2013, ഏപ്രിൽ 21, ഞായറാഴ്‌ച

ഇരകള്‍ക്കൊരു കലാപത്തിന്റെ മാനിഫെസ്റ്റോ :-ബി എസ് ബാബൂരാജ്‌


 
1999 ല്‍ യൂഗോസ്ലാവിയയില്‍ നടന്ന നാറ്റോ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ ചെക്ക് പ്രസിഡന്റ് വാസ്ലേവ് ഹാവല്‍ ന്യൂയോര്‍ക്ക് ടൈംസിലെ ഒരു ലേഖനത്തില്‍ എഴുതി. ”മനുഷ്യാവകാശം രാഷ്ട്രങ്ങളുടെ പരമാധികാരത്തിനേക്കാള്‍ വലുതാണ്. യു.എന്‍. അനുമതിയില്ലാതെ  യുഗോസ്ലാവിയക്കു മുകളില്‍ നടത്തിയ  ബോംബിങ്ങ്  നിരുത്തരവാദപരമോ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമോ ആയിരുന്നില്ല. മറിച്ച് ഒരു പരമാധികാര രാഷ്ട്രത്തിന്റെ  ബാധ്യതയായ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായിരുന്നു ആക്രമണം.” അറിയപ്പെടുന്ന എഴുത്തുകാരനും നാടകകാരനും കൂടിയായ ഹാവെലിന്റെ അഭിപ്രായത്തില്‍ നാറ്റോ സൈന്യം പരമാധികാരിയായ  ദൈവത്തിന്റെ കൈകളിലെ  ഉപകരണമെന്ന നിലയിലാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ദൈവത്തിന്റെ നിയമങ്ങള്‍ നടപ്പാക്കിയത്. ”കാരണം രാഷ്ട്രം മനുഷ്യന്റെ സൃഷ്ടിയാണെങ്കില്‍ മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണ്.”  അദ്ദേഹം തുടരുന്നു: മനുഷ്യന്റെ അഭിമാനവും അവകാശവും സ്വാതന്ത്ര്യവും അദ്യശ്യലോകത്തിന്റെ നിയമങ്ങളാലാണ് ഭരിക്കപ്പെടുന്നത്.
അങ്ങനെ അദ്ദേഹം രാജ്യസുരക്ഷയെയും പരമാധികാരത്തെയും മാത്രമല്ല ദൈവവിധിയെയും സൃഷ്ടികര്‍മത്തെയും കൂടി  മനുഷ്യാവകാശത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്നു. കാഴ്ച പിന്നീട് ലോകത്താകമാനമുള്ള ദേശരാഷ്ട്രങ്ങളിലെ അപരങ്ങളുടെയും ഇരകളുടെയും  ദൈനംദിന ജീവിതത്തില്‍ നിഴല്‍ പോലെ പിന്‍തുടര്‍ന്നു. കഴിഞ്ഞ കാലത്തു നടന്ന രണ്ടു ലോകമഹായുദ്ധങ്ങള്‍ സമ്മാനിച്ച ദുരന്താനുഭവങ്ങള്‍ രാഷ്ട്രത്തേക്കാള്‍ പ്രധാനം മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്ന ലോകമനുഷ്യാവകാശ പ്രഖ്യാപനത്തിനു വഴിയൊരുക്കിയെന്നും അദ്ദേഹം അതേ ലേഖനത്തില്‍ തുടര്‍ന്നെഴുതുന്നു.
ഹാവലിന്റെ ചിന്തകളെ ലംഘിച്ചുകൊണ്ട് നൂറ്റാണ്ടിലെ ഏറ്റവും അപകടകാരിയായ ചിന്തകനെന്ന് പടിഞ്ഞാറന്‍  ലോകം വിശേഷിപ്പിക്കുന്ന സാല്‍വോജ് സിസ്സെക്ക് ഒരിക്കല്‍ ചോദിച്ചു: ബോംബിങ്ങിനു ഇരയായത് എന്തുകൊണ്ടാണ് യൂഗോസ്ലാവിയ ആയത്? എന്തുകൊണ്ട്  അത് ടര്‍ക്കിയായില്ല? എന്തുകൊണ്ട് റഷ്യയായില്ല? മനുഷ്യാവകാശത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കും ധാരണകള്‍ക്കും വന്നു ചേര്‍ന്നിട്ടുള്ള രൂപപരിണാമത്തിന്റെ ഒരു ഉദാഹരണമായിരുന്നു ഹാവലിന്റെ ലേഖനം. ഇനി വരാന്‍ പോകുന്ന കാലത്ത് രാഷ്ട്രം തന്നെ അപ്രത്യക്ഷമാവുകയും ഒരു വൈകാരികമായ വ്യവസ്ഥ എന്നതിലുപരി ഒരു സാംസ്്കാരിക വ്യവസ്ഥയായി തീരുമെന്നും പിന്നീട് ഹാവല്‍  പ്രവചിക്കുന്നുണ്ട്. സ്റ്റേറ്റിന്റെ വ്യക്തിക്കു മുകളിലുള്ള അധികാരപ്രയോഗത്തിന്റെ വിമര്‍ശനമായി ഉയര്‍ന്നു വന്ന മനുഷ്യാവകാശ സങ്കല്പങ്ങല്‍ രാജ്യാന്തര രാഷ്ട്രീയത്തിന്റെ തന്ത്രപ്രധാന നീക്കങ്ങളുടെ ന്യായീകരണമായി രൂപം പ്രാപിക്കുന്നുവെന്നതാണ് ചര്‍ച്ചകളുടെ പ്രധാന അപകടം. പിന്നീട് അഫ്ഘാനിസ്ഥാനിലും ഇറാക്കിലും ഇതേ ന്യായീകരണങ്ങളുടെ ബലത്തില്‍ സാമ്രാജ്യത്വ സൈന്യങ്ങള്‍ ഇരച്ചുകയറുകയും രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. യൂഗോസ്ലാവിയയില്‍ മനുഷ്യാവകാശം സംരക്ഷിക്കാനായി ഇറങ്ങിപ്പുറപ്പെട്ട നാറ്റോസൈന്യം രാജ്യത്ത്  സൈനികരെ വിന്യസിപ്പിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നില്ല മറിച്ച് എയര്‍ബോംബിങ്ങിലൂടെ ജനങ്ങളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് . സി. എച്ച്. ആര്‍. പി. എന്ന സന്നദ്ധസംഘടന പിന്നീട് കണ്ടെത്തുകയുണ്ടായി. ശരിയാണ് അവര്‍ കോളറ വന്നാണ് മരിച്ചത്, പക്ഷെ കോളറ വന്നു മരിച്ചവരുടെ കഴുത്തില്‍ ഒരു വെടിയുണ്ടയുമുണ്ടായിരുന്നു എന്നു പറയുന്ന മാര്‍ക്കേസിയന്‍ കഥാപാത്രത്തെ അത് ഓര്‍മിപ്പിച്ചു. മനുഷ്യാവകാശപ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിലെ വിരോധാഭാസങ്ങള്‍ ചികഞ്ഞെടുക്കുന്നതിനും അത് ഇരകളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചയെ എങ്ങനെ വികലമാക്കുന്നുവെന്നും വിശദമാക്കുന്നതിന് യൂഗോസ്ലാവിന്‍ ആക്രമണത്തിലെ മനുഷ്യാവകാശപരമായ ന്യായീകരണത്തെ കുറിച്ചും അതിനെ എതിര്‍ത്തിരുന്ന ഇടതുപക്ഷ ലോജിക്കിനെ കുറിച്ചും  സിസ്സെക്ക് പിന്നീട് തന്റെ പല ലേഖനങ്ങളിലും വിശദമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം എഴുതി: യൂഗോസ്ലാവിയയില്‍, നമ്മുടെ സമാധാനപ്രിയരായ ബുദ്ധജീവികള്‍ കരുതുന്നതുപോലെ, രണ്ടു വംശീയ വിഭാഗങ്ങള്‍ സൗഹാര്‍ദ്ദത്തോടെ കഴിയുന്നതില്‍ പരാജയപ്പെടുകയായിരുന്നില്ല. ബോസ്‌നിയയും സെര്‍ബിയയും തമ്മിലുള്ളത് രണ്ടു വംശീയ ശക്തികള്‍ തമ്മിലുള്ള പോരാട്ടവുമായിരുന്നില്ല, മറിച്ച് രണ്ടു രാഷ്ട്രീയ സങ്കല്പങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷമായിരുന്നു. നാറ്റോ ബോംബിങ്ങിനെ എതിര്‍ത്തവരും അനുകൂലിച്ചവരും സെര്‍ബിയക്കും ബോസ്‌നിയക്കുമെതിരെയുള്ള പ്രശ്‌നത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. ഇത്തരം നിലപാടുകള്‍ എങ്ങനെഇരവല്‍ക്കരണ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നുവെന്നും അദ്ദേഹം കാര്യകാരണസഹിതം തെളിയിക്കുന്നുണ്ട്. അന്താരാഷ്ട്രബന്ധങ്ങളുടെ ഘടനക്കുള്ളില്‍ സാധുവാകുന്ന വിശദീകരണങ്ങള്‍ രാജ്യങ്ങളുടെ ആഭ്യന്തരവ്യവഹാരങ്ങളിലും രാഷ്ട്രവും അതിന്റെ ജനങ്ങളും തമ്മിലുള്ള ബന്ധത്തിലും അതിന്റെ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് സാധുവാണ്.
മനുഷ്യാവകാശവും ഇരകളും
മനുഷ്യാവകാശത്തെക്കുറിച്ചുള്ള ധാരണകള്‍ വാക്കു സൂചിപ്പിക്കുന്ന അത്രയും ലളിതമല്ല. സമൂഹത്തിലെ പോരാടുന്ന വിവിധ ശക്തികളും അവയ്ക്കിടയിലെ ബന്ധങ്ങളുടെ സ്വഭാവവും എല്ലാം ധാരണകളെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്നു. എന്നും വികസിച്ചുവരുന്ന ഒരു ആശയമായി കരുതപ്പെടുന്ന  മനുഷ്യാവകാശം അതിന്റെ  ഇരകളെക്കുറിച്ച് കൃത്യമായ ചില സങ്കല്പങ്ങളും സൂചനകളും നല്‍കുന്നുണ്ട്. സമൂഹത്തിന്റെ പൊതുമനസ്സാക്ഷിക്കുള്ളില്‍ പിറവിയെടുക്കുകയും നിലനില്‍ക്കുകയും ചെയ്യുന്ന സങ്കല്പങ്ങള്‍ വിശദമായ പരിശോധന അര്‍ഹിക്കുന്നു. കാരണം മനുഷ്യാവകാശത്തെ നിരപേക്ഷവും ലളിതവുമായി വീക്ഷിക്കേണ്ടതും അത്തരത്തില്‍ പ്രചരിപ്പിക്കേണ്ടതും അധികാരത്തിന്റെ ആവശ്യമാണ്.
ഇന്ത്യയിലെ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരനായ കണ്ണബീരാന്‍  അടിയന്തരാവസ്ഥകാലത്തെ തന്റെ ചില അനുഭവങ്ങള്‍ അനുസ്മരിക്കുന്നുണ്ട്. അക്കാലത്ത് ആന്ധ്രയില്‍  വ്യാജഏറ്റുമുട്ടലില്‍ പോലീസ് ചില നക്‌സലൈറ്റുകളെ  കൊലചെയ്തിരുന്നു. അദ്ദേഹം അതിനെതിരെ  കോടതിയെ സമീപിച്ചു. കേസ് ആവശ്യത്തിനായി കോടതിയില്‍ ചെന്ന ഒരു ദിവസം  ബാര്‍ അസോസിയേഷനിലേക്ക് കയറിയപ്പോള്‍ നാലു യുവ അഭിഭാഷകര്‍ അദ്ദേഹത്തോടു ചോദിച്ചു: ” മി. കണ്ണബീരാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കാത്ത നകസലൈറ്റുകള്‍ക്ക് ഇന്ത്യന്‍ ഭരണഘടനക്കു കീഴില്‍ എന്തിനാണ് സംരക്ഷണം നല്‍കുന്നത്.” മറ്റൊരിക്കല്‍ അദിലാബാദിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികളായിരുന്ന കിസ്ത ഗൗഡയ്ക്കും ഭൂമയ്യയ്്ക്കും കോടതി വധശിക്ഷ വിധിച്ചപ്പോള്‍ അതിനെതിരെയും അദ്ദേഹം  ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദത്തിനിടയില്‍ ഒരു ജൂനിയര്‍ ജഡ്ജും ഇത്തരമൊരു ചോദ്യം അദ്ദേഹത്തോട്  ചോദിച്ചു. ഇത്തരമൊരു കേസ് കോടതിയുടെ മുന്നില്‍ വരുമ്പോള്‍ നമ്മുടെ മുല്യങ്ങള്‍ക്ക് അനുസരിച്ചാണ് അല്ലാതെ അവരുടെ മൂല്യങ്ങള്‍ക്കനിസരിച്ചല്ല വിധിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇരകള്‍ നിയതമായ രാഷ്ട്രീയവിശ്വാസങ്ങളോ കര്‍തൃത്വമോ ഉള്ളവരല്ലെങ്കില്‍ മാത്രമാണ് അവര്‍ സഹതാപവും നീതിയും ലഭിക്കാന്‍ യോഗ്യരാകുന്നുള്ളൂ എന്ന ചിന്തയില്‍നിന്നാണ്  ചോദ്യങ്ങള്‍ രൂപപ്പെടുന്നത്. ഒരു സമൂഹത്തില്‍ അപരമായി കരുതപ്പെടുന്നവരുടെ കാര്യത്തിലാണെങ്കില്‍ പ്രക്രിയ ഏറെ അപകടകരമാണ്അടിച്ചമര്‍ത്തലുകളും ദുരന്തങ്ങളും സൗമ്യമായി ഏറ്റുവാങ്ങുന്നിടത്തോളം അവരുടെ ദുരന്തങ്ങള്‍ കണക്കിലെടുക്കപ്പെടുകയും ആഘോഷിക്കപ്പെടുക പോലും ചെയ്യും. അവര്‍ പത്രങ്ങളുടെ മുന്‍പേജുകളില്‍ വിഷയമാവുകയും ചെയ്യും. ഒരു പോലെ വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്കു ഇരയാക്കപ്പെടുമ്പോള്‍ തന്നെ ക്രിസ്ത്യാനികളും  മുസ്ലീംങ്ങളും വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കുന്നത് അതുകൊണ്ടാണ്പ്രതിരോധത്തിന്റെ മുഖത്തോടെ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ അവതരിപ്പിക്കപ്പെടാത്തിടത്തോളം മെച്ചപ്പെട്ട ഒരു ഇരയുടെ പദവി അവര്‍ക്ക് ലഭ്യമായി. എന്നാല്‍  അവര്‍ തങ്ങളുടെ റോള്‍ ഇനിയും തുടരാന്‍ വിസമ്മതിക്കുകയോ തിരിച്ചടിക്കൊരുങ്ങുകയോ ചെയ്യുന്നതോടെ ഇരയെ അപകടകാരിയായിയായി കണക്കാക്കും. അതോടെ അവര്‍ ഭീകരരോ തീവ്രവാദിയോ മതമൗലികവാദിയോ ആയി വിലയിരുത്തപ്പെടുകയായിമാവോയിസ്റ്റുകളും മുസ്ലീങ്ങളും ഭീകരന്മാരുടെ ലിസ്റ്റിലേക്ക് കയറിക്കൂടാനിടയായ സാഹചര്യം ഇതാണ്.
ഒറീസ്സയില്‍ ഹൈന്ദവശക്തികള്‍ ജീവനോടെ ചുട്ടെരിച്ച ആസ്‌ത്രേലിയന്‍ മിഷിനറിയായിരുന്ന ഗ്രഹാം സ്റ്റെയിനും കുട്ടികളും നമ്മുടെ രാഷ്ട്രത്തിന്റെ മുഴുവന്‍ വികാരവും പിടിച്ചടക്കി.
പ്രതിരോധത്തിന്റെ ഒരു സൂചനപോലുമില്ലാത്ത കുടുംബത്തോട് ഇന്ത്യന്‍ മനസ്സാക്ഷി അലിവോടെ ചേര്‍ന്നു നിന്നു. തന്റെ കുടുംബത്തിന്റെ ഒന്നാം നിലയില്‍ നിന്നുകൊണ്ട് ഹിന്ദുത്വ കലാപകാരികളില്‍ നിന്ന് തന്നെ രക്ഷിക്കണമെന്ന് കൈകൂപ്പി അപേക്ഷിച്ച കുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം ഗുജറാത്ത് കലാപത്തിന്റെ മുഖമായി മാറിയതിന്റെ ഒരു പശ്ചാത്തലം സമയം ഇരക്കുണ്ടായിരുന്ന നിരാശ്രയ പദവിയായിരുന്നു. പ്രതിരോധങ്ങളെ കുറിക്കുന്ന ചിത്രങ്ങളുടെ അഭാവം കൊണ്ടാണ് ഇന്ത്യയിലെ കലാപ ചിത്രീകരണങ്ങള്‍ പലപ്പോഴും ശ്രദ്ധേയമാവാറുള്ളത്. എന്നാല്‍ കാശ്മീരിന്റെ കാര്യം ഇതില്‍ നിന്നും വ്യത്യസ്തമാണ്. പ്രതിരോധങ്ങളെക്കൊണ്ട് കാശ്മീര്‍ എന്നും പ്രതിനിധാനം ചെയ്യപ്പെട്ടത്. അവര്‍ക്ക് ശവശരീരങ്ങള്‍ കരഞ്ഞുതീര്‍ക്കാനുള്ളതായിരുന്നില്ല പോരാട്ടങ്ങള്‍ക്കുള്ള ആയുധം കൂടിയായിരുന്നു. കാശ്മീരിലെ ഇര ഗുജറാത്തിന്റെ ഇരയില്‍നിന്നും വ്യത്യസ്തമായിരുന്നത് അങ്ങനെക്കൂടിയാണ്.
പ്രതിരോധങ്ങളെക്കുറിച്ചും മവോയിസ്റ്റുകളെക്കുറിച്ചും എഴുതുന്ന കേരളത്തിലെ സാമ്പ്രദായിക മനുഷ്യാവകാശ ലോജിക്കിന്റെ ധൈഷണിക രൂപമായ സാറാ ജോസഫ്, സിവിക്ക് ചന്ദ്രന്‍ കൂട്ടുകെട്ട് കഴിഞ്ഞകാലങ്ങളില്‍ കേരളത്തില്‍ അഴിച്ചുവിട്ട പ്രചാരണങ്ങള്‍ വാദത്തെ പിന്‍പറ്റിക്കൊണ്ടുള്ളതായിരുന്നു. മാവോയിസ്റ്റു സേനയിലെ 40 ശതമാനത്തിലധികം പേര്‍ സ്ത്രീകളാണെന്ന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ സാറാ ജോസഫ് എഴുതി. സ്ത്രീകള്‍ ആയുധമെടുക്കുന്നത് അശ്ലീലമാണ്. ഇന്ത്യയുടെ പ്രതിരോധസേനയിലെ സ്ത്രീകള്‍ ആയൂധമെടുക്കുന്നതിനെ വിട്ടുകളഞ്ഞു കൊണ്ടാണ് അവരിതു പറഞ്ഞതെന്ന് വ്യക്തമാണ്. അടിച്ചമര്‍ത്തപ്പെടുന്ന ഇരകള്‍ ഇരകളായി കണക്കാക്കപ്പെടുന്നതിനുള്ള യോഗ്യത ആയുധമെടുക്കുന്നതോടെ  നഷ്ടപ്പെടുന്നു എന്നുതന്നെയാണ് അത് സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദേശീയതക്കു വേണ്ടി പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നവരെക്കുറിച്ചുള്ള ഇക്കൂട്ടരുടെ അഭിപ്രായങ്ങളും ഇതിനനുസരണമാണ്. ദേശീയതകളുടെ സ്വയം നിര്‍ണ്ണയാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന പ്രദേശങ്ങളിലെ ജനതയുടെ രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാതെ മുഴുവന്‍ പ്രശ്‌നവും പ്രത്യേക സൈനിക അധികാര നിയമത്തിലേക്ക് ഒതുക്കുകയായിരുന്നു അവര്‍. ഇരകളുടെ എല്ലാ ലക്ഷണങ്ങളും വ്യത്തിയായി അനുസരിക്കുന്ന ഇറോം ശര്‍മിള മാത്രം ഇവരുടെ പരിഗണനകളില്‍ വരുന്നത് നാം നേരത്തെ വിശകലനം ചെയ്ത ഇരകളുടെ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. മണിപ്പൂരിലെയും മറ്റു സംസ്ഥാനങ്ങളിലേയും ദേശീയപ്രസ്ഥാനങ്ങള്‍ അവരുടെ കാഴ്ചയ്ക്കു പുറത്തേക്കു പോകുന്നതും അതുകൊണ്ടുതന്നെ.
തിരിച്ചടികളുടെ കാലത്ത് ഇരകളുടെ വാര്‍പ്പുമാതൃകക്കുള്ളില്‍ സ്വയം അടിഞ്ഞു കൂടാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ലോകത്താകമാനം മുസ്ലീം വിഭാഗം പിശാചുവല്ക്കരിക്കപ്പെട്ടത്. ഇത്തരത്തില്‍ വാര്‍പ്പുമാതൃകയെ നിഷേധിക്കുന്നവരെ സന്മാര്‍ഗ്ഗ ചിന്തയുടെ പരിധിക്കുള്ളില്‍ വെച്ചാണ് ഇടതു-വലതു കക്ഷികള്‍ രാഷ്ട്രീയഭേദമന്യേ വിലയിരുത്തുക. തിരിച്ചുള്ള ഓരോ ആക്രമണങ്ങളും ഇരകളുടെ പ്രതിനിധീകരിക്കപ്പെടാനുള്ള അവകാശത്തെ സ്വാഭാവികമായും ഇല്ലാതാക്കും. അവരുടെ സ്വത്വം പോലും നഷ്ടപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്‌തേക്കും. അവര്‍ മനുഷ്യാവകാശത്തിന്റെ സംരക്ഷിതവ്യത്തത്തില്‍ നിന്നും എന്നന്നേക്കുമായി പുറത്തേക്കു തള്ളി മാറ്റപ്പെടുകയും ചെയ്യും.
പ്രതിസന്ധിഘട്ടങ്ങളില്‍ ഇരകളുടെ നിയമപരത അല്ലെങ്കില്‍ സാധുത അവര്‍ തന്നെ തെളിയിക്കേണ്ടിയിരിക്കുന്നുവെന്നതാണ് സ്‌ക്കീമിന്റെ ഏറ്റവും വലിയ പ്രശ്‌നം. ദലിത് സംഘടനയായ ഡി.എച്ച്.ആര്‍.എംന്റെ അനുഭവം ഇത്തരമൊന്നാണ്. ഒരു കൊലപാതക കുറ്റത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് അതൊരു തീവ്രവാദ  സംഘടനയാണെന്നും അവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും ഒരുആരാപണംപൊതുസമൂഹത്തില്‍ സമയത്ത് പ്രചരിപ്പിക്കപ്പെടുകയുണ്ടായി. പോലീസ് വളര്‍ത്തിയെടുത്ത കഥ മാധ്യമങ്ങളും ആവും വിധം പൊലിപ്പിച്ചെടുത്തു. ആരോപണത്തിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ സംഘടനയുടെ നേതാവായ ശെല്‍വരാജ് തങ്ങള്‍ക്കു മാവോയിസ്റ്റുകളുമായി  ബന്ധമില്ലെന്ന് പ്രസ്താവന ഇറക്കി. കൂട്ടത്തില്‍ മറ്റൊന്നു കൂടി അദ്ദേഹം ചെയ്തു. നക്‌സലൈറ്റുകളെ പിടികൂടുകയാണെങ്കില്‍ അവരെ ഭരണകൂടത്തിനു മുന്നില്‍ തങ്ങള്‍ ഹാജരാക്കുമെന്നും പറഞ്ഞുകൊണ്ട്  അദ്ദേഹം തങ്ങളുടെ മാന്യനായ ഇരയെന്ന സ്ഥാനത്തിനു വേണ്ടി വൃഥാ മത്സരിച്ചു. പ്രസ്താവനയും അദ്ദേഹത്തിന്റെ രക്ഷക്കെത്തിയില്ലെന്നാണ് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പോലും ഡി.എച്.ആര്‍.എം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. വാര്‍ത്ത പുറത്തുവിട്ടുകൊണ്ടുള്ള ഹിന്ദു റിപോര്‍ട്ടു ഏറെ ശ്രദ്ധേയമായിരുന്നു. (ടലുലോയലൃ 11, 2011 ങമറമ്ീീൃ ലേിലെ മളലേൃ ുീഹശശേരമഹ േെമിറീളള )
ഡി.എച്ച്.ആര്‍.എംസായുധസംഘത്തില്‍പ്പെട്ട രണ്ടുപേരെ അറസ്റ്റു ചെയ്‌തെന്നായിരുന്നു പോലീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്ത. സംഘടനയുടെ മിലിറ്ററി ആക്റ്റിവിറ്റിയെക്കുറിച്ചും ഒരു നാട്ടുകാരനെ ഉദ്ധരിച്ചുകൊണ്ടുള്ള സൂചനയുണ്ട്. ആയുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍ എന്നോ മറ്റോ എഴുതായായിരുന്ന വാര്‍ത്തയില്‍ സായുധസംഘം എന്ന സൂചന ശ്രദ്ധേയമാണല്ലോ. പ്രത്യേകിച്ചും രണ്ടുവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകുന്ന സാഹചര്യത്തില്‍. വാര്‍ത്തയിലൊരിടത്തും ആരാണ് അപ്പുറത്തു നില്‍ക്കുന്നതെന്നതിനു ചില വ്യക്തികളുടെ പേരല്ലാതെ ഒരു സൂചനയുമില്ല. അവര്‍ സംഘടനയോ മതമോ ഒന്നുമില്ലാത്ത അമൂര്‍ത്തരായ മനുഷ്യരാണ്. അദൃശ്യരായ മനുഷ്യര്‍ക്കു വേണ്ടി സംസാരിക്കുന്നതാകട്ടെ സ്ഥലത്തെ പഞ്ചായത്തു പ്രസിഡന്റും. അതേ സമയം ഡി.എച്ച്.ആര്‍.എംനു വേണ്ടി അവരുടെ നേതാവിനു സംസാരിക്കാന്‍ പത്രം അവസരം നല്‍കുന്നുണ്ട്.
മുത്തങ്ങ സമരകാലത്ത് ആദിവാസികള്‍ക്കെതിരെ നടന്ന അക്രമണങ്ങളെ അവസരത്തില്‍ കൂട്ടിവായിക്കാവുന്നതാണ്. ആദിവാസികള്‍ക്കെതിരെ  അക്രമം നടത്തിയവരെ നാട്ടുകാരെന്നു മാധ്യമങ്ങള്‍ വിളിച്ചതിനെ കുറിച്ച് അക്കാലത്ത് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. സമയത്ത് അവര്‍ നാട്ടുകാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയുണ്ടായി. അത്തരമൊരു അവസരം ആദിവാസികള്‍ക്ക്  നിഷേധിക്കുകയും ചെയ്തു. അര്‍ത്ഥത്തില്‍ ഇത്തവണ ഹിന്ദുവിന്റേത് പുരോഗമനപരമോ ന്യായമായതോ ആയ ഒരു നടപടിയായിരുന്നുവെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അന്നു എന്താണോ നാട്ടുകാരെന്നു വിളിക്കുമ്പോള്‍ അവര്‍ പറയാന്‍ ശ്രമിച്ചത് അതേ കാര്യമാണ് ഇത്തവണയും അവര്‍ നേടിയതെന്നതാണ് രസകരം. മുത്തങ്ങ സമരത്തില്‍ നാട്ടുകാര്‍ക്ക് മാത്രം സംസാരിക്കാന്‍ അവസരം നല്‍കുന്നതിലൂടെ ആദിവാസികളെ പൊതുസമൂഹത്തിന്റെ  എതിര്‍പക്ഷത്തേക്കു തള്ളിനീക്കിയെങ്കില്‍ ഇത്തവണ ദലിതര്‍ക്കും മറുപക്ഷത്തെ ഒന്നാകെ പ്രതിനിധാനം ചെയ്യുന്നതിനു(വ്യത്യസ്ത രാഷ്ട്രീയകക്ഷികള്‍ക്കു പകരം)പഞ്ചായത്തു പ്രതിനിധികള്‍ക്കും അവസരം നല്‍കിയതിലൂടെ അതേ കാര്യം വീണ്ടും നേടിയെടുത്തു. ഒരു പക്ഷേ പഴയതിനേക്കാള്‍ ശക്തമായിഅതേ സമയം ദലിതര്‍ക്ക്  സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന ആരോപണത്തില്‍ നിന്നും ഭംഗിയായി ഒഴിഞ്ഞുമാറുകയും ചെയ്തു.
നിഷ്‌ക്കളങ്കരായ ഇര
നാം നേരത്തെ ചര്‍ച്ചചെയ്ത ക്ലാസിക്ക് അര്‍ത്ഥത്തിലുള്ള ഇരയുടെ പദവിയിലേക്ക് ഒരു വിഭാഗത്തെ അവരോധിക്കുന്നതോടെ അവരുടെ കര്‍തൃത്വ പദവിയാണ് ഏറ്റവുമാദ്യം ചോദ്യം ചെയ്യപ്പെടുന്നത്. മജ്ജയും മാംസവും ആവശ്യത്തിനു ബുദ്ധിശക്തിയുമുള്ള മനുഷ്യരാവാന്‍ പിന്നീടവര്‍ക്ക് സാധ്യമല്ല. പിന്നെ അവര്‍ വെറും കുട്ടികളാണ്. നമ്മുടെ സമൂഹത്തില്‍ രൂപം കൊള്ളുന്ന നിരവധി ചര്‍ച്ചകളില്‍ ലോജിക്ക് പ്രവര്‍ത്തിക്കാറുണ്ട്. മനുഷ്യാവകാശത്തിന്റെ കാര്യത്തിലല്ലെങ്കിലും ഇടതുപക്ഷം തങ്ങളില്‍ നിന്നും വിട്ടുപോകുകയും ഇടതുപ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവരെ കൈകാര്യം ചെയ്യുമ്പോള്‍ ലോജിക്കാണ് പ്രവര്‍ത്തിക്കുന്നത്. ഇടതുവിമതര്‍ കോണ്‍ഗ്രസ്സ് ചട്ടുകങ്ങളാണെന്ന് അവര്‍ നിരന്തരം ആവര്‍ത്തിക്കും. ദലിത് പ്രസ്ഥാനങ്ങള്‍ ഉയര്ന്നുവരുമ്പോഴും ആദിവാസി വിഭാഗങ്ങള്‍ സംഘടിക്കുമ്പോഴും ഇതേ കാര്യം തന്നെ അവര്‍ ആവര്‍ത്തിക്കുന്നത് കാണാം. കോണ്‍ഗ്രസിനെ പോലെത്തന്നെ ഒരു രാഷ്ട്രീയ പ്രതിയോഗിയുടെ കര്‍തൃത്വപദവി ഇക്കുട്ടര്‍ക്ക് നല്‍കാന്‍ അവര്‍ക്കാകുന്നില്ല.
മനുഷ്യാവകാശത്തിന്റെ കാര്യത്തിലും ഇതേ ലോജിക്കുതന്നെയാണ് പ്രവര്‍ത്തിക്കുകന്നത്. സിവിക്കിന്റെ മാവോയിസ്റ്റു പ്രശ്‌നത്തെക്കുറിച്ചുള്ള ലേഖനത്തില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ കാണാം. മാവോവാദി െഎം..യു. വാദിഎന്ന രസകരമായ ലേബലില്‍ അദ്ദേഹം തന്റെ വാദഗതികള്‍ നിരത്തുന്നു. ചത്തിസ്ഗഡിലും ജാര്‍ക്കണ്ഡിലും പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന നക്‌സലൈറ്റുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമിടയില്‍ ആദിവാസി ജനത അകപ്പെട്ടുപോയിരിക്കുന്നു എന്ന മട്ടിലുള്ള ഒരു സാന്റ്‌വിച്ച്  തിയറിയാണ് അദ്ദേഹം ഉയര്‍ത്തുന്നത്. പോരാട്ടത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മാവോയിസ്റ്റുകള്‍ക്കും സര്‍ക്കാരിനും കര്‍തൃത്വപദവി നല്‍കാന്‍ അവര്‍ തയ്യാറാണെങ്കിലും അക്കാര്യം ആദിവാസികള്‍ക്കുണ്ടെന്ന് കരുതാന്‍ അവര്‍ക്കാകുന്നില്ല. സ്വന്തമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാത്ത നിഷ്‌ക്കളങ്കരായഇരകളാണ് അവരെ സംബന്ധിച്ചെടുത്തോളം ആദിവാസികള്‍. മാവോയിസ്റ്റുകളുടെ താല്പര്യപ്രകാരം അങ്ങോട്ടുമിങ്ങോട്ടും വലിച്ചിഴക്കാവുന്ന ഒരു കൂട്ടംമാത്രമാണ് അവര്‍ക്ക് ആദിവാസികള്‍. മാവോയിസ്റ്റുകള്‍ രൂപം കൊള്ളുന്നതിനു മുന്‍പ് അവരുടെ മുന്‍തലമുറക്കാരായ നക്‌സലൈറ്റുകളും കമ്യൂണിസ്റ്റുകളും രംഗത്തെത്തുത്തതിനു മുന്‍പ് സായുധകലാപത്തിലൂടെ ബ്രീട്ടീഷ് പട്ടാളവുമായി കൊമ്പുകോര്‍ത്ത ആദിവാസികളുടെ പോരാട്ടചരിത്രത്തെ വിസ്മൃതിയില്‍ തള്ളിക്കൊണ്ടല്ലാതെ ഇത്തരമൊരു വിലയിരുത്തല്‍ സാധ്യമല്ല. വിലയിരുത്തല്‍ നടത്തുന്ന നഗരബുദ്ധിജീവി വര്‍ഗം സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കുന്നതിനും എത്രയോ മുന്‍പ് ആദിവാസികള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തങ്ങളുടെ കര്‍തൃത്വം അവകാശം പറഞ്ഞ് നേടിയെടുത്തിരുന്നുവെന്ന് അവര്‍ മറന്നു പോകുന്നു. മാവോയിസ്റ്റുകളുമായി കൂട്ടുചേരുന്ന ആദിവാസികള്‍ക്കും സ്വന്തം അജണ്ടകളുണ്ടെന്നും അവര്‍ മറന്നു പോകുന്നു.
നിഷ്‌ക്കളങ്കരായ ഇരകള്‍ അധികാരത്തെ സംബന്ധിച്ച് സംരക്ഷിക്കപ്പെടേണ്ടവരും പൊട്ടാതെ സൂക്ഷിക്കപ്പെടേണ്ടവരുമാണ്. ഒരു ഇര തന്റെ പദവിയില്‍  അവരോധിക്കപ്പെടുന്നതോടെ  അവര്‍ക്ക് അവരുടെ പൗരത്വം കൂടി നഷ്ടമാകും. ഇരയുടെ പദവി ഒരു തരം വികലാംഗത്വമാണ് അവര്‍ക്ക് നല്‍കുക. അവര്‍ ഭരിക്കപ്പെടേണ്ടവനാണ്. മാവോയിസ്റ്റ് പ്രശ്‌നം എവിടെയൊക്കെ രൂക്ഷമാകുന്നുവോ അവിടെയൊക്കെ ആദിവാസികള്‍  ഒരു തരം  ‘സംരക്ഷിത വലയത്തിനുള്ളിലാവും. അട്ടപ്പാടിയില്‍ പല ആദിവാസി ഊരുകളിലും പോലീസും പട്ടാളവും സ്ഥിരം ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിച്ചതിനെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവരുടെ സ്വാതന്ത്ര്യവും പൗരാവകാശവും സ്വകാര്യതയും എല്ലാം അതോടെ കൈമോശം വരികയാണ്. എല്ലാം ആദിവാസികളെ രക്ഷിക്കാനും അവരുടെ മനസ് നേടിയെടുക്കാനുമാണെന്നും മാത്രം!
ബോംബെ ആക്രമണം  
ഇത് പക്ഷെ ആദിവാസികള്‍ക്കു മാത്രം ബാധകമായ ഒന്നല്ല. ഓരോ സമയത്തും ഭരണകൂടവും അതിന്റെ ഗുണഭോക്താക്കളും ഇരകളുടെ ഒരു നിരതന്നെ ഉല്പാദിപ്പിച്ചെടുക്കുന്നു. ബോംബെ ആക്രമണം ഇത്തരത്തില്‍ ഉപയോഗിക്കപ്പെട്ട ഒന്നായിരുന്നു. ബോംബെ ആക്രമണശേഷം ഇന്ത്യ ഏതു സമയത്തും ഒരു ഭീകരാക്രമണത്തിന്റെ നിഴലിലാണെന്നു തെളിയിക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും ആദ്യം മുതലേ ശ്രമിച്ചുപോന്നു. ഇന്ത്യന്‍ ജനത ഇരയായി തീര്‍ന്നിരിക്കുന്നു എന്ന് അവര്‍ നിരന്തരം പ്രചരിപ്പിച്ചു. അങ്ങനെ കരുതാത്തവര്‍ ഇന്ത്യയുടെ എതിരാളികളായും അവര്‍ വിലയിരുത്തി. ആര്‍.എസ്സ.്എസ്സിന്റെ ഒരു പോസ്റ്റര്‍ ഇങ്ങനെയാണ് തുടങ്ങുന്നത്. അവര്‍ വരുന്നു. കടലിലൂടെ അതിര്‍ത്തി കടന്ന്. പ്രചരണത്തെത്തുടര്‍ന്ന് സായുധസംഘങ്ങളും പോലീസ് സേനകളും രാജ്യത്താകമാനം സര്‍ക്കാര്‍ വിന്യസിപ്പിച്ചു. പിന്നീട് രാജ്യം മുഴുവന്‍ അവര്‍ക്ക്അതിര്‍ത്തിയാവുന്നതാണ് നാം കണ്ടത്. രാജ്യം എവിടെയാണ് തുടങ്ങുന്നത് എവിടെയാണ് അവസാനിക്കുന്നത് എന്നൊന്നും വിലയിരുത്താനാവാത്ത അവസ്ഥ. രാജ്യത്തിനകത്തും അതിര്‍ത്തികള്‍ രൂപം കൊള്ളുമ്പോള്‍ അതിനു സമാന്തരമായി വിദേശികളും രൂപം കൊള്ളാതെ വയ്യ. സ്വാഭാവികമെന്നോണം രാജ്യത്തെഅപരജനവിഭാഗങ്ങള്‍ വിദേശികളാവുമെന്നു തന്നെയാണ് അതിന്റെ അടിയന്തിര ഫലം. ഒരു രാജ്യവുമായും അതിര്‍ത്തി പങ്കിടാത്ത കേരളത്തില്‍ മാത്രം  ഇന്ന് നാലോളം അതിര്‍ത്തി രക്ഷാസേനയുടെ താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്! എല്ലാം അടുത്തകാലത്തു മാത്രം സ്ഥാപിക്കപ്പെട്ടവ.
നമ്മുടെ വ്യവഹാരങ്ങളില്‍ രാജ്യസുരക്ഷ ഒരു രൂപകമായി സ്ഥാനം പിടിക്കുന്നത് സന്ദര്‍ഭത്തിലാണ്. രാജ്യസുരക്ഷ എന്നത് നമ്മുടെ വിശകലനങ്ങളുടേയും ബോധ്യങ്ങളുടേയും മര്‍മ്മസ്ഥാനത്തെത്തിയിരിക്കുന്നു. സമൂഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തിയുടെയും വിശകലന മാതൃകയോ മാനദണ്ഡമോ ആയി, ഒരു പ്രിസമായിസുരക്ഷമാറിക്കഴിഞ്ഞു. കുറച്ചുകാലം മുന്‍പ് സ്‌റ്റെബിലൈസര്‍ വില്‍ക്കുന്ന ഒരു കമ്പനി പുറത്തുവിട്ട പരസ്യം ഏറെ ശ്രദ്ധേയമയിരുന്നു. അത്യാധുനിക ആയുധങ്ങളുമായി മണല്‍ ചാക്കുകള്‍ക്കു പുറകിലായി യുദ്ധസന്നദ്ധരായി നില്‍ക്കുന്ന പട്ടാളക്കാര്‍ എല്‍.സി.ഡി ടി.വി ക്കു കാവല്‍ നില്‍ക്കുന്നു. നിങ്ങളുടെ എല്‍.സി.ഡി.യുടെ സംരക്ഷണം ഇനി മുതല്‍ സുരക്ഷാഭടന്‍മാരുടെ  ചുമതലയിലാണെന്നു പരസ്യം നമ്മെ അറിയിക്കുന്നു. തോക്കെടുത്ത് ഇലക്ട്രിക്ക് സിഗ്‌നലുകള്‍ക്കെതിരെ പോരാടുന്ന സൈനികരെയായിരുന്നു ഇതേ കമ്പനിയുടെ ടി.വി. പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിലാകട്ടെ മാലിന്യമുക്തിയെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവുമായി കണ്ണിചേര്‍ത്തിരിക്കുന്നു. സുരക്ഷ നമ്മുടെ ചിന്തകളില്‍ ഒരു ഒബ്‌സഷനായി മാറിയിരിക്കയാണ്.
ഇതോടെ വ്യത്യസ്തതകള്‍ സംശയത്തോടെ വീക്ഷിക്കപ്പെടുകയാണ്. അത് രാഷ്ട്രവിരുദ്ധം പോലുമാണ്. വ്യത്യസ്തത എന്നാല്‍ ജാതി, മതം, ദേശീയത, പ്രാദേശികത, ഗോത്രം, ഭാഷ, രാഷ്ട്രീയം എന്നിങ്ങനെ എന്തുമാകാം. 2010 നവംബര്‍ 14 ന് ഹിന്ദുവില്‍ മുന്‍ സി.ബി. ഡയറക്ടറായിരുന്ന ആര്‍.കെ. രാഘവന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തെ ക്കുറിച്ച് ആലോചിക്കുന്ന ലേഖനം, ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനസമയത്ത് ഡര്‍ഹിയിലെയും മുംബൈയിലെയും പോലീസ്‌സേന വഹിച്ച സ്തുത്യര്‍ഹമായ സേവനത്തെ വാഴ്ത്തുന്നുഒപ്പം ഇത്തരം സന്ദര്‍ശനസമയങ്ങളില്‍ സംഭവിക്കാവുന്ന ചില അപകടകരമായ സാധ്യതകളെക്കുറിച്ച് ആശങ്കപ്പെടുകയാണ്ഡല്‍ഹിയിലെയും മുംബൈയിലെയും പോലീസ് സേനകള്‍ സജാതീയ(ഹോമോജീനിയസ്)മല്ലെന്നും അവയില്‍ രാജ്യത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം പേര്‍ ഇപ്പോള്‍ ജോലിചെയ്യുന്നുണ്ടെന്നതിനാല്‍ അപകടസാധ്യത (അവരിലാരെങ്കിലും ആക്രമണത്തിന് മുതിരുന്നതിനുള്ള സാധ്യത ) ഏറുമെന്നും അദ്ദേഹം ഭരണകൂടത്തെ ഓര്‍മ്മപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഹൊമോജിനിറ്റിയാണ് സുരക്ഷിതത്വം ഉറപ്പുനല്‍കുന്നതിനായുള്ള, പ്രത്യേകിച്ചും രാജ്യസുരക്ഷിതത്വത്തിന്റെ ഉറപ്പിനായുള്ള ഉപാധികളില്‍ സുപ്രധാനം.
മനുഷ്യാവകാശത്തെ രാഷ്ട്രീയവല്‍ക്കരിക്കുക
അന്താരാഷ്ട്രരംഗത്തെ തന്ത്രപ്രധാന നീക്കങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍  മാത്രമല്ല രാജ്യത്തിനകത്തെ പലതിനെയും ന്യായീകരിക്കാനും  വ്യാഖ്യാനിക്കാനും മനുഷ്യാവകാശമെന്ന ആശയത്തെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നു വിശദികരിക്കാനാണ് ഇത്രയും പറഞ്ഞത്.
മനുഷ്യാവകാശമെന്ന പദം അപ്പാടെ അപകടമാണെന്നോ ഉപേക്ഷിക്കപ്പെടേണ്ടതുണ്ടെന്നോ എന്നുമല്ല അതിനര്‍ത്ഥം. മറിച്ച് കേവല മനുഷ്യസ്‌നേഹത്തിന്റെയോ സദാചാരത്തിന്റെയോ സീമകള്‍ക്കകത്ത് മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക്  യാതൊരു അര്‍ത്ഥവുമില്ല. പലപ്പോഴും അത് വിരുദ്ധഫലങ്ങള്‍ ഉല്പാദിപ്പിക്കുകപോലും ചെയ്യും. ഒരു സവര്‍ണ്ണന്റെയും ഉന്നതകുലജാതന്റെയും ചിഹ്നങ്ങളോടെയുള്ള മനുഷ്യാവകാശത്തിന് ഒരിക്കലും ഒരു സമൂഹത്തെ ജനാധിപത്യത്തിലേക്കു നയിക്കാനാകില്ല. ഉന്നതനായ മനുഷ്യന് തന്റെ ഉദാരത പ്രകടിപ്പക്കാനുള്ള അവസരമായും മനുഷ്യാവകാശം മാറിക്കുടാ. അതിന്  മനുഷ്യാവകാശമെന്ന ധാരണയെത്തന്നെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടിയിരിക്കുന്നു, ചരിത്രവല്‍ക്കരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...