൻനായരെയും സ്നേഹപൂർവ്വം സ്മരിക്കുന്നു. പുസ്തകത്തിന്റെ ആദ്യ കരടുരൂപം തയ്യാറാക്കാൻ ഗ്രീഷ്മയുടെ സഹായം എനിക്കുണ്ടായിരുന്നു. എന്നാൽ തെറ്റുകൾ തിരുത്തി, വായിക്കാവുന്ന നിലവാരമുള്ള കരടുരൂപം തയ്യാറാക്കിത്തന്നത് ശ്രീവാസുദേവ ഭട്ടതിരി, സലിൽ, ഉദയൻ എന്നിവരാണ്. എന്റെ അശ്രദ്ധമായ എഴുത്തിനെ കൂടുതൽ വടിവൊത്തതാക്കാൻ അവർ വളരെ പണിപ്പെട്ടിട്ടുണ്ട്. എന്നാൽ, അവരുടെ പരിശ്രമങ്ങൾക്കുശേഷവും ബാക്കിയായ തെറ്റുകൾക്ക് ഞാൻ മാത്രമാണ് ഉത്തരവാദി. അവസാനമായി, ഈ പുസ്തകമെഴുതാനുള്ള സാഹചര്യമൊരുക്കിത്തന്ന ബാംഗ്ളൂരിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് കൾച്ചർ ആന്റ് സൊസൈറ്റിയിലെ തേജസ്വിനി നിരഞ്ജന, അശ്വിൻകുമാർ എന്നിവർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.

ഇത്തരമൊരു പുസ്തകത്തിന്റെ ഉദ്ദേശ്യമെന്താണ്? മലയാളിസ്ത്രീയുടെ ചരിത്രത്തിന്റെ എഴുതാപ്പുറം വെളിവാക്കുന്ന "കൗതുകവിവരങ്ങൾ' എത്തിക്കലല്ല ഇതിന്റെ ലക്ഷ്യമെന്ന് ഉറപ്പായും പറയാം. ബിരുദതലചരിത്രപഠനത്തിൽ വിദ്യാർത്ഥീവിദ്യാർത്ഥിനികൾക്കു സഹായകമായ വസ്തുതകൾ ഈ പുസ്തകത്തിലുണ്ട്; ഒരുപക്ഷേ ആ പഠനത്തിലേക്ക് അവരുടെ ശ്രദ്ധയെ കാര്യമായി തിരിച്ചുവിടാൻ ഇത് ഉതകിയേക്കും. എന്നാൽ, ചരിത്രത്തെ - പഠനവിഷയമെന്ന നിലയ്ക്കും ഭൂതകാലമെന്ന നിലയ്ക്കും - നാം കാണുന്ന രീതിയെ അപ്പാടെ മാറ്റാൻ ഈ പുസ്തകം ഉപകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സമൂഹത്തെ നവീകരിക്കാൻ ഇടയ്ക്കിടെ "മാനസികമായ ഉറയൂരൽ' ആവശ്യമാണ്. അതിനുതകുന്ന പുസ്തകമാകും ഇത് എന്ന് ഞാൻ പ്രത്യാശിക്കുന്നു. "ഉറയൂരലി'നെക്കുറിച്ച് കവി പറഞ്ഞത് :*
ഉറയൂരാൻ ആദ്യം വേണ്ടത്
വാലറ്റത്ത് ഏറിവരുന്ന മരവിപ്പിനെ
തച്ചുറപ്പിക്കാൻ
വേണ്ടത്ര ഉയരത്തിൽ ഒരു
മുള്ള് കണ്ടെത്തുകയാണ്.

പിന്നെ ഉറയൂരൽ തുടങ്ങാം.
അയഞ്ഞ വാലിൽനിന്ന് കൂടൊഴിയാം
മുഴുവൻ തൊലിയും ജീവനോടെ ഉരിഞ്ഞു
പോകുമെങ്കിലും.
അങ്ങനെയാണ്
ഒന്നോരണ്ടോ ഉണങ്ങിയ പാമ്പുറ
തൂങ്ങിക്കിടക്കുന്നത്
നീ കാണുക.

മാത്രമല്ല, നീയിപ്പോൾ മൂത്രമൊഴിച്ച്
അശുദ്ധമാക്കിയ
വേലിമേൽ, കാരമുള്ളിൽ തൂങ്ങിയാടി
പുതുശരീരം രൂപപ്പെടുത്താൻ യത്നിക്കുന്ന
മെലിഞ്ഞു വിളറിയ ഒരു വയസ്സൻ പാമ്പ്
ഒരുനിമിഷം നിന്നെ അസ്വസ്ഥനാക്കാനും മതി.

പാമ്പുകൾക്കും പരുന്തുകൾക്കും
അവയ്ക്കിടയിലുള്ളവയ്ക്കൊക്കെയും
ദൈവമായുള്ളോവേ,
എന്റെ മകന്റെ പരിവർത്തനമൂഹൂർത്തത്തിൽ
ഒരു നാഴികയുടെ തണൽകൊണ്ട്
അവനെ നീ മൂടേണമേ.
വേണ്ടുന്ന ഉയരത്തിലെ ആ മുള്ളായി
അവനെ നീ അനുഗ്രഹിക്കേണമേ.
[*ഈ പുസ്തകത്തിനുവേണ്ടി എ.കെ രാമാനുജന്റെ 'Moulting' എന്ന ഈ കവിത മലയാളത്തിൽ പരിഭാഷപ്പെടുത്തിത്തന്ന ബാലചന്ദ്രൻ ചുള്ളിക്കാടിനെ സ്നേഹപൂർവ്വം സ്മരിക്കുന്നു]
ഈ പുസ്തകം ഞാനെഴുതിയതാണെങ്കിലും അതിന്റെ ഒരു ഭാഗം മാത്രമെ എന്റേതായിട്ടുള്ളൂ. ഇതിന്റെ കലാപരമായ ഉള്ളടക്കം രൂപപ്പെടുത്തിയത് ബി. പ്രിയരഞ്ജൻലാൽ ആണ്. ഇതിലുന്നയിക്കുന്ന വിഷയങ്ങളെ കലയുടെ തനതായ രീതിയിൽ അവതരിപ്പിക്കുന്നതുകൊണ്ടുതന്നെ, എഴുതിയ ഭാഗത്തെയപേക്ഷിച്ച് സ്വതന്ത്രമായ ഒരു നില അതിനുണ്ട്.
സാമാന്യവിദ്യാഭ്യാസം നേടിയ, പൊതുകാര്യങ്ങളിൽ താൽപര്യംകാട്ടുന്ന ഏതൊരു വ്യക്തിക്കും വായിക്കാനും മനസ്സിലാക്കാനും കഴിയുന്ന രീതിയിൽ കാര്യങ്ങൾ പറയാനാണ് ഞാനിവിടെ ശ്രമിച്ചിട്ടുള്ളത്. ഇതിൽ ചർച്ചചെയ്യുന്ന വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരണമല്ല, പക്ഷേ, ഈ പുസ്തകത്തിൽ. വായിക്കുന്നവരിൽ ഈ വിഷയങ്ങളെക്കുറിച്ച് പുതുതാൽപര്യം സൃഷ്ടിക്കുകയെന്ന പരിമിതലക്ഷ്യമേ ഈ പുസ്തകത്തിനുള്ളു. ഈ വായനയിലൂടെ വായനക്കാർ കൂടുതൽ വിവരങ്ങളന്വേഷിക്കാൻ പ്രേരിതരാകുമെന്നു ഞാൻ ആശിക്കുന്നു. സ്ത്രീകൾക്കുമാത്രമല്ല, പുരുഷന്മാർക്കും സ്വയംപഠനത്തിന്റെയും സ്വയംവിമർശനത്തിന്റെയും വഴി തെരഞ്ഞെടുക്കാൻ ഈ പുസ്തകം പ്രചോദനമാകുമെന്നാണ് എന്റെ പ്രതീക്ഷ.

ജെ. ദേവിക

'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/കുടുംബിനിയോ പൗരയോ?:-ജെ ദേവിക

Page192-2197px-Kulastreeyum Chanthapennum Undayathengane.djvu.jpg
[ 193 ]
കുടുംബിനിയോ പൗരയോ?

'കേരളമാതൃക'യുടെ ആരാധകർ എത്രതന്നെ പാടിപ്പുകഴ്ത്തിയാലും കേരളത്തിലെ സ്ത്രീകൾക്ക് ഇന്നും പൂർണ്ണപൗരത്വം ലഭിച്ചിട്ടില്ലെന്ന സത്യം നമ്മുടെ മുമ്പിലുണ്ട്. സ്ത്രീകൾക്ക് ഐ.എ.എസ് പരീക്ഷയ്ക്ക് എഴുതാൻ തുല്യാവകാശമുണ്ട്, സ്വാതന്ത്ര്യത്തോടുകൂടി വഴിയേ നടക്കാനവകാശമില്ല എന്ന വിചിത്രമായ അവസ്ഥ കേരളത്തിൽ നിലനിൽക്കുന്നുവെന്നത് 'കേരളമാതൃക'യുടെ വക്താക്കളും മെല്ലെ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. എന്നാൽ ഇന്ന് മലയാളിസ്ത്രീകൾ അനുഭവിക്കുന്ന പരിമിതമായ പൗരാവകാശങ്ങൾപോലും വളരെ ശക്തമായ ആശയസമരങ്ങളിലൂടെയും സഹനങ്ങളിലൂടെയും നേടിയതാണെന്ന വസ്തുത നമുക്ക് അവഗണിക്കാൻ കഴിയാത്ത ഒന്നാണ്. പൗരാവകാശങ്ങൾ ആരും വച്ചുനീട്ടുന്ന സൗജന്യമല്ലെന്ന ബോധത്തെ മുറുകെപ്പിടിച്ചുകൊണ്ട് അവയ്ക്കുവേണ്ടി പോരാടിയ മലയാളിസ്ത്രീപക്ഷത്തിന്റെ ആദ്യതലമുറയുടെ ധൈര്യത്തെ തിരിച്ചറിയേണ്ടതുണ്ട്.

എന്താണീ പൗരത്വം?
പൗരത്വം (citizenship) എന്ന് കേൾക്കുമ്പോൾ നാം സാധാരണ ഓർക്കുന്നത് ഇന്ത്യൻ പൗരത്വം, അമേരിക്കൻ പൗരത്വം എന്നൊക്കെയാണ്. ഇന്ത്യൻ പൗരത്വമുണ്ടെങ്കിലേ ഇന്ത്യയിൽ വോട്ടവകാശം നേടാൻകഴിയൂ എന്നും നമുക്കറിയാം. ഏതെങ്കിലും രാജ്യത്ത് ജനിക്കുന്നതിനെയാണോ പൗരത്വമെന്നു പറയുന്നത്? ആയിക്കൊള്ളണമെന്നില്ല. ഇന്ത്യയിൽ ജനിച്ച് വിദേശത്തുപോയി അവിടങ്ങളിലെ [ 194 ] പൗരത്വം സ്വീകരിച്ചുകഴിയുന്ന എത്രയോ ഇന്ത്യക്കാരുണ്ട്!
പിന്നെ നമുക്കറിയാം, പൗരത്വമില്ലാത്തവർക്ക് വോട്ടവകാശമില്ല. പക്ഷേ വോട്ടവകാശംമാത്രമല്ല പൗരത്വം. ഏതെങ്കിലും രാജ്യത്തെ പൗരത്വം നമുക്കുണ്ടെങ്കിൽ ആ രാജ്യത്തെ സർക്കാരിൽനിന്നുള്ള സംരക്ഷണത്തിനു നാം അർഹരാകുന്നു. ജനാധിപത്യരാജ്യമാണെങ്കിൽ സർക്കാരിനെ തെരഞ്ഞെടുക്കാനും അതിൽ പങ്കുചേരാനും അവകാശമുണ്ടാകും. ആ നാട്ടിൽ സ്ഥിരമായി പാർക്കാനും ന്യായമായ ഏതു ജോലിയുംചെയ്ത് ജീവിക്കാനും അവകാശമുണ്ടാകും. അവിടത്തെ പൊതുസൗകര്യങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താനും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളാകാനും അവിടുത്തെ കോടതികളിൽനിന്നും നീതി ലഭിക്കാനും പൂർണ്ണമായ അവകാശമുണ്ടാകും. അതായത് അന്തസ്സോടുകൂടി ജീവിക്കാനുള്ള അവകാശം - പൗരാവകാശം (citizenship rights).
എന്നാൽ ഇന്ത്യൻഭരണഘടന വാഗ്ദാനംചെയ്യുന്ന അന്തസ്സുറ്റ പൗരത്വം എല്ലാ പൗരജനങ്ങൾക്കും ലഭിക്കുന്നുണ്ടോ? ദിവസവും പത്രമെടുത്തു നോക്കിയാൽമതി, എത്രയെത്ര പൗരാവാകാശലംഘനങ്ങളാണ് നാട്ടിൽ നടക്കുന്നത്? സ്ത്രീപുരുഷന്മാർക്ക് തുല്യപൗരത്വമാണ് ഇന്ത്യൻഭരണഘടന വാഗ്ദാനംചെയ്തിട്ടുള്ളത്. എന്നിട്ടോ? കേരളത്തിന്റെ കാര്യംതന്നെയെടുക്കുക. കേരളത്തിലെ പൊതുസ്ഥലങ്ങളിൽ - അതായത് റോഡുകളിൽ, പൊതുപാർക്കുകളിൽ, വായനശാലകളിൽ, ഉത്സവപ്പറമ്പുകളിൽ - സ്ത്രീകൾക്ക് പൂർണ്ണമായ ഇടമുണ്ടോ? ഇല്ലെന്ന സങ്കടകരമായസത്യം നമുക്കേവർക്കുമറിയാം. ഇത് സ്ത്രീകളുടെ പൗരാവകാശലംഘനമാണ്. 'വേണ്ടാത്തിടത്ത്, വേണ്ടാത്ത സമയത്ത് പെണ്ണുങ്ങൾക്ക് പോകാൻ എന്താണിത്ര കൊതി? ആവശ്യമുള്ള സ്ഥലങ്ങളിൽ നല്ലസമയത്ത് പോയാൽപ്പോരേ?'- ചിലരൊക്കെ ചോദിക്കാറുണ്ട്. സ്ത്രീകൾക്ക് ആവശ്യമുണ്ടോ അസമയമാണോ എന്നതൊന്നുമല്ല പ്രശ്നം - ഇതൊന്നും ആണുങ്ങളുടെ കാര്യത്തിൽ ആരും തിരക്കാറില്ലെന്നത് വേറെ കാര്യം. സ്ത്രീകളെ പൗരജനങ്ങളായി അംഗീകരിക്കുന്നുണ്ടോ? ഇല്ലെന്നതാണിവിടെ പ്രശ്നം. പൗരജനങ്ങൾക്ക് അവരുടെ നാട്ടിൽ പൊതുസ്ഥലങ്ങളിൽ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പോകാനുള്ള അവകാശമുണ്ട്. അത് സ്ത്രീകളുടെ കാര്യത്തിൽ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം.
കേരളത്തിൽ ഈ അംഗീകാരം അത്ര കാര്യമായിട്ടൊന്നുമില്ല. എന്നാൽ, പൗരാവകാശങ്ങൾക്കുവേണ്ടി ഇവിടത്തെ സ്ത്രീകൾ ശബ്ദമുയർത്താഞ്ഞിട്ടല്ല കാര്യങ്ങൾ ഈ വിധത്തിലായത്. ഇരുപതാം നൂറ്റാണ്ടിനു മുമ്പുതന്നെ ഈ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇന്ന് കേരളത്തിലെ സ്ത്രീകൾ പുരുഷന്മാർക്കൊപ്പം വിദ്യാഭ്യാസംചെയ്യുന്നു. പലയിടത്തും ജോലിനോക്കുന്നു. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും കുറച്ചെങ്കിലും സ്ത്രീകളുണ്ട്. പരിമിതങ്ങളായ ഈ അവകാശങ്ങൾപോലും വെറുതേ കൈയിൽക്കിട്ടിയതല്ല. ഇവയ്ക്കുവേണ്ടി ദീർഘകാലം വാദിച്ച സ്ത്രീകളുടെ ഒരു മുൻതലമുറ നമുക്കുണ്ടായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നടന്ന അവരുടെ പോരാട്ടങ്ങളെക്കുറിച്ചാണ് ഈ അദ്ധ്യായം.
NotesBullet.png ഇന്നും വ്യത്യസ്തമല്ല
സ്ത്രീകളുടെ പൗരാവകാശങ്ങളുടെ കാര്യത്തിൽ മലയാളികളായ നാം വളരെ മടികാണിക്കുന്നുവെന്നതാണ് ദുഃഖസത്യം. 1999-2000 വർഷങ്ങളിൽ കേരളത്തിൽ കോളിളക്കമുണ്ടാക്കിയ രണ്ടു കേസുകൾ പലരും ഓർക്കുന്നുണ്ടാവും. ഒന്ന്, 2000ത്തിൽ കോഴിക്കോട് സർവ്വകലാശാലയിൽ ജോലിയെടുക്കുന്ന പി.ഇ. ഉഷ തന്നെക്കുറിച്ച് പ്രകാശൻ എന്ന സഹപ്രവർത്തകൻ അപവാദം പ്രചിരിപ്പിക്കുന്നുവെന്നു ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് അധികൃതർക്ക് പരാതി നൽകിയതിനെതിരെ പൊട്ടിപ്പുറപ്പെട്ട കോലാഹലമാണ്. പുരോഗമനകേരളം ഉഷയോടു കാട്ടിയ അനീതിയും അസഹിഷ്ണുതയും ഈ ബഹളത്തിലുടനീളം ദൃശ്യമായിരുന്നു. 1997ലെ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം സ്ത്രീകൾക്ക് സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പുവരുത്താൻ അധികൃതർ നിർബന്ധമായും സ്വീകരിക്കേണ്ട നടപടിക്രമത്തിനനുസരിച്ച് തങ്ങൾ പ്രവർത്തിച്ചുവെന്ന് വരുത്തിത്തീർക്കാൻ അധികൃതർ കാട്ടിയ വ്യഗ്രത, ഉഷയെ തേജോവധംചെയ്യാനും ഭീഷണിപ്പെടുത്താനും പുരോഗമനവക്താക്കളും സാംസ്കാരികനായകരും കാട്ടിയ താൽപര്യം. ഇതൊക്കെ മലയാളിസ്ത്രീക്കായി ഇവിടുത്തെ പുരോഗമന-പുരുഷാധികാരം തീർത്തിട്ടുള്ള ലക്ഷ്മണരേഖയെ വെളിച്ചത്താക്കി. രണ്ടാമത്തെ കേസ് ഐ.എ.എസ് ഉദ്യോഗസ്ഥയായ നളിനി നെറ്റൊ, മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർക്കെതിരെ ഉയർത്തിയ പരാതിയാണ്. അദ്ദേഹത്തിൽനിന്ന് ലൈംഗികാതിക്രമമുണ്ടായി എന്നാണ് അവർ പരാതിയുന്നയിച്ചത്. നിയമപ്രകാരം സുപ്രീംകോടതി ഉറപ്പുതരുന്ന സംരക്ഷണം സ്ത്രീക്കു കിട്ടാതിരിക്കാൻ പല തലമൂത്ത രാഷ്ട്രീയക്കാരും കിണഞ്ഞുശ്രമിക്കുന്ന കാഴ്ചയായിരുന്നു അപ്പോഴും. ഇത്തരം ലംഘനങ്ങൾ കീഴാളസ്ത്രീകൾക്കെതിരെയാകുമ്പോൾ പ്രശ്നം കൂടുതൽ ഗുരുകരമാകുന്നുവെന്നും സമീപകാലാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
[ 195 ]
NotesBullet.png തിരുവിതാംകൂറിലെയും കൊച്ചിയിലെയും നിയമസഭകൾ
1888ലാണ് തിരുവിതാംകൂർ നിയമനിർമ്മാണ കൗൺസിൽ സ്ഥാപിക്കപ്പെട്ടത്. കേവലം ഉപദേശകസ്വഭാവമുണ്ടായിരുന്ന ഈ എട്ടംഗസഭയെ 1913ൽ 13 അംഗങ്ങളുള്ള സഭയാക്കി - എട്ട് ഔദ്യോഗികാംഗങ്ങളും അഞ്ച് അനൗദ്യോഗികാംഗങ്ങളും. 1904ൽ ശ്രീമുലം പ്രജാസഭ ആരംഭിച്ചു. തെരഞ്ഞെടുത്ത അനൗദ്യോഗികാംഗങ്ങൾ മാത്രമുണ്ടായിരുന്ന ഈ സഭ വർഷത്തിലൊരിക്കൽ ദിവാന്റെ അദ്ധ്യക്ഷതയിൽ കൂടി. 1914ൽ നൂറ് അംഗങ്ങളുള്ള സഭയായി ഇതു വികസിക്കപ്പെട്ടു. ഇതിൽ 77 പേർ തെരഞ്ഞെടുക്കപ്പെട്ടവരും 23 പേർ 'ദുർബലവിഭാഗങ്ങളി'ൽനിന്നു നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. ഇതിനുശേഷമുണ്ടായ പരീക്ഷണങ്ങളിലാണ് സ്ത്രീകൾ രംഗപ്രവേശം ചെയ്തത്. കൊച്ചിയിൽ നിയമസഭ ആരംഭിച്ചത് 1925ലാണ്. 45 അംഗങ്ങളുള്ള സഭയിൽ 30 ഔദ്യോഗികാംഗങ്ങളും 15 അനൗദ്യോഗികാംഗങ്ങളുമാണുണ്ടായിരുന്നത്. 1930കളിൽ നിയമസഭയിലെ അംഗത്വം, വോട്ടവകാശം, അധികാരങ്ങൾ മുതലായവയെസ്സംബന്ധിച്ചുള്ള നിരവധി പരിഷ്കാരങ്ങൾ ഈ രണ്ടു നാട്ടുരാജ്യങ്ങളിലും നടപ്പിൽവന്നെങ്കിലും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി ഇവിടെ ഉയർന്നുവന്ന പ്രസ്ഥാനങ്ങളെ തൃപ്തിപ്പെടുത്താൻ അവയ്ക്കു കഴിഞ്ഞില്ല.
(പി.കെ.കെ മേനോൻ, The History of Freedom Movement in Kerala, വാല്യം 2, തിരുവനന്തപുരം, 1972)


പൗരാവകാശങ്ങൾക്കുവേണ്ടി
വോട്ടവകാശത്തിന്റെ കാര്യം ആദ്യമെടുക്കാം. ബ്രിട്ടിഷ് ഇന്ത്യയിലെ സ്ത്രീകൾക്ക് ലഭിക്കും മുമ്പുതന്നെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സ്ത്രീകൾക്ക് അത് ലഭിച്ചുകഴിഞ്ഞിരുന്നു. > കാണുക പുറം 63 < 1919ലെ തെരഞ്ഞെടുപ്പ് പരിഷ്കാരത്തിന്റെ ഭാഗമായി നിശ്ചിത കരം സർക്കാരിലേക്കടയ്ക്കുന്ന സ്ത്രീ പുരുഷന്മാർക്ക് വോട്ടവകാശം ലഭിച്ചു. കൂടാതെ ഇവിടങ്ങളിലെ ജനപ്രതിനിധി സഭകളിൽ അംഗങ്ങളായിരിക്കാനുള്ള അവകാശം 1922ൽ സ്ത്രീകൾക്ക് ലഭിച്ചു.
തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകളെ പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചുകൊണ്ട് അവരെ പ്രതിനിധീകരിക്കാൻ ചില പ്രമുഖവനിതകളെ നാമനിർദ്ദേശംചെയ്യുന്ന രീതി നിലവിൽ വന്നു. തിരുവിതാംകൂറിലെ നിയമസഭാകൗൺസിലർ ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. മേരി പുന്നൻ ലൂക്കോസ് 1924ൽ നിയമിതയായി. ഇതേവർഷംതന്നെ കൊച്ചിയിൽ തോട്ടയ്ക്കാട്ട് മാധവിയമ്മ നിയമനിർമ്മാണ കൗൺസിൽ അംഗമായി. പിന്നീട് 1928ൽ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിലേക്ക് എലിസബത്ത് കുരുവിള നിയമിതയായി. തുടർന്നുള്ള വർഷങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിയമസഭയിൽ ശബ്ദമുയർത്തിയ നിരവധി സ്ത്രീകളുണ്ടായിരുന്നു - ടി.നാരായണിയമ്മ, ഗൗരി പവിത്രൻ, അന്നാചാണ്ടി, കെ. ദേവകി അന്തർജനം, തങ്കമ്മ മേനോൻ മുതലായവർ.
മറ്റു പ്രദേശങ്ങളെയപേക്ഷിച്ച് ഇവിടത്തെ സ്ത്രീകൾക്ക് കഴിവും വിദ്യാഭ്യാസവും അധികമാണെന്നും അവർ സ്വതന്ത്രരാണെന്നുംമറ്റും അന്നത്തെ തിരുവിതാംകൂറിലെ ഭരണാധികാരികൾ വീമ്പിളക്കിയിരുന്നു. മരുമക്കത്തായസ്ത്രീകൾ അനുഭവിച്ചിരുന്ന സ്വത്തവകാശത്തെയാണ് ഇവർ ഇങ്ങനെ ഊതിപ്പെരുപ്പിച്ചത്. പക്ഷേ, ഇവിടത്തെ വിവിധവിഭാഗക്കാരായ സ്ത്രീകളുടെനില പലവിധമായിരുന്നു. നമ്പൂതിരിസമുദായത്തിലെ സ്ത്രീകൾക്കും ക്രിസ്ത്യൻസ്ത്രീകൾക്കുംമറ്റും സ്വത്തവകാശം വളരെ കമ്മിയായിരുന്നെന്നുവേണം പറയാൻ. 1916ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശനിയമം സുറിയാനിക്രിസ്ത്യാനിസ്ത്രീകളുടെ സ്വത്തവകാശത്തിന് വലിയ പ്രഹരമാണ് ഏൽപ്പിച്ചത്. 5000 രൂപയ്ക്കപ്പുറം കുടുംബസ്വത്തിൽ സ്ത്രീക്ക് അവകാശമില്ലെന്നുവന്നു - അതിനുമീതെ കിട്ടുന്നതു മുഴുവൻ അപ്പന്റെയും ആങ്ങളമാരുടെയും ഔദാര്യം! 1980കളിൽ മേരി റോയിയും മറ്റുചില ധീരവനിതകളും ചേർന്നാണ് ഈ കടുത്ത അനീതിക്ക് പരിഹാരംകണ്ടത്.
മലയാളസ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു വീമ്പുപറഞ്ഞവർ മറച്ചുപിടിച്ച ഏറ്റവും പ്രധാനപ്പെട്ടകാര്യം മറ്റൊന്നായിരുന്നു. കഠിനമായ ജാതി മാമൂലുകൾ നിലനിന്നിരുന്ന കേരളത്തിൽ കീഴ്ജാതിക്കാർ വമ്പിച്ച പൗരാവകാശനിഷേധത്തെയാണ് നേരിടേണ്ടിവന്നത്. സ്വതന്ത്രമായി പൊതുവഴികളിലൂടെ സഞ്ചരിക്കാനോ അന്തസ്സായി വസ്ത്രംധരിക്കാനോ നല്ല വീടുകളിൽ മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാനോ കീഴാളരിലെ സ്ത്രീക്കോ പുരുഷനോ അവകാശമില്ലായിരുന്നു. ഈ അവകാശനിഷേധത്തിന്റെ - ജാതിമാമൂലിന്റെ - കാവൽക്കാരായിരുന്നു ഇവിടുത്തെ രാജാക്കന്മാരും ഭരണാധികാരികളും എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ കീഴാളജനങ്ങൾ ഇതിനെതിരെ സംഘടിച്ചുതുടങ്ങി. മിഷണറിമാരുടെ മേൽക്കൈയോടെ നടന്ന മാറുമറയ്ക്കൽ കലാപത്തെപ്പറ്റി [ 196 ] പറഞ്ഞുവല്ലോ. തുടർന്നുള്ള കാലത്തും ജാതിയുടെ ചിഹ്നങ്ങളായ വസ്ത്രങ്ങളും ആഭരണങ്ങളും ഉപേക്ഷിക്കാനും അന്തസ്സുള്ള വസ്ത്രംധരിക്കാനും കീഴ്ജാതിനേതാക്കന്മാർ ആഹ്വാനംചെയ്തു. ഇത്തരം അവശതകൾ നാട്ടിലെ ബഹുഭൂരിപക്ഷം സ്ത്രീകളും അനുഭവിക്കവെ, ചില വിഭാഗക്കാർമാത്രം അനുഭവിച്ചിരുന്ന പരിമിതസ്വാതന്ത്ര്യത്തെ ഉയർത്തിക്കാട്ടി പൊള്ളയായ അവകാശവാദങ്ങൾ അവതരിപ്പിക്കുന്നതിന്റെ അർത്ഥശൂന്യത അക്കാലത്ത് ചിലരെങ്കിലും തിരിച്ചറിഞ്ഞിരുന്നു.
NotesBullet.png തോട്ടയ്ക്കാട്ട് മാധവിയമ്മ (1888-1968)
സുഭദ്രാർജ്ജുനം നാടകമെഴുതി പ്രശസ്തയായിത്തീർന്ന തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ മകൾ. മലയാളത്തിനുപുറമെ സംസ്കൃതത്തിലും ഇംഗ്ലിഷിലും മറ്റു യൂറോപ്യൻഭാഷകളിലും പ്രാവീണ്യം സമ്പാദിച്ചു. എറണാകുളം സ്ത്രീസമാജത്തിന്റെ സജീവപ്രവർത്തകയായിരുന്നു. 1952ൽ കൊച്ചി നിയമനിർമ്മാണ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. നായർസമുദായ സംഘടനാപ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു. 1932ൽ നായർസമുദായനേതാവ് മന്നത്തു പത്മനാഭനെ വിവാഹംകഴിച്ചു.

വഴിനടക്കാനുള്ള അവകാശത്തിനായി നിരവധി ചെറുസമരങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിലും അതിനുശേഷവുമുണ്ടായി. ഏറ്റവുമധികം ശ്രദ്ധ പക്ഷേ, ലഭിച്ചത് വൈക്കംസത്യാഗ്രഹത്തിനായിരുന്നു. സ്ത്രീകളെ പ്രത്യേക ജനവിഭാഗമായി കരുതണമെന്ന വാദം (അതായത് നായർ, ഈഴവ, മുസ്ലിം, ക്രിസ്ത്യൻ മുതലായ വിഭാഗങ്ങളെപ്പോലെ) ഇക്കാലത്ത് പരിചിതമായിക്കഴിഞ്ഞിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ചുരുക്കം മലയാളിസ്ത്രീകളിൽ ഒരാളായിരുന്ന വടക്കേച്ചരുവിൽ കല്ല്യാണി ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള വഴികളിൽ കീഴാളജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യമില്ലെന്ന വസ്തുത കീഴ്ജാതിക്കാരായ സ്ത്രീകളുടെയും പ്രശ്നമാണെന്ന് ചൂണ്ടിക്കാണിച്ചു. അതിലുപരിയായി, കീഴ്ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ പ്രശ്നത്തെ സ്ത്രീകളുടെ പൊതുപ്രശ്നമായി കണക്കാക്കണമെന്ന് അവർ വാദിച്ചു.
DownArrow.png
പ്രിയ സഹോദരികളെ, ഈയവസരത്തിൽ നമ്മുടെ കടമയെന്താണ്? സഞ്ചാരസ്വാതന്ത്ര്യം ആർക്കും ലഭിക്കേണ്ടതല്ലയോ? വഴിനടക്കേണ്ടത് സ്ത്രീകളുടേയും ആവശ്യമാണല്ലോ. സ്ത്രീകളിൽ ഒരു വലിയവിഭാഗത്തിനുള്ള ഈ അസ്വാതന്ത്ര്യം നീക്കിയെടുക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്.
('കേരളീയ ഹിന്ദുസ്ത്രീകളോട് ഒരഭ്യർത്ഥന', മലയാളമനോരമ, 24 ജൂലൈ 1924)

പൊതുവഴികളിലും പുറംലോകത്തും അനുഭവിച്ചുവന്ന അസ്വാതന്ത്ര്യങ്ങൾക്കുപുറമെ കുടുംബത്തിലും അകത്തളങ്ങളിലും സ്ത്രീകൾക്ക്, പ്രത്യേകിച്ച് ഉയർന്നജാതിക്കാരായ സ്ത്രീകൾക്ക്, കടുത്ത നിയന്ത്രണങ്ങളെ നേരിടേണ്ടിവന്നിരുന്നു. സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങൾ പലപ്പോഴും ഇവയെ വിമർശിച്ചിരുന്നുവെന്നത് നേരാണ്. പക്ഷേ, സ്ത്രീകളുടെ തുല്യപൗരത്വത്തെ അവ ഹൃദയപൂർവ്വം സ്വാഗതംചെയ്തിരുന്നോ എന്നത് സംശയമാണ്. കേരളത്തിലെ ഏറ്റവും ഉയർന്നജാതിക്കാരായിരുന്ന നമ്പൂതിരിബ്രാഹ്മണരുടെയിടയിൽ സ്ത്രീകൾ വളരെ കഠിനമായ നിയന്ത്രണത്തിനുള്ളിലാണ് കഴിഞ്ഞിരുന്നതെന്നു കണ്ടല്ലോ. 1920കളിൽ ഇവർക്കുവേണ്ടി സമരംചെയ്യാൻ 'നമ്പൂതിരിയുവജനസംഘം' തയ്യാറായി. നമ്പൂതിരിമാരുടെ സാമുദായികസംഘടനയായ 'യോഗക്ഷേമസഭ'യോട് ഇവർ നിരവധി തവണ ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലുകളിലെ നായകസ്ഥാനത്ത് വി.ടി. ഭട്ടതിരിപ്പാട്, എം.ആർ. ഭട്ടതിരിപ്പാട് മുതലായവരായിരുന്നു. > കാണുക പുറം 84,87< നമ്പൂതിരിസ്ത്രീകൾക്ക് ആധുനിക വിദ്യാഭ്യാസവും വസ്ത്രധാരണരീതി കളും പരിഷ്കൃതവിവാഹവും നേടിക്കൊടുക്കാൻ ഇവർ വളരെ പണിപ്പെട്ടു. ഇതുപോലെ സ്ത്രീ കളുടെ നില മെച്ചപ്പെടുത്താനും അവരെ വിദ്യാസമ്പന്നരാക്കാനും ഒട്ടുമിക്ക സാമുദായിക പ്രസ്ഥാനങ്ങളും പണിപ്പെട്ടു. എന്നാൽ സ്ത്രീകളെ പൂർണ്ണപൗരത്വത്തിനർഹതയുള്ള സവിശേഷജനവിഭാഗമായി കണക്കാക്കി, അവരുടെ പൗരത്വാവകാശത്തിനുവേണ്ടി പോരാടുന്ന രീതിയല്ല മിക്ക സാമുദായികപ്രസ്ഥാനങ്ങളും സ്വീകരിച്ചത്. പിന്നെയോ, സമുദായത്തെ നവീകരിക്കാനാവശ്യമായ അൽപ്പം സ്വാതന്ത്ര്യം സ്ത്രീകൾക്ക് നൽകുകയെന്ന പരിമിതലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളു. 1916ലെ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം സ്ത്രീകളോടു കാണിച്ച അനീതിക്കെതിരെ ശബ്ദമുയർത്തിയ ശ്രീമതി ഐ.സി. ചാക്കോ > കാണുക പുറം 106< 1927ൽ കത്തോലിക്കാസമുദായ സമ്മേളനത്തിൽ സ്ത്രീകളുടെ ഹിതമോ മതമോ അന്വേഷിക്കാതെ അവരുടെ തലയിൽ ഇത്ര അന്യായമായൊരു നിയമത്തെ കെട്ടിവച്ച സർക്കാരിനെ ശക്തമായഭാഷയിൽ അപലപിക്കുകയുണ്ടായി. ഈ പ്രസംഗം വലിയ വിവാദമാകുകയും ശ്രീമതി ഐ.സി. ചാക്കോയ്ക്ക് നിരവധി ഭീഷണിക്കത്തുകൾ ലഭിക്കുകയും ചെയ്തു. സ്ത്രീകളുടെ പക്ഷം [ 197 ] പറയുന്നത് കുടുംബത്തെയും സമുദായത്തെയും തകർക്കാനുള്ള ഗൂഢാലോചനയാണെ ന്നുപോലും ചില സമുദായസ്നേഹികൾ പ്രസ്താ വിച്ചു!
1920കളിൽ ജനപ്രതിനിധിസഭകൾക്കുള്ളിൽ സ്ത്രീകൾക്കു ലഭിക്കേണ്ട മതിയായ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള വാദവും ധാരാളം കേൾക്കാനുണ്ടായിരുന്നു. ഇതരവിഭാഗക്കാരെയപേക്ഷിച്ച് വലിപ്പമുള്ള വിഭാഗമാണെങ്കിലും, ജനസംഖ്യയുടെതന്നെ പകുതിയിലധികമാണെങ്കിലും, സ്ത്രീകൾക്ക് വേണ്ടത്ര പ്രതിനിധികളില്ലാതാകുന്നതിനെക്കുറിച്ച് അനവധി പരാതികൾ ഈ വർഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിലൊന്ന് ഇപ്രകാരമായിരുന്നു:
DownArrow.png
1921 ലെ ജനസംഖ്യാകണക്കു പ്രകാരം രാജ്യത്ത് 1167 ജൂതസമുദായക്കാരാണുള്ളത്. അവരിൽത്തന്നെ 100 പേർക്കുമാത്രമാണ് വോട്ടവകാശമുള്ളത്! എങ്കിലും അവർക്ക് [കൊച്ചി നിയമനിർമ്മാണ] കൗൺസിലിൽ ഒരു പ്രത്യേക സീറ്റുണ്ട്. വാണിജ്യവ്യവസായരംഗത്തിന്റെ പ്രതിനിധിക്കും ഒരു സീറ്റുണ്ട്. 70 വോട്ടർമാർക്കാണ് ഈയൊരു പ്രതിനിധിയെ തെരെഞ്ഞെടുക്കാനുള്ള അവകാശം. ഈ രാജ്യത്തിലെ തോട്ടമുടമകളുടെ എണ്ണം വിരലിലെണ്ണാനേയുള്ളു! വെറും ഏഴുപേർമാത്രമുള്ള ഈ വിഭാഗത്തിന് കൊച്ചി നിയമനിർമ്മാണകൗൺസിലിൽ ഒരു സീറ്റുണ്ട്. പക്ഷേ, ജനങ്ങളുടെ പകുതി സ്ത്രീകളായിട്ടും 1500 സ്ത്രീവോട്ടർമാർ ഉണ്ടായിട്ടും കൗൺസിലിൽ അവർക്ക് മൂന്ന് പ്രതിനിധികളില്ല.
('A Cochin Lady', മലയാള മനോരമ, 28 മാർച്ച് 1925)

Page197-2197px-Kulastreeyum Chanthapennum Undayathengane.djvu.jpg
NotesBullet.png ധീരവനിതകൾ അവകാശങ്ങൾ പിടിച്ചെടുക്കുന്നു
1986 ഫെബ്രുവരി 23ന് സുപ്രീംകോടതി തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം റദ്ദുചെയ്തു. റദ്ദുചെയ്യപ്പെട്ട നിയമപ്രകാരം കുടുംബസ്വത്തിൽ ഒരു മകളുടെ പരമാവധി അവകാശം വെറും 5,000 രൂപ മാത്രമായിരുന്നു. ഭർത്താവിനെ സ്വയം തെരഞ്ഞെടുത്ത, എന്നാൽ പിന്നീട് ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിച്ച മേരി റോയി എന്ന സ്ത്രീ നീണ്ട നിയമയുദ്ധത്തിനുശേഷം നേടിയെടുത്തതാണ് ഈ വിധി. മുമ്പുപറഞ്ഞ നിയമം ഇന്ത്യൻ ഭരണഘടന വാഗ്ദാനംചെയ്യുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നു തെളിയിക്കാൻ അവർക്കു കഴിഞ്ഞു. സഹോദരന്മാരുടെ അനീതികൊണ്ടു പൊറുതിമുട്ടിയ അവിവാഹിതരായ രണ്ടു സ്ത്രീകളും അവർക്കൊപ്പം കക്ഷിചേർന്നു. അങ്ങനെ കേരളത്തിലെ എല്ലാ ക്രിസ്തീയസമുദായങ്ങൾക്കും 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശനിയമം ബാധകമാണെന്നുവന്നു. ഇന്ത്യൻ വിവാഹമോചനനിയമത്തിൽ കാര്യമായ മാറ്റംവരുത്തിയ ഇന്ത്യൻ വിവാഹമോചനനിയമം (2001) മറ്റൊരു ചുവടായിരുന്നു.

തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകളുടെ രാഷ്ട്രീയാവകാശങ്ങൾ വർദ്ധിപ്പിക്കുന്ന പല നടപടികളുമുണ്ടായത് അന്നത്തെ ജനകീയപ്രസ്ഥാനങ്ങൾക്ക് തീരെ അഭിമതമല്ലായിരുന്ന സർക്കാരിന്റെ പക്ഷത്തുനിന്നായിരുന്നു. തിരുവിതാംകൂറിലെ നിവർത്തനപ്രക്ഷോഭത്തെ അടിച്ചമർത്തുകയും ജനാധിപത്യമര്യാദകളെ മുഴുവൻ കാറ്റിൽപ്പറത്തുകയുംചെയ്ത ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ ആജ്ഞാനുവർത്തികളായിരുന്നു 'സ്ത്രീപക്ഷക്കാർ' എന്നൊരു അപഖ്യാതിയുണ്ടായിരുന്നു. പക്ഷേ, ഈ ജനകീയപ്രസ്ഥാനങ്ങളോ സാമുദായികപ്രസ്ഥാനങ്ങളോ [ 198 ]
float
സ്ത്രീകളുടെ രാഷ്ട്രീയാവകാശങ്ങൾക്ക് ഒട്ടും പ്രാധാന്യം കൽപ്പിച്ചിരുന്നില്ലെന്നതും നേരായിരുന്നു. അതുകൊണ്ട് രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ അവഗണിക്കപ്പെടുമെന്നും സർക്കാരിന്റെ നാമനിർദ്ദേശത്തിലൂടെ മാത്രമേ സ്ത്രീകൾ നിയമസഭകളിലെത്തൂ എന്നുമുള്ള തോന്നൽ സ്ത്രീവാദികളായ നിരീക്ഷകരിൽ പലർക്കുമുണ്ടായിരുന്നു. 1944ലെ തിരുവിതാംകൂർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ അവഗണനയെ അപലപിച്ചുകൊണ്ട് വനിതാമിത്രം എന്ന സ്ത്രീപ്രസിദ്ധീകരണത്തിന്റെ പ്രസാധികയായിരുന്ന ടി.എൻ. കല്ല്യാണിക്കുട്ടിയമ്മ ഇപ്രകാരമെഴുതി:
Page198-2197px-Kulastreeyum Chanthapennum Undayathengane.djvu.jpg
[ 199 ]
DownArrow.png
പൊതുനിയോജകമണ്ഡലങ്ങളിൽ നിൽക്കുന്ന സ്ത്രീ സ്ഥാനാർത്ഥികൾക്ക് അവരുടെ വ്യക്തിമഹാത്മ്യം എത്ര അനിഷേധ്യമായിരുന്നാൽത്തന്നെയും ലഭിക്കാവുന്ന പിന്തുണ സംശയാസ്പദമായിട്ടാണ് ജനങ്ങൾക്ക് തോന്നുന്നത്. സ്ത്രീവോട്ടർമാരുടെ ശതമാനം സ്ഥാനാർത്ഥികൾക്ക് നിശ്ചിതമായ വിജയംലഭിക്കത്തക്കവണ്ണം അനുകൂലതരമായിരുന്നാലും സ്ത്രീസ്ഥാനാർത്ഥികളെത്തന്നെ സഹായിക്കുവാനുള്ള കർത്തവ്യബോധം ഉണ്ടാകത്തക്കവണ്ണം വനിതാവോട്ടർമാർക്ക് തദ്വിഷയത്തിൽ വേണ്ടത്ര മുന്നറിവും ഉദ്ബോധനവും ലഭിച്ചിട്ടുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല.
(പത്രാധിപക്കുറിപ്പ്, വനിതാമിത്രം, 1(8), 1944, ആഗസ്റ്റ്)

ഇക്കാരണത്താൽ കൂടുതൽ സ്ത്രീകളെ നാമനിർദ്ദേശംചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് അവർ ഈ കുറിപ്പ് അവസാനിപ്പിച്ചത്. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം തിരുവിതാംകൂറും കൊച്ചിയും യോജിപ്പിച്ച് തിരു-കൊച്ചി യൂണിയൻ സംസ്ഥാനമാണ് ആദ്യമുണ്ടാക്കിയത്. യൂണിയൻ നിയമസഭയിലും സ്ത്രീകൾ നാമമാത്രമായിരുന്നു. 178 അംഗങ്ങളുള്ള സഭയിൽ രണ്ടു സ്ത്രീകളേ ഉണ്ടായിരുന്നുള്ളു. അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു. - ആനി തയ്യിൽ ആയിരുന്നു അവരിൽ പ്രധാനി. ഇവർ സ്ത്രീകൾക്കുവേണ്ടി സംസാരിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുശേഷവും സ്ത്രീകൾ അധികം രാഷ്ട്രീയത്തിലുണ്ടാകേണ്ട കാര്യമില്ലെന്നു പറയാൻ മടിക്കാത്ത നേതാക്കന്മാരുണ്ടായി, ഈ സ്വതന്ത്രജനാധിപത്യകേരളത്തിൽ > കാണുക പുറം 62 < ഇതിനെതിരെ പ്രതിഷേധിച്ച അക്കമ്മ ചെറിയാന് കോൺഗ്രസ്സ് വിടേണ്ടിവന്നു. 1952ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച 126 കോൺഗ്രസ്സ് സ്ഥാനാർത്ഥികളിൽ ഒരൊറ്റ സ്ത്രീപോലുമുണ്ടായിരുന്നില്ല. 1953ലെ ഉപതെരഞ്ഞെടുപ്പിൽ അക്കാമ്മ കോൺഗ്രസ്സിനെ ധിക്കരിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളിയിൽ പ്രതിപക്ഷപിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചു. അവർ ഏകദേശം പൂർണ്ണ ഗർഭിണിയായിരുന്നപ്പോഴായിരുന്നു പ്രചരണം. കടുത്ത അപവാദവും പരിഹാസവുംസഹിച്ച് അവർ പ്രചരണംനടത്തി. പ്രചരണപ്രസംഗങ്ങളിൽ അവർ സ്ത്രീകളോട് നേരിട്ടുസംസാരിച്ചു. അക്കാമ്മയുടെ വിജയം അവരുടെ വിജയമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. മൊത്തംവോട്ടുകളുടെ 43 ശതമാനം നേടിയെങ്കിലും അക്കാമ്മ പരാജയപ്പെട്ടു. പ്രചരണത്തിന്റെ അവസാനത്തെ രണ്ടാഴ്ച അവർ ആശുപത്രിയിലായിരുന്നു. സ്ത്രീകളെ പ്രത്യേക വിഭാഗമായി - രാഷ്ട്രീയസ്വഭാവമുള്ള ജനവിഭാഗമായി - കണക്കാക്കുന്നുവെന്ന് നാവുകൊണ്ടുള്ള പറച്ചിൽ തുടർന്നുണ്ടായെങ്കിലും പ്രായോഗികതലത്തിൽ അതു നിലച്ചു.
NotesBullet.png സമുദായത്തിന്റെ താൽപ്പര്യവും സ്ത്രീയുടെ താൽപ്പര്യവും
സ്ത്രീകളുടെ സംരക്ഷണവും മേൽഗതിയും ഉറപ്പാക്കുന്ന നിയമങ്ങൾ സമുദായതാൽപ്പര്യത്തിനെതിരാണോ? സത്യത്തിൽ അത്തരം നിയമങ്ങൾ സമുദായത്തിന്റെ അഭിവൃദ്ധിയെ സഹായിക്കുകയില്ലേ? ഇന്ത്യയിലെ പല സമുദായങ്ങളിലും സ്ത്രീകൾ ഈ ചോദ്യങ്ങൾ ഉയർത്തിത്തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ ചർച്ച വളരെ കാലപ്പഴക്കമുള്ളതാണ്. പലപ്പോഴും സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാനുള്ള നിയമങ്ങൾ സമുദായങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുന്നുവെന്ന് സമുദായനേതാക്കൾ പറഞ്ഞു. എന്നാൽ, അവർ സ്ത്രീകൾക്ക് സമുദായത്തിന്റെയുള്ളിൽ മതിയായ സ്ഥാനമോ പരിഗണനയോ നൽകാൻ മിക്കപ്പൊഴും തയ്യാറുമല്ല. സമുദായങ്ങളുടെ അകത്തും പുറത്തും സ്ത്രീകൾ ഈ മനോഭാവത്തെ ചോദ്യംചെയ്തിട്ടുണ്ട്. 1986ൽ ഇന്ത്യയിലൊട്ടാകെ ചർച്ചാവിഷയമായ ഒന്നാണ് ഷാബാനോ എന്ന എഴുപത്തിരണ്ടുവയസ്സുകാരിയായ മുസ്ലിംസ്ത്രീയുടെ സുരക്ഷയുടെ പ്രശ്നം. വിവാഹമോചനത്തെത്തുടർന്ന് ഇവർക്ക് ചെലവിനുകിട്ടാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതിനെത്തുടർന്ന് വലിയ ഒച്ചപ്പാടുണ്ടായി. സമുദായനേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് അന്നത്തെ സർക്കാർ മുസ്ലിംസ്ത്രീകളെ ക്രിമിനൽ പ്രൊസിജ്യൂർ കോഡിലെ 125-ാം വകുപ്പിന്റെ സംരക്ഷണത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് നിയമം പാസ്സാക്കി. ഈ പശ്ചാത്തലത്തിൽ പ്രത്യേക സമുദായനിയമങ്ങൾക്കു പകരം എല്ലാവർക്കും ബാധകമായ ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്നാണ് പലരും വാദിച്ചത്. ഇക്കൂട്ടത്തിൽ ഹിന്ദുവർഗ്ഗീയതയുടെ വക്താക്കളുടെ ശബ്ദം വളരെ ഉച്ചത്തിൽ കേട്ടിരുന്നു. എന്നാൽ ഇവരുടെ ഉദ്ദേശ്യം അത്ര ശുദ്ധമല്ലെന്നു വ്യക്തമായിരുന്നു. മുസ്ലിങ്ങളുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇവർ സ്വന്തം സമുദായത്തിന്റെ സ്ത്രീവിരുദ്ധതയെക്കുറിച്ച തികഞ്ഞ അന്ധതയാണ് പുലർത്തിയിരുന്നത്. സമുദായങ്ങൾക്കുള്ളിൽനിന്നുകൊണ്ടുതന്നെ തങ്ങളുടെ അവകാശങ്ങൾ വികസിപ്പിക്കാൻ സ്ത്രീകൾ ഇന്ന് കൂടുതൽ ഊർജ്ജിതമായി ശ്രമിച്ചുവരുന്നു. 'മുസ്ലിംസ്ത്രീവാദം'പോലെയുള്ള രാഷ്ട്രീയരൂപങ്ങളോട് കൂടുതൽ താൽപര്യം ഇന്നു കണ്ടുവരുന്നുണ്ട്.

മാത്രമല്ല, 'സ്ത്രീകളുടെ പ്രതിനിധികളാ'യി സ്വയം അവതരിപ്പിക്കാൻ ശ്രമിച്ചവരെപ്പോലും സമുദായാടിസ്ഥാനത്തിൽ വീക്ഷിക്കുന്ന പ്രവണതയാണ് നിലവിൽവന്നത്. 1931ൽ അന്നാ ചാണ്ടി > കാണുക പുറം 64 < [ 200 ] രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ അവരെ സുറിയാനി ക്രിസ്ത്യാനി സ്ഥാനാർത്ഥിയായി ചിത്രീകരിക്കാനും അവർക്കെതിരെ അശ്ലീലചുവരെഴുത്തുകൾ നടത്താനും തയ്യാറായ കൂട്ടർ തിരുവനന്തപുരത്തുണ്ടായിരുന്നു. അക്കാമ്മ ചെറിയാൻ തിരുവിതാംകൂറിലെ ദിവാൻവിരുദ്ധജനാധിപത്യപ്രക്ഷോഭത്തിന്റെ നായികയായപ്പോൾ അവരെ 'തിരുവിതാംകൂറിന്റെ വിശുദ്ധ ജോവാൻ ഓഫ് ആർക്ക്' എന്നു ക്രിസ്ത്യാനികളും 'വേലുത്തമ്പിയുടെ പിന്മുറക്കാരി' എന്ന് ഹിന്ദുക്കളും ചിത്രീകരിച്ചു. > കാണുക പുറം 217, 223 < ഇടുങ്ങിയ സമുദായസ്വത്വങ്ങൾക്കപ്പുറം 'സ്ത്രീ' എന്ന സ്വത്വ ത്തിന് വളരാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
സ്ത്രീകൾക്ക് ഉദ്യോഗങ്ങൾ കിട്ടാനിടയായതും ഇതുപോലെ വലിയ വാദപ്രതിവാദങ്ങൾക്ക് ശേഷമായിരുന്നു. അവിടെയും വിജയം ഭാഗികമായിരുന്നുവെന്നേ പറയാൻ കഴിയൂ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകൾ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിൽ അദ്ധ്യാപികമാരായും അസിസ്റ്റന്റ് ഇൻസെപ്ക്ട്രസ്സുമാരായും ആരോഗ്യവകുപ്പിൽ നഴ്സുമാരായും മറ്റും ജോലിനോക്കിത്തുടങ്ങിയിരുന്നു. ഈ കാലം മുതൽക്കുതന്നെ 'വിവാഹിതകളായ സ്ത്രീകൾക്ക് സർക്കാർ ജോലി കൊടുക്കരുത്' എന്ന പല്ലവി ഇവിടങ്ങളിലും മലബാറിലും കേട്ടുതുടങ്ങി യിരുന്നു. അന്നു നായർസമുദായപ്രവർത്തനരംഗത്തെ പ്രമുഖയും ഉദ്യോഗസ്ഥയുമായിരുന്ന കെ. ചിന്നമ്മയെപ്പോലുള്ളവർ ഇതിനെ എതിർത്ത് സർക്കാരിന് നിവേദനം സമർപ്പിച്ചിരുന്നു. > കാണുക പുറം 155 < 1920കളിൽ ആരോഗ്യവകുപ്പിലെ നഴ്സുമാരുടെ സേവനവ്യവസ്ഥകളെച്ചൊല്ലി വീണ്ടും ഒച്ചപ്പാടുണ്ടായി. അവിവാഹിതകൾക്കേ ജോലികൊടുക്കാവൂ എന്ന നിയമം അനാവശ്യമാണെന്ന് പുരോഗമനപക്ഷക്കാരായ സ്ത്രീപുരുഷന്മാർ വാദിച്ചു. ഇക്കാര്യം 1926ൽ തിരുവിതാംകൂർ നിയമനിർമ്മാണ കൗൺസിലിൽ ചർച്ചാവിഷയമായി. പക്ഷേ, അന്ന് ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചിരുന്ന ഡോ. മേരി പുന്നൻ ലൂക്കോസ് ഈ നിയമത്തെ ന്യായീകരിച്ചു. കുടുംബത്തിൽ ഉത്തരവാദിത്വമുള്ള സ്ത്രീകൾക്ക് നഴ്സിങ് ജോലി കാര്യക്ഷമമായി ചെയ്യാൻകഴിയില്ലെന്നും രണ്ടിനുംകൂടിയുള്ള ഊർജ്ജവും സമയവും അവർക്കുണ്ടാകാനിടയില്ല എന്നുമായിരുന്നു ആ മഹതിയുടെ അഭിപ്രായം! എന്തായാലും 1933ൽ ഈ പ്രശ്നം വീണ്ടും ശ്രീമൂലം പ്രജാസഭയ്ക്കു മുന്നിൽ ഉയർന്നുവന്നു. എന്നാൽ, അന്ന് സഭയിലെ വനിതാ പ്രതിനിധിയായ ടി.നാരായണിയമ്മ കുറിക്കുകൊള്ളുന്ന മറുപടികൊടുത്തു. ഗൃഹജോലികൾ വിവാഹിതകൾക്കും അവിവാഹിതകൾക്കും ഒരുപോലെ ബാധകമായേക്കാമെന്ന് അവർ ചൂണ്ടിക്കാണിച്ചു.
ഇതുപോലെ ഗുമസ്തപ്പണിക്ക് സ്ത്രീകൾ പറ്റില്ലെന്നും പലരും വാദിച്ചു. കാരണം പുരുഷന്മാരായ ഉദ്യോഗസ്ഥർക്കൊപ്പം സർക്കീട്ടിനുംമറ്റും പോകേണ്ടിവരും. അത് സദാചാരപ്രശ്നമാകുമെന്ന ഭയം. അന്യപുരുഷന്മാരോട് അടുത്തിടപഴകേണ്ടിവരുന്ന ജോലിചെയ്യുന്ന പെണ്ണുങ്ങൾ 'ചീത്ത'യാണെന്ന തോന്നലും നാട്ടിൽ പെരുകി. എന്തായാലും അഭ്യസ്തവിദ്യരായ സ്ത്രീകൾ ഉദ്യോഗങ്ങൾക്കായുള്ള ശ്രമം തുടർന്നുകൊണ്ടുതന്നെയിരുന്നു. 1927ൽ തിരുവിതാംകൂറിലെ ബിരുദധാരിണികൾ 'തിരുവിതാംകൂർ ബിരുദധാരിണിസംഘം' (Travancore Lady Graduates Association) എന്ന പേരിൽ സംഘടനയുണ്ടാക്കി. സമുദായക്കാർക്ക് സംവരണം അനുവദിച്ചതുപോലെ സ്ത്രീകൾക്കും പ്രത്യേക സംവരണംവേണമെന്ന് ആവശ്യപ്പെട്ടു. സർക്കാർ അൽപ്പം വഴങ്ങുകയുംചെയ്തു. അങ്ങനെ 1929ൽ ഹജൂർകച്ചേരി (ഇന്നത്തെ സെക്രട്ടേറിയറ്റ്), റവന്യൂ വകുപ്പ്, ഹൈക്കോടതി എന്നിവിടങ്ങളിൽ നാലു ബി.എക്കാരികൾക്ക് ജോലികിട്ടി. ഇത് വലിയൊരു കോലാഹലത്തിലേക്കു നയിച്ചു. അന്നത്തെ കൊലകൊമ്പന്മാരും പ്രമാണിമാരുമായിരുന്ന പലരും വലിയ ഒച്ചപ്പാടുണ്ടാക്കി. അതിലൊരാളായ സദസ്യതിലകം ടി.കെ. വേലുപ്പിള്ള അറിയപ്പെട്ട പണ്ഡിതനും സർക്കാർ അനുകൂലിയും തിരുവനന്തപുരം നിയമകോളേജ് പ്രാഫസറും ആയിരുന്നു. അദ്ദേഹം ഇതിനെച്ചൊല്ലി ഘോരമായ ഒരു പ്രസംഗവും നടത്തി. ഈ പ്രസംഗത്തെ അതിശക്തമായ മറുപ്രസംഗത്തിലൂടെ അന്നാചാണ്ടി നേരിട്ടു. > കാണുക പുറം 63,64 < നിരവധി ചോദ്യങ്ങൾ തൊടുത്തിവിട്ടുകൊണ്ടാണ് അവർ വേലുപ്പിള്ളയുടെ വാദഗതികളെ പൊളിച്ചത്:
DownArrow.png
വിവാഹിതകളായ അദ്ധ്യാപികമാരും സ്കൂൾ അസിസ്റ്റന്റ് ഇൻസ്പക്ട്രസ്സുമാരും സർക്കാർജോലിക്ക് പോകാൻതുടങ്ങിയ കാലത്തോ ദാമ്പത്യബന്ധത്തിൽപ്പെട്ട പരിചാരികമാരും ലേഡീഡോക്ടർമാരും ഉദ്യോഗതലത്തിൽ പ്രവേശിച്ച കാലത്തോ ഉണ്ടാകാത്ത സംഗ്രാമകോലാഹലം ഇപ്പോൾ ആരുണ്ടാക്കിയെന്നാണ് എനിക്ക് മനസ്സിലാകാത്തത്? വിവാഹിതകൾക്ക് സർക്കാർ ഉദ്യോഗംകൊടുക്കുകയില്ലയെന്നുവന്നാൽ വല്ലവിധത്തിലും വിവാഹം ത്യജിച്ചിട്ടെങ്കിലും ഉദ്യോഗം വഹിക്കണമെന്നേ സ്ത്രീകൾ വിചാരിക്കുകയുള്ളു. കുടുംബങ്ങളിലെ ഏക സ്ത്രീസന്താനങ്ങൾ ഉദ്യോഗത്തിനായി നിത്യകന്യാകത്വം സ്വീകരിച്ചാൽ അവരുടെ കുടുംബങ്ങൾ അന്യംനിൽക്കുവാൻ ഇടവരുകയില്ലയോ...
...ഉദ്യോഗസ്ഥയായ ഭാര്യയോട് വിസ്കിയുടെ [ 201 ]
float
നാറ്റം യൂക്കാലിപ്റ്റസിന്റെ വാസനയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുകയില്ലായിരിക്കാം. ഭർത്താവിന്റെ രാത്രിസഞ്ചാരം ഉദ്യോഗത്തിനാവശ്യമുള്ള കൃത്യനിർവ്വഹണമെന്നു പറഞ്ഞാൽ ചെല്ലുകയില്ലായിരിക്കാം. രണ്ടുപേർക്കും സാമ്പത്തികസ്വാതന്ത്ര്യം ഉള്ളപ്പോൾ ഒരാളിന്റെ മർദ്ദനപരമായ കലഹങ്ങളും സുഗ്രീവാജ്ഞകളും സാധിക്കുകയില്ലായിരിക്കാം. ...സ്ത്രീകളെ ഉദ്യോഗത്തിലാക്കിയാൽ അവരെല്ലാം പുരുഷന്മാർക്ക് മാനക്കേട് വരുത്തത്തക്കവിധത്തിൽ ഡഫോദാരന്മാരായും [പ്യൂൺ] മറ്റും നടക്കുന്നതായി കാണേണ്ടിവരുമെന്നുള്ളതാണ് [വേലുപ്പിള്ളയുടെ] മറ്റൊരു ഭയം. പുരുഷന്മാരെല്ലാവരും ഡഫോദാരന്മാരാകാത്തകാലത്തോളം എല്ലാ സ്ത്രീകളും സ്ത്രീപ്യൂൺമാരാകില്ല. ചക്രവർത്തിമുതൽ തൂപ്പുകാരന്മാർ വരെയുള്ളവർ പുരുഷവർഗ്ഗത്തിലുണ്ടെങ്കിൽ മഹാറാണിമുതൽ തൂപ്പുകാരിവരെയുള്ളവർ സ്ത്രീകളുടെ ഇടയിലും കാണാം. എല്ലാ സ്ത്രീകളും മഹാറാണിമാരാകണമെന്നോ ഹജൂർ സെക്രട്ടറിമാരാകണമെന്നോ ശഠിക്കുമോ... കൂടാതെ സ്ത്രീ ഡാഫോദാരന്മാരെ കാണുന്നതുകൊണ്ടുള്ള മാനക്കേട് എന്നാണു തുടങ്ങിയതെന്ന് മനസ്സിലാകുന്നില്ല. നിത്യവൃത്തിക്കായി നെല്ലുചുമ്മി ചാലക്കമ്പോളത്തിലേക്കു പോയിട്ട് ദുർവൃത്തരായ ചില പുരുഷന്മാരുടെ അധർമ്മസംഭാഷണങ്ങളാലും മറ്റും സങ്കടമനുഭവിച്ച് തിരിച്ചുപോകുന്ന അനേകായിരം സ്ത്രീകളെ കണ്ടിട്ട് തോന്നാത്ത മാനക്കേട്, സങ്കൽപ്പലോകത്തിലെ സ്ത്രീഡഫോദാരന്മാരുടെ പെട്ടിയെടുപ്പുകൊണ്ടുണ്ടാകുന്നുപോലും.
(അന്നാചാണ്ടി, 'സ്ത്രീസ്വാതന്ത്യ്രത്തെപറ്റി', സഹോദരൻ വിശേഷാൽ പ്രതി, 1929)
ഇങ്ങനെപോയി അന്നാചാണ്ടിയുടെ വാഗ്ദ്ധോരിണി. ഈ പ്രസംഗം വലിയ കോളിളക്കമുണ്ടാക്കി. എന്തായാലും സ്ത്രീകളെ ഗുമസ്തകളായി നിയമിക്കരുതെന്ന വാദം സർക്കാരിൽ ചെലവായില്ല. പക്ഷേ, വിവാഹിതകളായ സ്ത്രീകൾക്ക് പലയിടത്തും തടസ്സങ്ങളുണ്ടായിരുന്നു.
സർക്കാരുദ്യോഗം സ്ത്രീകൾക്ക് കൊടുക്കരുതെന്ന വാദഗതി ചെലവാകാതെ വന്നപ്പോൾ 'പുരുഷസ്വഭാവ'ത്തിന് പറ്റിയതെന്നു കരുതപ്പെട്ട പോലീസുദ്യോഗം അവർക്ക് കൊടുക്കാൻപാടില്ലെന്ന് ചിലർ വാദിച്ചുതുടങ്ങി. എന്നാൽ കയ്യൂക്കാണ് പോലീസുകാരുടെ പ്രധാനഗുണമെന്ന വാദം അബദ്ധമാണെന്നും ഉദ്ബോധനത്തിലും സംയമനത്തിലും വേരൂന്നിയ നിയമപാലനവ്യവസ്ഥയിൽ സ്ത്രീകൾക്ക് തീർച്ചയായും ഇടമുണ്ടെന്നും മറ്റുപലരും വാദിച്ചു. 1930കളിൽ ഈ സംവാദം തുടർന്നു. 1940കളിൽ തിരുവിതാംകൂറിലെ പോലീസ്‌സേനയിൽ വനിതകളുണ്ടായി. എന്നാൽ അതികഠിനമായ പരിഹാസമാണ് ആദ്യതലമുറയിൽപ്പെട്ട പോലീസുകാരികൾ നേരിട്ടത്. പൗരാവകാശകാംക്ഷികളായ സ്ത്രീകളെ നിരന്തരം [ 202 ] പരിഹസിച്ചിരുന്ന നാരദർ എന്ന മാസികയിൽ 1941ൽ പ്രസിദ്ധീകരിച്ച 'പെൺപോലീസ്ഗീത' വായിച്ചുനോക്കുക:
DownArrow.png
റൗഡികളൊക്കെ സാവേഗം - വഞ്ചി-
നാടുവിട്ടോടുക വേഗം
'കൊച്ചുണ്ണി'പോലും നടുങ്ങും - കാക്കി-
ക്കൊച്ചമ്മയൊന്നു കുണുങ്ങിൽ
ശൃംഗരിച്ചൊന്നവൾ നോക്കിൽ - ഉടൻ
'ചെങ്കുളം മമ്മൂ' നടുങ്ങും
ചുംബനമെന്ന് കേട്ടീടിൽ - ഏതു
'ജംബുലിംഗം' നടുങ്ങീടാ
അമ്മടിമോന്ത കണ്ടീടിൽ - സർവ്വ
തെമ്മാടിവർഗ്ഗവുമോടും
ചുട്ടകഠാരി നിസ്സാരം - കരി-
ക്കട്ടച്ചൊടികൾ താൻ ഘോരം
വെന്നാലും പോലീസ് പിടകൾ - നിങ്ങ-
ളെന്നാളുമൊന്നാംകിടയിൽ
ആണുങ്ങളെക്കാൾ മിടുക്ക - രെന്നു
കാണിക്കുമേ ഇവരൊക്കെ.
എത്ര സ്ത്രീവിരുദ്ധവും അസൂയാകലുഷിതവുമായ പദ്യം! ആദ്യകാലത്ത് ജോലിയുള്ള സ്ത്രീകളെ വിവാഹംകഴിക്കാനും മിക്ക സമുദായങ്ങളിലേയും പുരുഷന്മാർ മടിച്ചിരുന്നു. അവർ ചീത്തകളാണെന്ന മനഃസ്ഥിതി അത്ര വ്യാപകമായിരുന്നു. പിന്നീട്, സാമ്പത്തികബുദ്ധിമുട്ടുകൾ 1930കളിൽ വർദ്ധിക്കുകയും > കാണുക പുറം 105 < 1940കളിൽ രൂക്ഷമാകുകയും ചെയ്തതോടെ അദ്ധ്യാപികമാരെ വിവാഹംചെയ്യാൻ ചിലരൊക്കെ തയ്യാറായി. എന്നിട്ടും നഴ്സുമാർക്ക് ഭർത്താക്കന്മാരെക്കിട്ടാൻ എളുപ്പമായിരുന്നില്ല. സമൂഹത്തിൽ ഇത്രയും അടിയന്തിരമായ മനുഷ്യസേവനം നടത്തുന്ന ഒരുകൂട്ടർ സഹിക്കേണ്ടിവന്ന അപമാനവും അവഗണനയും ചില്ലറയായിരുന്നില്ല. പോലീസുകാരികളെ മാത്രമല്ല, നഴ്സുകളെയും കഠിനമായി അപമാനിക്കുന്ന പദ്യങ്ങൾ പ്രസിദ്ധീകരിക്കാൻ 'ഹാസ്യ'പ്രസിദ്ധീകരണങ്ങൾ മടിച്ചുമില്ല. ഇതുപോലുള്ള കടുത്ത എതിർപ്പിനെ നേരിട്ടുകൊണ്ടാണ് നമ്മുടെ മുൻതലമുറയിലെ മലയാളിസ്ത്രീകൾ സർക്കാർജോലി ചെയ്യാനുള്ള തങ്ങളുടെ അവകാശം സ്ഥാപിച്ചെടുത്തതെന്ന കാര്യം നാം അറിയുന്നുണ്ടോ?
ഈ നൂറുനൂറു തടസ്സവാദങ്ങളിൽനിന്ന് നാമെന്താണ് മനസ്സിലാക്കേണ്ടത്? സ്ത്രീകൾക്ക് കുടുംബബാദ്ധ്യതകളും സദാചാരബാദ്ധ്യതകളുമുള്ളതുകൊണ്ട് അവർക്ക് പൂർണ്ണപൗരത്വം നൽകാനാവില്ലെന്ന തീർപ്പാണ് സ്ത്രീകളുടെ സർക്കാരുദ്യോഗത്തെ സംബന്ധിച്ച തടസ്സവാദങ്ങളിൽ മുഴങ്ങിക്കേട്ടത്. പക്ഷേ, 1930കൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാലമായിരുന്നു. കൂട്ടുകുടുംബജീവിതം ഏറെക്കുറെ അവസാനിച്ചുതുടങ്ങിയതോടുകൂടി ജീവിതംതന്നെ ബുദ്ധിമുട്ടായി മാറിത്തുടങ്ങി - പ്രത്യേകിച്ച് ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും. ഈ സാഹചര്യത്തിൽ ഇടത്തരക്കാരികൾ ജോലിക്കുപോയിത്തുടങ്ങി. കുടുംബത്തിന് വരുമാനമുണ്ടാക്കാനല്ലാതെ പൗരാവകാശമെന്ന നിലയ്ക്കല്ല. ജോലിക്കുപോകുന്ന പെണ്ണുങ്ങളുടെ സംരക്ഷണത്തിനായി അച്ഛനോ ആങ്ങളയോ ഒക്കെ കൂടെപ്പോയിരുന്ന ഒരുഘട്ടമുണ്ടായിരുന്നു; ഇന്നും അദൃശ്യമായ കണ്ണുകൾ നമ്മളെ ജോലിസ്ഥലംവരെ പിന്തുടരുന്നുവെന്ന് നമുക്കറിയാം. പൊതുവിടങ്ങളിൽ ആണുംപെണ്ണും മാറിമാറി നിൽക്കുന്നത് കേരളത്തിന്റെ സവിശേഷതയാണ്. പൊതുവിടങ്ങളിൽ പ്രവേശിക്കുന്ന സ്ത്രീകളുടെ 'പരിശുദ്ധി' സംരക്ഷിക്കാനായി ഉരുത്തിരിഞ്ഞുവന്ന ഏർപ്പാടാണത് - എന്നും പുരുഷബന്ധുക്കൾക്ക് കൂടെവരാനാവില്ലല്ലോ! പൊതുസ്ഥലങ്ങളിൽ ആണുങ്ങൾ കറങ്ങിനടക്കുമ്പോലെ പെണ്ണുങ്ങൾക്ക് പാടില്ല; വിദ്യാഭ്യാസം, കുടുംബാവശ്യം (ജോലിക്കു പോകുന്നത് ഇതിൽപ്പെടും) ഇതിനൊക്കെ മാത്രമേ അവർ പുറത്തിറങ്ങാവൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, പൂർണ്ണസ്വാതന്ത്ര്യമനുഭവിക്കുന്ന പൗരജനങ്ങളായിട്ടല്ല നമ്മുടെ സ്ത്രീകൾ പൊതുവിടങ്ങളിൽ വരുന്നത് - കുടുംബത്തിന്റെയും സമുദായത്തിന്റെയും സദാചാരം (ഒറ്റയ്ക്ക്) പേറുന്ന 'കുലീനകളാ'യിട്ടാണ്.
ഈ പരിമിതികളൊക്കെ അന്നത്തെ ചില സ്ത്രീവാദികൾ തിരിച്ചറിഞ്ഞിരുന്നു. 1930കൾവരെ തിരുവിതാംകൂറിൽ സ്ത്രീകളെയും ബ്രാഹ്മണരെയും കൊലക്കയറിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരം ഒഴിവുകൾ അനാവശ്യങ്ങളും സ്ത്രീകളുടെ തുല്യപൗരത്വത്തിനെതിരുമാണെന്ന് വാദിച്ച അന്നാ ചാണ്ടി അവയെ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടു. ഭർത്താവിൽനിന്ന് അകന്നുകഴിയാൻ നിശ്ചയിച്ച സ്ത്രീയെ ബലമായി ഭർത്താവിനേൽപ്പിച്ചുകൊടുക്കാൻ വകുപ്പുള്ള തിരുവിതാംകൂർ സിവിൽ കോഡ് സ്ത്രീകൾക്ക് തുല്യനീതിയാണോ പ്രദാനംചെയ്യുന്നതെന്ന് ആലോചിക്കേണ്ടതുണ്ട് എന്നവർ ഓർമ്മിപ്പിച്ചു. അതുപോലെ പല അവകാശങ്ങളുണ്ടെങ്കിലും ഇവിടത്തെ സ്ത്രീയുടെ സ്വാതന്ത്ര്യം പരിമിതമാണെന്ന് തുറന്നുപറയാൻ അവർ മടിച്ചില്ല:
DownArrow.png
കേരളീയസഹോദരിമാരിൽ പലർക്കും സ്വത്തവകാശമുണ്ട്, സമ്മതിദാനാവകാശമുണ്ട്, സാമ്പത്തികസ്വാതന്ത്ര്യമുണ്ട്. എത്രപേർക്ക് സ്വന്തം ശരീരത്തിനുമേൽ [ 203 ] അധികാരമുണ്ട്? സ്ത്രീശരീരം പുരുഷസുഖത്തിനുള്ള ഒരുപകരണംമാത്രമാണെന്നുള്ള മൂഢവിശ്വാസം എത്ര സ്ത്രീകളെയാണ് അപകർഷഗർത്തത്തിൽ ആപതിപ്പിച്ചിരിക്കുന്നത്?
(അന്നാ ചാണ്ടി, 'ദൗർബല്യബോധം', മലയാളമനോരമ വിശേഷാൽപ്രതി 1935)

പക്ഷേ, സ്ത്രീകൾക്കിടയിൽപ്പോലും ഇത് ഒറ്റപ്പെട്ട സ്വരമായിരുന്നു, അക്കാലത്തും.

'കുലസ്ത്രീ'കളുടെ പരിമിതികൾ
പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള ഈ വാദങ്ങൾ 1950കളാകുമ്പോഴേക്കും മെല്ലെ നിലയ്ക്കാൻ തുടങ്ങിയിരുന്നു. കെ. സരസ്വതിയമ്മയെപ്പോലുള്ള ചിലരുടെ ശബ്ദംമാത്രമേ അപ്പോഴും കേട്ടിരുന്നുള്ളു. > കാണുക പുറം 121 < ആദ്യതലമുറയിലെ സ്ത്രീപക്ഷവാദികൾ അക്കാലത്ത് സർവ്വശക്തരായിത്തീർന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളോട് ചേർന്നുനിന്നവരായിരുന്നില്ല. കൂടാതെ, ഇവരെല്ലാംതന്നെ സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ ഉൾപ്പെട്ടവരായിരുന്നു. മദ്ധ്യവർഗ്ഗസദാചാരത്തെ - സ്ത്രീക്കും പുരുഷനും രണ്ട് അളവുകോലുകൾ നാട്ടുന്ന സദാചാരത്തെ - ഇവർ പലപ്പോഴും വിമർശിച്ചു. എന്നാൽ അവർ അതിനെ പൂർണ്ണമായും മറികടന്നോ? സംശയമാണ്.
'മാന്യരല്ലാത്ത' സ്ത്രീകൾ അവരുടെ ചിന്താമണ്ഡലത്തിനു പുറത്തായിരുന്നു. കേരളത്തിലെ തൊഴിലാളികളിൽ വലിയൊരുവിഭാഗം സ്ത്രീകളായിരുന്നിട്ടും അവരുടെ പ്രശ്നങ്ങളെ സമീപിക്കാൻപോലും ആദ്യകാലസ്ത്രീവാദികൾക്കു കഴിഞ്ഞില്ല. അവരെ 'ഉദ്ധരിക്കുക' എന്നതിനപ്പുറം, അവരുമായി തുല്യനിലയിൽ സംവദിക്കണമെന്ന തോന്നൽ അവർക്കുണ്ടായില്ല. എന്നാൽ മദ്ധ്യവർഗ്ഗ ഇരട്ടസദാചാരത്തിനപ്പുറത്ത് ജീവിക്കുന്ന സ്ത്രീകൾ തിരുവിതാംകൂറിലുണ്ടായിരുന്നു. അവർ പല ആവശ്യങ്ങളുമായി സർക്കാരിനെ സമീപിച്ചിരുന്നു. അവരുമായി ബന്ധപ്പെട്ട് സംഘടിക്കാൻ ഈ സ്ത്രീപക്ഷ വിമർശകസംഘത്തിന് കഴിഞ്ഞില്ല. 'കുലസ്ത്രീ'കളല്ലാത്തവരുടെ കാര്യം പറയാൻകൂടി കഴിയില്ലായിരുന്നു. 1930ൽ തെക്കൻതിരുവിതാംകൂറിലെ ദേവദാസിസമ്പ്രദായത്തെ നിരോധിച്ചപ്പോൾ ആ സ്ത്രീകൾ സർക്കാരിനൊരു സങ്കടഹർജി സമർപ്പിച്ചു:
DownArrow.png
സ്ത്രീകൾക്ക് പബ്ലിക്‌സർവ്വീസിൽ പ്രവേശനം നൽകി പ്രോത്സാഹനംകൊടുക്കുന്ന ഈ അവസരത്തിൽ തങ്ങളെ സ്ത്രീകളായിട്ട് പരിഗണിക്കാതെ പിരിച്ചുവിടുന്നത് നന്നല്ലെന്നും അപ്രകാരം പിരിച്ചുവിടുകയാണെങ്കിൽ മേലിൽ സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് ഉത്തരവുണ്ടാകണമെന്നും കാണിച്ചുകൊണ്ട് [ദേവദാസികൾ] ഒരു സങ്കടഹർജി അധികാരസ്ഥാപനങ്ങളിലേക്കയച്ചിരുന്നതായി അറിയിക്കുന്നു.
(മലയാളമനോരമ, 8 ആഗസ്റ്റ് 1930)
ദേവദാസികൾ മദ്ധ്യവർഗ്ഗസദാചാരപ്രകാരം 'ചീത്ത'യായതുകൊണ്ട് അവർക്ക് പരിഗണനകൊടുക്കേണ്ടതായി മേലാളസ്ത്രീകൾക്ക് തോന്നാനിടയില്ലായിരുന്നു! കീഴാളസ്ത്രീകളുടെ ആവശ്യങ്ങളെ സർക്കാർതലത്തിലും മറ്റും ഇവരാരും തീരെ ഉന്നയിച്ചില്ലെന്നല്ല. ഉദാഹരണത്തിന് 1940കളിൽ കൊച്ചി നിയമനിർമ്മാണകൗൺസിലിൽ അംഗമായിരുന്ന ദാക്ഷായണി വേലായുധൻ ദളിത്‌സമുദായങ്ങളിലെ സ്ത്രീകളുടെ ആവശ്യങ്ങൾ സർക്കാരിന്റെമുന്നിൽ അവതരിപ്പിക്കുയുണ്ടായി. > കാണുക പുറം 159 < അവരുടെ ആദ്യപ്രസംഗത്തിൽത്തന്നെ (1945ൽ) കൊച്ചി പൊതുജനാരോഗ്യവകുപ്പിന്റെ മിഡ്‌വൈഫുമാർ കീഴാള കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ചെല്ലാറില്ലെന്നും അതുകൊണ്ട് കീഴാളസമുദായങ്ങളിൽനിന്നുള്ളവരെത്തന്നെ നിയമിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ദാക്ഷായണിയെപ്പോലെ വളരെപ്പേർ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. 'ചീത്തസ്ത്രീകൾക്കു'വേണ്ടി വാദിക്കാൻ, പക്ഷേ, ആരും തന്നെയില്ലായിരുന്നു. മദ്ധ്യവർഗ്ഗസദാചാരത്തെ വന്ദിക്കാത്ത സ്ത്രീകൾക്ക് ഭാഗികപൗരത്വം പോലുമുണ്ടായിരുന്നില്ലെന്നർത്ഥം.
തങ്ങളുടെ പൂർണ്ണപൗരത്വകാംക്ഷ, 'അമിതസ്വാതന്ത്ര്യ'കാംക്ഷയല്ലെന്ന് തെളിയിക്കാൻ ആദ്യകാലസ്ത്രീവാദികളിൽ ബഹുഭൂരിപക്ഷത്തിനും നല്ല താൽപര്യമുണ്ടായിരുന്നു. 'മാന്യത'യ്ക്കു പുറകേപോകുമ്പോൾ പൂർണ്ണപൗരത്വം നഷ്ടമാകുമെന്ന വസ്തുത അവരിൽ പലരും കണ്ടതുപോലുമില്ല. ആധുനികവിദ്യാഭ്യാസം നേടിയ സ്ത്രീകൾ 'ആട്ടമാടാനും' 'പാശ്ചാത്യസ്ത്രീകളെപ്പോലെ' ആകാനും ശ്രമിക്കുന്നുവെന്ന ആരോപണത്തിന് അത് ആണുങ്ങളുടെ ശീലമാണെന്നും തങ്ങളിൽ അത് ആരോപിക്കേണ്ടെന്നും ചില സ്ത്രീകൾ പ്രസ്താവിച്ചു. അന്നത്തെ പ്രമുഖ ബുദ്ധിജീവിയായിരുന്ന പുത്തേഴത്ത് രാമമേനോൻ ഇങ്ങനെ ഒരരോപണം ഉന്നയിച്ചപ്പോൾ സി.പി. കല്യാണിയമ്മ അദ്ദേഹത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്:
DownArrow.png
പുരുഷന്മാർ എത്രയോപേർ ഒരു സ്കൂളിന്റെ സമീപത്തുകൂടി കടന്നുപോയിട്ടുണ്ടെന്നോ, ജ്യേഷ്ഠന്മാരോ അമ്മാവന്മാരോ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടെന്നോ വച്ച് തല ക്രോപ്പ് ചെയ്ത് ചുരുട്ടോ ബീഡിയോ വലിച്ച് ആരെയും കൂട്ടാക്കാതെ... നടക്കുന്നു? ഇങ്ങനെയുള്ളവരുടെ ഭാര്യമാരായിരിപ്പാൻ യോഗംവന്ന ചില സ്ത്രീകളായിരിക്കും റെയിൽവേസ്റ്റേഷനിലും മറ്റും ഇറങ്ങി സോഡയും ലെമണേഡും കഴിക്കുന്നതായി മിസ്റ്റർ മേനോൻ കണ്ടു എന്നുപറയുന്നത്.
(സി. പി. കല്യാണിയമ്മ, 'അനുകരണഭ്രമം', ലക്ഷ്മീഭായി 10(12), 1915)

Page204-205-2197px-Kulastreeyum Chanthapennum Undayathengane.djvu.jpg
[ 206 ] തങ്ങൾക്ക് പാർക്കുകളിൽ ചുറ്റിക്കറങ്ങാനോ നാടകാശാലകളിൽ പോകാനോ ഒന്നും ആഗ്രഹമില്ലെന്നുപോലും ഇവർ പറഞ്ഞുകളഞ്ഞു! അതൊക്കെ 'പാശ്ചാത്യസ്ത്രീകളുടെ' ശീലങ്ങളാണത്രെ! ആർക്കും ക്ഷതമുണ്ടാകാത്ത ആനന്ദത്തിലേർപ്പെടാൻ ഓരോ പൗരനും പൗരയ്ക്കും അവകാശമുണ്ട്. ആ അവകാശമാണ് ഇവിടെ അടിയറവച്ചത്. അതുപോലെ സ്ത്രീകൾക്ക് ജോലി വേണമെന്ന് വാദിച്ചവർപോലും കഴിവതും വീടിനു ചുറ്റുമെവിടെങ്കിലും സ്ത്രീകൾക്ക് ജോലി കൊടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളുടെ സൗകര്യംനോക്കിയാണ് ഈ അപേക്ഷയുണ്ടായതെങ്കിലും 'ആദ്യം കുടുംബം, പിന്നെ ജോലി' എന്ന പരിഗണനാക്രമത്തെ ഉറപ്പിക്കാനാണ് ഇതു സഹായകമായത്. ഉദാഹരണത്തിന് കൊച്ചിയിൽ 1930കളിൽ നിലവിലുണ്ടായിരുന്ന അദ്ധ്യാപികമാരുടെ സംഘടന - 'കൊച്ചി ഉപാദ്ധ്യായനീസംഘം' - 1934ലെ സമ്മേളനത്തിൽ വിവാഹിതകൾക്ക് സർക്കാർജോലി നിഷേധിക്കാനുള്ള നീക്കത്തെ എതിർത്തു. പക്ഷേ, സ്ത്രീകൾക്ക് അവരുടെ വീടിനടുത്തുള്ള സ്ഥലങ്ങളിൽ ജോലി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകളെപ്പോലെ പുരുഷന്മാർക്കും കുടുംബത്തിൽ ഉത്തരവാദിത്വമുണ്ടെന്ന കാര്യം വ്യക്തമാണല്ലോ. എന്നാൽ അവരുടെ ജോലിക്കാര്യത്തിൽ ഇത്തരമൊരു പരിഗണന ഉണ്ടാകണമെന്ന് ആരും നിർദ്ദേശിച്ചില്ല.
ഈ ആന്തരികബലഹീനതകൾക്കു പുറമേ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നിലപാടിനെപ്പറ്റി പറഞ്ഞുവല്ലോ. വാസ്തവത്തിൽ സ്ത്രീകളെ അണിനിരത്താൻ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും തയ്യാറായെങ്കിലും സ്ത്രീകളുടെ പൂർണ്ണപൗരത്വത്തിനുവേണ്ടി സമരംചെയ്യാൻ പൊതുവേ അധികം പേരില്ലായിരുന്നു. 1955ൽ ഈ കുറവിനെക്കുറിച്ച് കുറിക്കുകൊള്ളുന്ന ഭാഷയിൽ 'കുമാരി സരസ്വതി' (ഭാഷാശൈലി കണ്ടാൽ കെ.സരസ്വതിയമ്മയല്ലേയെന്നു സംശയിച്ചുപോകും) എഴുതി:
DownArrow.png
പുരുഷന്മാർ ഇന്നു ഭാഗ്യവാന്മാരാണ്. കാരണം ഞങ്ങൾക്കിന്ന് ഒരു സംഘടനയില്ല. ഞങ്ങളുടേതായ ഒരു സംഘടന ഞങ്ങളുടെ അടിമത്വം മാറ്റുന്നതിനും അവശതനീക്കുന്നതിനും കരുത്തും കാര്യശേഷിയുമുള്ള ഒരു സംഘടന ഇല്ലതന്നെ.
('വനിതാസംഘടന', കൗമുദി ആഴ്ചപ്പതിപ്പ്, 9, മെയ് 1955)

കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും സ്ത്രീസംഘടനകൾ ഉണ്ടാക്കുന്നെങ്കിലും പാർട്ടികളുടെയും വർഗ്ഗങ്ങളുടെയും പ്രശ്നങ്ങൾക്കാണ് മുൻതൂക്കമെന്ന് അവർ ചൂണ്ടിക്കാണിച്ചു. ഇവയ്ക്ക ബദലായി സ്ത്രീകളുടെ പ്രശ്നങ്ങൾക്കെതിരെ - പുരുഷാധിപത്യം അവരിൽ അടിച്ചേൽപ്പിക്കുന്ന ഭാരങ്ങൾക്കെതിരെ - പോരാടാൻ കരുത്തുള്ള ഒരു വനിതാസംഘടന കെട്ടിപ്പടുക്കണമെന്ന് അവർ നിർദ്ദേശിച്ചു.
1930ലെ സിവിൽ നിയമലംഘനപ്രക്ഷോഭകാലത്ത് മലബാറിൽ ഉയർന്നുവന്ന അനേകം സ്ത്രീ സംഘടനകളിലൊന്നായിരുന്നു 'കേരള മഹിളദേശസേവികാസംഘം'. ഈ പ്രക്ഷോഭകാലത്ത് വടകരവച്ചു നടന്ന പ്രാദേശികസമ്മേളനത്തിൽ ദേശീയത, ഗാന്ധിയൻജീവിതശൈലി എന്നിങ്ങനെ പല പൊതുവിഷയങ്ങളെയും താൽപര്യങ്ങളെയും പിന്താങ്ങിക്കൊണ്ട് പ്രമേയം പാസാക്കിയ സ്ത്രീകളായ ദേശീയപ്രവർത്തകർ, പക്ഷേ, സ്വന്തം പൗരത്വതാൽപര്യങ്ങളെ മറന്നില്ല. സർക്കാരുദ്യോഗത്തിൽ സംവരണത്തിലൂടെ സ്ത്രീകൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന പ്രമേയവും അവർ പാസാക്കി. അതുപോലെ ഇന്ത്യയിലെ അന്നത്തെ പ്രധാനപ്പെട്ട സ്ത്രീപ്രസ്ഥാനമായിരുന്ന അഖിലേന്ത്യാ സ്ത്രീസംഘം മലബാറിൽ വളർന്നത് അന്നത്തെ ദേശീയപ്രസ്ഥാനത്തിന്റെ മുൻനിരക്കാരായ സ്ത്രീകളിലൂടെയായിരുന്നു. 1930ൽ എം. കാർത്യായനി അമ്മയായിരുന്നു സെക്രട്ടറി. തലശ്ശേരി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഈ സംഘടനടയ്ക്ക് ശാഖകളുണ്ടായിരുന്നു. കോഴിക്കോടുള്ള ദേശീയപ്രവർത്തകർ എല്ലാവർഷവും സംഘടിപ്പിച്ചുവന്ന 'സ്വദേശിപ്രദർശനങ്ങളിൽ' അഖിലേന്ത്യാ സ്ത്രീസംഘം വളരെ സജീവമായി പങ്കെടുത്തിരുന്നു. തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളോടു താരതമ്യംചെയ്യുമ്പോൾ നേരിട്ടുള്ള വിദേശഭരണത്തിനു കീഴിലായിരുന്ന മലബാറിലെ സ്ത്രീപ്രവർത്തകർ പൗരാവകാശങ്ങളെക്കാൾ പ്രധാനം വിദേശഭരണത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണെന്നു കരുതി. എങ്കിൽപ്പോലും ദേശീയപ്രവർത്തനത്തിലും പൗരാവകാശങ്ങളുടെ ആവശ്യം ഉയർത്താൻ സ്ത്രീപ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ ദൃഢനിശ്ചയമാണ് 1950കളായപ്പോഴേക്കും സ്ത്രീകൾക്ക് നഷ്ടമായത്. അപ്പോഴേക്കും സ്വന്തം പൗരാവകാശങ്ങൾ അത്ര പ്രധാനമല്ലെന്നുപോലും ചിലർക്ക് തോന്നിയിരുന്നു. [ 207 ]
ഇതിനുശേഷം 1980കളിലാണ് വീണ്ടും സ്ത്രീകളുടെ പൂർണ്ണപൗരത്വമില്ലായ്മയെക്കുറിച്ചുള്ള ചർച്ച സജീവമായത്. സ്ത്രീവാദം ഇവിടെ പ്രത്യക്ഷപ്പെട്ട സമയമായിരുന്നു അത്. സ്ത്രീകളെ ഒരു പ്രത്യേകവിഭാഗമായി കണക്കാക്കാമെന്നും അവർക്ക് പ്രത്യേകമായി ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനുണ്ടെന്നുമുള്ള വാദം വീണ്ടും സജീവമായി. 1990കളിൽ ജനകീയാസൂത്രണം, അധികാര വികേന്ദ്രീകരണം എന്നിവയിലൂടെ സ്ത്രീകൾക്ക് പ്രത്യേക വികസനഫണ്ട് (Women's Component Plan), 33 ശതമാനം സീറ്റ് സംവരണം എന്നിവ നിലവിൽവന്നു. ഇത് മുൻകാലസ്ത്രീവാദികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് പ്രത്യക്ഷത്തിൽ തോന്നാം. പക്ഷേ, ഫലത്തിൽ ഇത് സ്ത്രീകളുടെ പൗരാവകാശങ്ങളുടെ അംഗീകാരമാകണമെങ്കിൽ സ്ത്രീകൾതന്നെ ഇറങ്ങി പ്രവർത്തിച്ചേ മതിയാകൂ. സ്ത്രീകളുടെ ചരിത്രപരമായ അവകാശം എന്നതിനുപകരം വികസനത്തിനും കുടുംബങ്ങളുടെ ക്ഷേമത്തിനും സ്ത്രീകളെ വിനിയോഗിക്കലായി ഈ ജനാധിപത്യപരീക്ഷണം അധഃപതിക്കാതിരിക്കാൻ സ്ത്രീകൾ തന്നെ പരിശ്രമിക്കേണ്ടതുണ്ട്. ഇന്ന് ഏറ്റവുംനല്ല പ്രവർത്തനം കാഴ്ചവച്ച്, കഴിവുതെളിയിച്ച വനിതാ പഞ്ചായത്ത് അദ്ധ്യക്ഷകൾപോലും പലപ്പോഴും കുടുംബത്തിന്റെ അന്യായമായ പിന്നോട്ടുവലി സഹിക്കുന്നവരാണ്; അതുപോലെ സദാചാരക്കുരുക്കുകൾ അവരെയും വല്ലാതെ ബന്ധിക്കുന്നുണ്ട്. എത്ര പരോപകാരിയും സമർത്ഥയുമാണെങ്കിലും ഒരു പഞ്ചായത്ത്പ്രവർത്തക 'ചീത്ത'യാണെന്ന് ആ നാട്ടിൽ വരുത്തിത്തീർത്താൽ അവളുടെ രാഷ്ട്രീയഭാവി അടഞ്ഞുപോകുമെന്ന അവസ്ഥപോലുമുണ്ട്! ഇവിടെയാണ് പൂർണ്ണപൗരത്വത്തിന്റെ പ്രസക്തി. സ്വകാര്യജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടം പൗരത്വലംഘനമാണ്. മറ്റുള്ളവർക്ക് ഹാനികരമില്ലാത്തിടത്തോളം ഇഷ്ടമുള്ളരീതിയിൽ സ്വകാര്യജീവിതംനയിക്കാനുള്ള അവകാശം ഓരോ പൗരയ്ക്കും പൗരനുമുണ്ട്. അത് നേടിയെടുക്കാനുള്ള മനഃശക്തി നമുക്കുണ്ടാകാനിടവരട്ടെ. പൊതുസ്ഥലങ്ങളിൽ പേടികൂടാതെ ഏതുസമയത്തും സഞ്ചരിക്കാനും സ്ത്രീകളെ മാത്രം അധികമായി കുരുക്കുന്ന ഇരട്ടസദാചാരത്തെ തള്ളിക്കളഞ്ഞ് പൂർണ്ണപൗരത്വത്തിലെത്താനും നമുക്കു കഴിയണം. ഈ സമരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ് ഈ അദ്ധ്യായത്തിൽ പറയാൻ ശ്രമിച്ചത്; ബഹുദൂരം മുന്നോട്ട് പോകാനുണ്ടെന്നും.

float

കൂടുതൽ ആലോചനയ്ക്ക്
തൊഴിൽരംഗത്തേക്ക് സ്ത്രീകൾ കടന്നാൽ, അതായത് അവർ വീടിനുപുറത്ത് പ്രതിഫലം ലഭിക്കുന്ന ജോലികളിൽ ഏർപ്പെട്ടാൽ - പൗരാവകാശങ്ങൾ പിന്നാലെ വന്നുകൊള്ളും എന്ന ധാരണ നമ്മുടെയിടയിലും സാമൂഹ്യശാസ്ത്രചർച്ചകളിലും വികസനനയങ്ങളിലും എല്ലായിടത്തും ഇന്ന് സർവ്വസാധാരണയായി കാണാറുണ്ട്. സ്ത്രീകൾക്കായി നടപ്പാക്കുന്ന വികസന പരിപാടികൾ പലതും ഈ ധാരണയെ മുൻനിർത്തിക്കൊണ്ടുള്ളവയാണ്. എന്നാൽ കാര്യങ്ങൾ അത്ര ലളിതമല്ലെന്നാണ് ഈ അദ്ധ്യായത്തിലെ പരിശോധന വെളിവാക്കുന്നത്. സ്ത്രീകൾ ജോലിയെടുക്കാൻ തയ്യാറായതിനു കാരണം പൂർണ്ണപൗരത്വകാംക്ഷ മാത്രമായിരുന്നില്ലെന്നും വ്യക്തമാണ്. പൊതുരംഗത്ത് ഒന്നുചേർന്ന് സമരംചെയ്യുന്നതിലൂടെയാണ് സ്ത്രീകളുടെ അവകാശങ്ങൾ വർദ്ധിച്ചതെന്നും അല്ലാതെ, 'കാലത്തിന്റെ മാറ്റ'ത്തിൽ തന്നെത്താൻ നടപ്പിലായതല്ലെന്നും ലോകസ്ത്രീചരിത്രം തെളിയിക്കുന്നു. 'പുരോഗതി', 'വികസനം' മുതലായ നമ്മുടെ സങ്കൽപ്പങ്ങളെ ഇതെങ്ങനെ ബാധിക്കുന്നു? ⚫
Page208-2197px-Kulastreeyum Chanthapennum Undayathengane.djvu.jpg

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...