2020, ജൂലൈ 18, ശനിയാഴ്‌ച

തൂത്തുക്കുടി

2018 മേയ് 22 നാണ് തൂത്തുക്കുടിയിൽ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആ കൂട്ടക്കൊല അരങ്ങേറിയത്. സ്റ്റെർലൈറ്റ് കമ്പനിയ്‌ക്കെതിരായി സമരം ചെയ്ത 13 ജീവനുകളെ അതിക്രൂരവും മനുഷ്യത്വരഹിതവുമായി പോലീസ് നാമാവശേഷമാക്കുകയായിരുന്നു. വിവേചനരഹിതവും നിന്ദ്യവുമായ കൂട്ടക്കൊലക്കെതിരെ നടത്തിയ പിറ്റേന്നത്തെ ജനങ്ങളുടെ പ്രതിഷേധത്തിലും പോലീസ് യാതൊരു മടിയും ഉളുപ്പും കൂടാതെ ഒരു ജീവൻ കൂടി എടുത്തു എന്നത് കൂട്ടി വായിക്കേണ്ടതുണ്ട്. ബ്രിട്ടൺ ബേസ്ഡ് ഭീമൻ കുത്തക കമ്പനിയായ വേദാന്ത റിസോഴ്‌സസ് പബ്ലിക് ലിമിറ്റഡ് ന്റെ സബ്‌സിഡിയറി ആയ വേദാന്ത ലിമിറ്റഡ് ന്റെ ബിസിനെസ്സ് യൂണിറ്റ് ആണ് സ്റ്റെർലൈറ്റ് കോപ്പർ. തൂത്തുക്കുടിയിൽ കമ്പനി തുടങ്ങിയ നാൾ മുതൽ അവിടുത്തെ ജനങ്ങൾ സമരത്തിലായിരുന്നു.

2018 ൽ വീണ്ടും സജീവസമരം തുടങ്ങി നൂറാം ദിനമായിരുന്നു മെയ് 22.  വളരെ സമാധാനപരമായി സമ്മേളനങ്ങൾ നടത്തിയും നിവേദനങ്ങൾ സമർപ്പിച്ചും കോടതികളെ സമീപിച്ചും ധർണ്ണ നടത്തിയും പ്രതിഷേധ സൂചകമായി വീടിനു മുകളിൽ കറുത്ത ഫ്ലാഗ് കെട്ടിയുമൊക്കെയാണ് ഈ നൂറു ദിവസങ്ങൾ അവർ സമരം ചെയ്തു പോന്നത്. നൂറാം ദിവസം വിപുലമായ സമ്മേളനം വിളിച്ചു ചേർത്ത് കലക്‌ടറേറ്റിനു മുന്നിൽ സമാധാനപരമായി എത്തിച്ചേർന്ന്  നിവേദനം സമർപ്പിക്കാനായിരുന്നു തീരുമാനം. സ്റ്റെർലൈറ്റ് ഫാക്റ്ററിക്ക് ചുറ്റുമുള്ള ഇരുപത് ഗ്രാമങ്ങളിൽ നിന്നും ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള ചെറുപ്പക്കാർ , സ്ത്രീപുരുഷന്മാർ , വൃദ്ധർ , കുട്ടികൾ , കെട്ടിടനിർമ്മാണ തൊഴിലാളികൾ , കച്ചവടക്കാർ , വിദ്യാർത്ഥികൾ , മത്സ്യത്തൊഴിലാളികൾ , ബസ് ഡ്രൈവർമാർ എന്ന് തുടങ്ങി അരികുവൽക്കരിക്കപ്പെട്ട ജനത ഉൾപ്പെടെയുള്ള ആളുകൾ സമരത്തിലുണ്ടായിരുന്നു. മെയ് 22 ന് നടത്തിയത് പോലെയുള്ള നൂറു കണക്കിന് സമ്മേളനങ്ങൾ യാതൊരു അലോസരത്തിനും ഇടയാക്കാതെ അവർ നടത്തിയിട്ടുണ്ട്. ഇതിനു തൊട്ടു മുൻപ് മാർച്ച് 28 ന് പോലും തൂത്തുക്കുടി ടൗണിൽ നിന്നുമുള്ള ആളുകൾ കൂടി ചേർന്നിട്ട് മൂന്ന് മണിക്കൂർ സമാധാനപരമായി സമ്മേളനം നടത്തിയിരുന്നു.

22 ന് പോലീസിന്റെ ഭാഗത്ത് നിന്നും ആദ്യത്തെ പ്രശ്നം തുടങ്ങിയത് സമരസ്ഥലത്ത് എത്തുന്നതിനു തൊട്ടു മുൻപാണ്. സൗത്ത് വീരപാണ്ഡ്യപുരം , കുമാറെഡ്ഢിപുരം , പണ്ടാരപ്പെട്ടി എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ നിർബന്ധപൂർവ്വം പോലീസ് വണ്ടികളിലും ബസ്സുകളിലും കയറ്റി  കളക്ട്രേറ്റിന്‌ വളരെ അകലെയായി കൊണ്ട് ചെന്നിറക്കി വിട്ടു. അതിൽ സൗത്ത് വീരപാണ്ട്യപുരത്തെ ആളുകളെ ഗ്രാമത്തിനു പുറത്ത് വച്ച് ലാത്തിച്ചാർജ്ജ് ചെയ്തിട്ടാണ് വണ്ടിയിൽ പിടിച്ചു കയറ്റിയത്. എന്നിട്ടും അവർ ആർജ്ജവത്തോടെ വളരെ ദൂരം നടന്നു തന്നെ സമ്മേളന സ്ഥലത്തെത്തുകയുണ്ടായി. സമ്മേളനത്തിൽ അണിനിരന്ന ജനതയുടെ ബാഹുല്യത്തിൽ ഭരണകൂടം വല്ലാതെ ഭയപ്പെട്ടിരുന്നു. വാസ്തവത്തിൽ രണ്ടു ദിവസങ്ങൾക്ക് മുൻപാണ് സമരസമിതിയിലെ നേതൃനിരയിലുണ്ടായിരുന്ന തങ്കദുരൈ ക്യാൻസർ ബാധിച്ച് മരണപ്പെട്ടത്. സ്റ്റെർലൈറ്റ് കമ്പനി മൂലമുണ്ടായ ഈ മരണത്തിൽ ജനങ്ങൾക്കുണ്ടായ വർദ്ധിതമായ രോഷമാണ് ഒന്നര ലക്ഷത്തോളം പേർ അണിനിരക്കുന്ന വിധം അന്നത്തെ സമ്മേളനത്തെ മാറ്റി തീർത്തത്.

നൂറുകണക്കിന് പൊലീസുകാരെ ജില്ലയ്ക്ക് പുറത്ത് നിന്നും സമരത്തെ അടിച്ചമർത്തുന്നതിനായി കൊണ്ട് വന്നിരുന്നു. അണ്ണാനഗർ ത്രേസ്പുരം തുടങ്ങിയയിടങ്ങളിൽ വർഗ്ഗീയ ലഹള ഉണ്ടെന്ന് കാണിക്കുവാനായി പോലീസ് മനഃപൂർവ്വം വെടിവയ്പ്പ് സംഘടിപ്പിച്ചിരുന്നു. ആശുപത്രിയിലും ഇത് തുടർന്നിരുന്നു. വെടിയേറ്റ് ആശുപത്രിയിലെത്തിയ ഒരാൾ കൊല്ലപ്പെട്ടത് പോലീസിന്റെ ബൂട്ട് കൊണ്ട് കഴുത്ത് ഞെരിക്കപ്പെട്ടാണ് എന്ന് ദൃക്സാക്ഷി കാളിയപ്പൻ പറയുന്നു.

മെമ്മോറാണ്ടം കൊടുക്കാനായി പോലീസ് തന്നെയാണ് കുറച്ച് ആളുകളെ അകത്തേയ്ക്ക് വിളിച്ചത്. എന്നാൽ കലക്‌ടറേറ്റ് കോമ്പൗണ്ടിനുള്ളിൽ കയറിയപ്പോൾ തന്നെ ഓഫീസിന് പുറത്ത് വച്ച് പോലീസ് അവരെ വളഞ്ഞു ചുറ്റി ആക്രമിക്കുകയായിരുന്നു.തുടക്കത്തിൽ തന്നെ സമാധാനപരമായി ഒത്തുകൂടിയ സമരക്കാർക്കിടയിൽ കടന്ന് അവർ തങ്ങളെ പ്രകോപിപ്പിക്കാനായി സ്ത്രീകളെ മുലകളിലും മറ്റും പിടിച്ച് പിന്നോട്ട് തള്ളുകയാണ് ചെയ്തത്. പിന്നീട് വാഹനങ്ങൾക്കും മറ്റും തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കിട്ടു എന്ന പ്രാദേശികൻ പറഞ്ഞു. ഉടൻ തന്നെ യാതൊരു മുന്നറിയിപ്പും കൂടാതെ വെടി വയ്പ്പും തുടങ്ങി. ആദ്യ ഇര തമിഴരശൻ ആയിരുന്നു. പിന്നീട് മുദ്രാവാക്യം വിളിച്ചു കൊടുത്ത ഓരോരുത്തരായി വീണു തുടങ്ങി. കൃത്യമായി സമരമുന്നണി നേതാക്കളെ തെരഞ്ഞു പിടിച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ആക്രമിച്ചിരിക്കുന്നത്. സ്റ്റെർലൈറ്റ് ഫാക്റ്ററിയുടെ ഗുണ്ടകളും പോലീസും ദിവസങ്ങൾക്ക് മുൻപേ തന്നെ സമരമുന്നണിയിലെ നേതാക്കളുടെ ഫോട്ടോ എടുത്തു വച്ച് കൊലപാതക ഗൂഡാലോചനകൾ മെനഞ്ഞിരുന്നുവെന്ന് വാർത്തകൾ വരുന്നുണ്ട്. സമരം നടക്കുമ്പോൾ അവരിൽ ചിലർ സമരക്കാർക്കിടയിൽ നുഴഞ്ഞു കയറി വെടി വച്ച് കൊല്ലേണ്ട ആളുകളെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു പോലും. യൂണിഫോമില്ലാതെ വാഹനങ്ങളുടെ മുകളിലും മറ്റും കയറി നിന്ന് സ്നിപ്പർ ഗൺ ഉപയോഗിച്ച് പല റൌണ്ട് ആണ് വെടി വച്ചിരിക്കുന്നത്. ഒരു പോലീസുകാരൻ വാഹനത്തിന്റെ മുകളിൽ കയറി നിന്ന് ഉന്നം പിടിച്ചുകൊണ്ട് "ഇന്ന് ഒന്നിനെയെങ്കിലും കൊല്ലണ" മെന്ന് പറയുന്നതിന്റെ വീഡിയോ വൈറൽ ആയി കഴിഞ്ഞു.

സ്നിപ്പർ ഗൺ ഉപയോഗിച്ച് വെടി വയ്ക്കുന്നത് തന്നെ നിയമവിരുദ്ധമാണ്. സമരത്തിലേയ്ക്ക് ധാരാളം വിദ്യാർത്ഥികളെ അണിനിരത്തിയ മുൻനിരപോരാളികളിലൊരാളായ 17 കാരി പെൺകുട്ടിയുടെ മുദ്രാവാക്യം വിളിച്ചു കൊടുത്ത വായിൽ ആണ് വെടിയുണ്ട തറച്ച് കയറ്റിയത്. മറ്റൊരു സ്ത്രീയായ ജാൻസി (47) തൊട്ടടുത്ത തെരുവിൽ മകൾക്ക് മീൻ വാങ്ങി കൊടുത്ത് മടങ്ങി വരും വഴി പോയിന്റ് ബ്ലാങ്കിൽ മുഖത്തേയ്ക്ക് വെടി വയ്ക്കുകയായിരുന്നു. അവരുടെ തലച്ചോറ്  പുറത്ത് ചാടി. എല്ലാറ്റിനും ശേഷം ആ അമ്മയുടെ ബോഡി തിരിച്ചറിയാൻ മകളെ അവർ അനുവദിച്ചിരുന്നില്ല. ആ കൊലപാതകത്തെ മൂടി വയ്ക്കാനാണ് പോലീസ് ശ്രമിച്ചത്. ഒടുവിൽ ഏറെ പോരാട്ടങ്ങൾക്ക് ശേഷമാണ് മകൾക്ക് സ്വന്തം അമ്മയുടെ ബോഡി തിരിച്ചറിയാൻ പോലും അനുവാദം കിട്ടിയത്. 13 പേരിൽ കൂടുതൽ പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് സി.പി.ഐ.എം.എൽ.(ലിബറേഷൻ) ചൂണ്ടിക്കാട്ടുന്നു. തൂത്തുക്കുടി ടൗണിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും അനേകം പുരുഷന്മാരെ കാണാതായിട്ടുണ്ട്. കുടുംബത്തിന് വിട്ടു കൊടുക്കാത്ത ധാരാളം ബോഡികൾ സർക്കാർ ആശുപത്രി മോർച്ചറിയിൽ കിടക്കുന്നത് സംശയം ജനിപ്പിക്കുന്നു. മരണകാരണം പുറത്തറിയാതിരിക്കാൻ വേണ്ടി ചില ബോഡികൾ പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് കുടുംബത്തിന് വിട്ടു കൊടുത്തിട്ടുള്ളത്.

ഏറെ രസകരമായ കാര്യം ആരാണ് പൊലീസിന് വെടി വയ്ക്കാൻ അനുമതി കൊടുത്തത് എന്നതിനെ ചുറ്റി പറ്റി നിൽക്കുന്ന വിവാദങ്ങളാണ്. ഡെപ്യൂട്ടി തഹസിൽദാർ പി.ശേഖർ ആണെന്നായിരുന്നു ആദ്യത്തെ ഔദ്യോഗിക വിശദീകരണം. എഫ്.ഐ.ആറിൽ അങ്ങിനെ എഴുതി ചേർത്തിട്ടുള്ളതാണ്. 144 പ്രഖ്യാപിച്ചിരുന്ന സ്ഥലത്താണ് ആളുകൾ പ്രതിഷേധത്തിനായി ഒത്ത്കൂടിയത് എന്നും , വെടിവയ്പ്പിന് മുൻപായി 'നിയമവിരുദ്ധമായ ഈ ഒത്തുകൂടൽ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ടിയർ ഗ്യാസ് പയോഗിക്കു'മെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും ഡെപ്യൂട്ടി തഹസിൽദാർ ആ രേഖയിൽ അവകാശപ്പെട്ടു. 'അവരത് കേൾക്കാതെ വന്നപ്പോൾ ടിയർ ഗ്യാസ് ഉപയോഗിച്ചു. പക്ഷെ ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തരാകുകയും അപകടകരങ്ങളായ ആയുധങ്ങളും കല്ലുകളും ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. പ്രതിഷേധക്കാർ ഉടൻ അക്രമങ്ങൾ അവസാനിപ്പിച്ച് പിരിഞ്ഞുപോയില്ലെങ്കിൽ വെടിവയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് കൊടുത്തെങ്കിലും അവർ പിരിഞ്ഞു പോകാതെ കൂടുതൽ കൂടുതൽ പൊതുമുതലിന് ഭീഷണിയുയർത്തുകയാണ് ചെയ്തത്.' എന്ന് കൂടി ഡെപ്യൂട്ടി തഹസിൽദാർ തന്റെ പരാതിയിൽ പറയുന്നു. 'ഇത്രയുമായിട്ടും ജനക്കൂട്ടം ശാന്തരാകാതെ വന്നപ്പോൾ ഒരു മുന്നറിയിപ്പായി ആകാശത്തിലേയ്ക്ക് വെടിവച്ചിട്ടും ഫലം കാണാതെ വരികയും ആളുകൾ കൂടുതൽ അക്രമാസക്തരാകുകയുമാണ് ചെയ്തത്. ഇനിയും ക്ഷമിച്ചിരുന്നാൽ അത് പൊതുജീവിതത്തിനും സ്വത്തിനും വലിയ നാശങ്ങൾ വരുത്തുമെന്ന് തോന്നിയപ്പോഴാണ് ആളുകളെ പിരിച്ചു വിടുന്നതിനായി വെടിയുതിർക്കാൻ ഓർഡർ കൊടുത്തത്' എന്ന് കൂടി അദ്ദേഹം അതിൽ കൂട്ടിച്ചേർത്തു.

എന്നാൽ സംഭവം നടക്കുമ്പോൾ ഡെപ്യൂട്ടി തഹസിൽദാർ ശേഖർ സംഭവസ്ഥലത്തു നിന്നും 12 കിലോമീറ്റർ അകലെയായിരുന്നു എന്നതാണ് വാസ്തവം. മറ്റൊരു ഔദ്യോഗിക ചുമതല വഹിക്കുന്നതിനായി ഒരു ദിവസം മുൻപേ തന്നെ അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നതായി പറയുന്ന കത്ത് ലഭിച്ചതോടെയാണ് ഇത് വ്യക്തമായത്. മാത്രവുമല്ല താൻ വെടിവയ്പ്പിന് ഓർഡർ കൊടുത്തിട്ടില്ലെന്ന് അദ്ദേഹം തന്നെ പറയുകയും ചെയ്തു. പോലീസിന്റെയും ഭരണകൂടത്തിന്റെയും സാധാരണക്കാരുടെ മേൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യത്തയാണ് ഇത് വെളിവാക്കുന്നത്.

  മറ്റു കൂട്ടായ്മകൾക്കെതിരെയുള്ള ഭരണകൂട ഭീകരത 
പുരട്ചിക്കരൈ ഇളൈനാർ മുന്നണി എന്ന സംഘടന , സംഭവത്തിൽ വസ്തുതാന്വേഷണം നടത്തുമ്പോൾ 8 പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് രഹസ്യ സങ്കേതത്തിലേയ്ക്ക് മാറ്റുകയുണ്ടായി. 

മെയ് 28 ന് തെക്കൻ ജില്ലകളിൽ നിന്നായി മക്കൾ അധികാരത്തിലെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോവുകയുണ്ടായി. അറസ്റ്റ് വാറണ്ടില്ലാതെയാണ് വന്നത്. മാത്രവുമല്ല , എവിടെ നിന്നാണ് തങ്ങൾ വരുന്നതെന്നോ എവിടേക്കാണ്  കൊണ്ട് പോകുന്നതെന്നോ അറസ്റ്റ് ചെയ്യുന്നത് എന്തിനെന്നോ യാതൊരു വിവരവും അവർ കൈമാറിയിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കുടുംബത്തെ യാതൊരു വിവരവും അറിയിച്ചതുമില്ല. വാസ്തവത്തിൽ പോലീസ് വന്ന് കിഡ്നാപ്പ് ചെയ്തു കൊണ്ട് പോവുകയായിരുന്നു. ശേഷം രണ്ടു ദിവസങ്ങൾ അവരെ കുറിച്ച് യാതൊരു വിവരങ്ങളും പോലീസിനോട് അന്വേഷിച്ചിട്ടു പോലും ലഭ്യമായിരുന്നില്ല. ഒടുവിൽ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തപ്പോഴാണ് അവരെ തൂത്തുക്കുടി വയലൻസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി വിവരം വഭിക്കുന്നത്. അവരോടൊപ്പം അഡ്വ.വഞ്ചിനാഥൻ , അഡ്വ.ഹരി രാഘവൻ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. തൂത്തുക്കുടി ആന്റി സ്റ്റെർലൈൻ പീപ്പിൾ കമ്മിറ്റിക്ക് നിയമോപദേശം കൊടുക്കുകയും മറ്റ് നിയമസഹായങ്ങൾ ചെയ്തു പോരികയും ചെയ്യുന്നവരാണവർ. ജൂൺ 10 ന് അവരിൽ 6 പേർക്കെതിരെ NSA ചുമത്തി. സമരസമിതിയിൽ സജീവമായി ഇടപെടുന്ന ആളുകൾക്കും സംഘടനകൾക്കും നേരെ ഭരണകൂടം എടുക്കുന്ന നടപടിയാണിത്. 

സ്റ്റാർലൈറ്റ് എന്ത് എങ്ങിനെ 
ബ്രിട്ടൺ ബേസ്ഡ് ഭീമൻ കുത്തക കമ്പനിയായ വേദാന്ത റിസോഴ്‌സസ് പബ്ലിക് ലിമിറ്റഡ് ന്റെ സബ്‌സിഡിയറി ആയ വേദാന്ത ലിമിറ്റഡ് ന്റെ ബിസിനെസ്സ് യൂണിറ്റ് ആണ് സ്റ്റെർലൈറ്റ് കോപ്പർ. ഇന്ത്യയിൽ അതിന്റെ തുടക്കം തമിഴ്നാട്ടിലായിരുന്നില്ല. അതിപ്രകാരമായിരുന്നു. 1992 ൽ സ്റ്റെർലൈറ്റിന് വർഷത്തിൽ 60,000 ടൺ കോപ്പർ അയിര് വേർതിരിച്ചെടുക്കുന്നതിനുള്ള സൗകര്യങ്ങൾക്കായി തീരദേശജില്ലയായ രത്നഗിരിയിൽ മഹാരാഷ്ട്ര വ്യാവസായിക വികസന കോർപ്പറേഷൻ 500 ഏക്കർ ഭൂമി അനുവദിച്ചു. എന്നാൽ പ്രാദേശികമായ ചെറുത്തുനിൽപ്പ് തുടക്കം മുതൽ തന്നെയുണ്ടായിരുന്നു. 1993 ജൂലൈ 13 ന് രത്നഗിരി കളക്‌ടർ സ്റ്റെർലൈറ്റ് കമ്പനിക്ക് പ്ലാന്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് നൽകി. ഫാക്റ്ററി മൂലമുണ്ടാകാനിടയുള്ള മലിനീകരണവും തന്മൂലമുണ്ടാകുന്ന വിനാശത്തേയും കുറിച്ച് അവിടുത്തെ പ്രാദേശിക ജനത ഭയചകിതരായിരുന്നു. അതുളവാക്കിയ ഒരു കൊല്ലക്കാലം നീണ്ടു നിന്ന ചെറുത്തുനിൽപ്പിനും സമരങ്ങൾക്കും ശേഷം സർക്കാർ ; കമ്പനി പരിസ്ഥിതി വിനാശമുണ്ടാക്കുന്നണ്ടോയെന്ന് പഠിക്കുവാനായി ഒരു കമ്മറ്റിയെ വയ്ക്കാൻ നിർബ്ബന്ധിതമായി. ഇതുപോലുള്ള വ്യവസായങ്ങൾ ആ പ്രദേശത്തിന്റെ സ്വാഭാവികമായ തീരദേശപരിസ്ഥിതിക്ക് അപകടകരമാണെന്ന് കമ്മിറ്റി കണ്ടെത്തുകയും ചെയ്തു.

പിന്നീട് ഒരു വർഷത്തിനുള്ളിൽ ഈ തിരസ്ക്കരിക്കപ്പെട്ട പ്രോജക്റ്റ് തമിഴ്‌നാട്ടിലേയ്ക്ക് എത്തുകയായിരുന്നു. തമിഴ്‌നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ് കമ്പനിയോട് ഒരു EIA (എൻവിയോൺമെന്റൽ ഇൻപാക്റ്റ് അസ്സെസ്സ്മെന്റ്) തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ട് കൊണ്ട് നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് കൊടുത്തു. Gulf ഓഫ് Mannaar Biosphere റിസേർവ്ന്റെ പാരിസ്ഥിതിക ദുർബ്ബലത കണക്കിലെടുത്തു കൊണ്ട് ഫാക്റ്ററി  Gulf ഓഫ്
 Mannaar ൽ നിന്നും 25 കിലോമീറ്റർ അകലെയായിരിക്കണം എന്ന കണ്ടീഷനും ഉണ്ടായിരുന്നു. എന്നാൽ പരിസ്ഥിതിവകുപ്പും വനംവകുപ്പുമാകട്ടെ ഒരു EIA (എൻവിയോൺമെന്റൽ ഇൻപാക്റ്റ് അസ്സെസ്സ്മെന്റ്) ക്ക് പോലും കാത്തു നിൽക്കാതെ  ജനവരി 16 , 1995 ന് എൻവിയോൺമെന്റൽ ക്ലിയറൻസ് കൊടുക്കുകയാണ് ചെയ്തത്. വാസ്തവത്തിൽ മേയ് 1995 ൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുമതിപത്രം കൊടുക്കുമ്പോൾ ഒരു റാപ്പിഡ് EIA ആവശ്യപ്പെട്ടിരുന്നു. Gulf ഓഫ് Mannaar ൽ നിന്നും അകലം പാലിക്കണമെന്ന കണ്ടീഷൻ ഈ ലൈസൻസിലും  ഉണ്ടായിരുന്നു. എന്നാൽ ഫാക്റ്ററി സ്ഥാപിക്കപ്പെട്ടത് Gulf ഓഫ് Mannaar ൽ നിന്നും 14 കിലോമീറ്ററിനുള്ളിലാണ്. 

ഫാക്റ്ററി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് TNPCB മുന്നോട്ടു വച്ച നിബന്ധന തെറ്റിച്ചതിനെ കണക്കിലെടുക്കാതെ 1996 ഒക്റ്റോബർ 14 ന് തമിഴ്‌നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ് , ഫാക്റ്ററി തുറന്ന് പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകി. ഫാക്റ്ററിക്ക് 25 മീറ്റർ ചറ്റളവിൽ (ഗ്രീൻ ബെൽറ്റ്)പച്ചപ്പുല്ല് നട്ടു പിടിപ്പിക്കണമെന്നൊരു നിബന്ധന ഈ പുതിയ ലൈസന്സിനും ഉണ്ടായിരുന്നു. ഫാക്റ്ററിയുടെ പ്രവർത്തനങ്ങൾ വായുവോ ഭൂഗർഭജലമോ  മലിനപ്പെടുത്തിയാൽ ലൈസൻസ് തിരിച്ചെടുക്കുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.

എന്നാൽ പ്രവർത്തനമാരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ജനങ്ങൾ ബുദ്ധിമുട്ടിലാവാൻ തുടങ്ങിയിരുന്നു. 1997 ആഗസ്ത് 20 ന് സ്റ്റെർലൈറ്റ് ഫാക്റ്ററിക്ക് സമീപമുള്ള ഇലക്ട്രിസിറ്റി ബോർഡ് സബ് സ്റ്റേഷനിലെ ജീവനക്കാർക്ക് പ്ലാന്റിൽ നിന്ന് വമിക്കുന്ന പുക ശ്വസിച്ചിട്ട് ചുമയും തലവേദനയും ശ്വാസം മുട്ടലും ഉണ്ടാകുന്നതായും May 5, 1997 ൽ രമേഷ് ഫ്ളവേഴ്സിലെ (a dry flowers manufacturing unit near Sterlite) സ്ത്രീ തൊഴിലാളികൾ പ്ലാന്റിൽ നിന്നും ലീക്ക് ആയ ഗാസ് ശ്വസിച്ചിട്ട് അസുഖബാധിതരാവുകയും പലരും ബോധരഹിതരായി വീഴുകയും ചെയ്തതായും പരാതികൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. TNPCB അപ്പോഴും  
കമ്പനിക്ക് ക്ളീൻ ചിറ്റ ആണ് കൊടുത്തത്. 

1999 മാർച്ച് 2 ന് AIR ലെ 11 തൊഴിലാളികൾ സ്റ്റാർലൈറ്റിലെ ഗാസ് ലീക്ക് മൂലം ആശുപത്രിയിലാകുകയും അവരതെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു. TNPCB യും ജില്ലാ അഡ്മിനിസ്ട്രേഷനും ഒരിക്കൽ കൂടി സ്റ്റാർ്ളൈറ്റിനെ രക്ഷിക്കാനെത്തി ക്ളീൻ ചിറ്റുമായി. 2000  ഡിസംബർ 12 , നവംബർ 24 , നവംബർ 21 തീയതികളിൽ പെയ്ത വൻമഴയിൽ മഴവെള്ളത്തോടൊപ്പം വിഷമയമായ മലിനജലം വീണതിൽ ടുട്ടികോറിൻ വാസികൾ TNPCB ക്ക് പരാതി നൽകി. Silverpuram, Meelavittan and Kaluthaikuttan എന്നിവിടങ്ങളിലെ ടാങ്കുകളിലെ വെള്ളത്തിൽ സ്റ്റാർലൈറ്റിലെ ആഴ്‌സെനിക് കലർന്ന മലിനജലം നിറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.     


തൂത്തുക്കുടിയിൽ , വിശേഷിച്ച് പട്ടാരമപ്പെട്ടിയിലെ ഓരോ കുടുംബങ്ങളിലും ഈരണ്ട് ക്യാൻസർ ബാധിതർ വീതമാണ് ഉള്ളതെന്നും തൂത്തുക്കുടിയ്ക്കും തിരുവനന്തപുരത്തിനുമിടയിൽ ഓടുന്ന ട്രാൻസ്‌പോർട്ട് ബസ്സിൽ കൂടുതലും RCC യിൽ ചികിത്സയ്ക്കായി പോകുന്ന ക്യാൻസർ രോഗികളായതുകൊണ്ട് അതിനെ അവർ ക്യാൻസർ ബസെന്നാണ് വിളിക്കുന്നതെന്നും പ്രാദേശികൻ കിട്ടു സാക്ഷ്യപ്പെടുത്തുന്നു. ഭൂഗർഭജലം പൂർണ്ണമായും വിഷമയമായി ഉപയോഗിക്കാനാകാത്ത വിധമാണ്. ഗ്രാമീണർ 10 രൂപയുടെ കുടിവെള്ളം വാങ്ങുകയോ അല്ലെങ്കിൽ കമ്പനി തന്നെ എത്തിച്ചു കൊടുക്കുന്ന ജലവിതരണത്തെ ആശ്രയിക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. കൂടുതൽ പേരും വില കൊടുത്ത് വാങ്ങുകയും കമ്പനിയുടെ ജലവിതരണത്തോട് നിസ്സഹകരിക്കുകയുമാണ് ചെയ്യുന്നത്. കാർഷിക വൃത്തി പൂർണ്ണമായും നശിച്ച് , വായു വിഷമയമായുമാണിരിക്കുന്നത്. തൽഫലമായുണ്ടാകുന്ന അനവധിയായ അസുഖങ്ങൾ എല്ലാപേരെയും ഒന്നൊഴിയാതെ ബാധിച്ചിരിക്കുന്നു.     

നിയമവിരുദ്ധം 
നാഷണൽ ട്രസ്റ്റ് ഫോർ ക്ളീൻ എൻവിയോണ്മെന്റ് 1996 ൽ ഫയൽ ചെയ്ത ഒരു കേസിൽ 1998 ൽ വാദം കേൾക്കവേ , നാഷണൽ എൻവിയോണ്മെന്റൽ എഞ്ചിനീറിങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) സ്റ്റെർലൈറ്റിന്റെ മലിനീകരണത്തെക്കുറിച്ചുള്ള ഒരു പഠന റിപ്പോർട്ട് സബ്മിറ്റ് ചെയ്തു. അതിൽ പറയുന്നത് , 

*ഹരിതബെൽറ്റ് ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടു 

*ആധികാരികമല്ലാത്ത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി.

*ആഴ്‌സെനിക് , ലെഡ് , സെലെനിയം , ആഴ്‌സെനിക് അലുമിനിയം , കോപ്പർ ഇവ കൊണ്ട് ഭൂഗർഭജലം മലിനപ്പെടുത്തി.

*അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നു 

*ലീക്കായ ഗ്യാസ് ശ്വസിച്ചിട്ട് രമേശ് ഫ്‌ളോവേഴ്‌സിലെയും TNEB ലെയും ആളുകൾ അസുഖബാധിതരായി.

*Gulf ഓഫ് Mannaar ലെ ദ്വീപുകൾക്ക് 14 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നു , അതുകൊണ്ട് തന്നെ സ്ഥാപിക്കുമ്പോൾ തന്നെയുണ്ടായിരുന്ന നിബന്ധനകൾ പാലിച്ചിട്ടില്ല.

അങ്ങനെ 1998 നവംബർ  23 ന് വളരെ കുറച്ച് നാളേയ്ക്ക് മാത്രമെങ്കിലും മദ്രാസ് ഹൈക്കോടതി വിധിപ്രകാരം ഫാക്റ്ററി പൂട്ടി.

ഡിസംബർ 1 ന് മദ്രാസ് ഹൈക്കോടതി നേരത്തെ പറഞ്ഞ വിധിയിൽ ഭേദം വരുത്തി ഫാക്റ്ററി തുറന്നു പ്രവർത്തിക്കാമെന്നും നാഷണൽ എൻവിയോണ്മെന്റൽ എഞ്ചിനീറിങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) നോട് ഇനിയുമൊരു പഠനം കൂടി നടത്താനും ആവശ്യപ്പെട്ടു. 1999 നും 2007 നുമിടയിൽ അവർ നടത്തിയ അനവധി പഠനങ്ങളുടെ ഉടമ്പടിയ്ക്കായി മാത്രം 1.27 കോടി രൂപ കൈപ്പറ്റുകയും എല്ലാം ഒരേപോലെ തന്നെ ഫാക്റ്ററിയുടെ പ്രവർത്തനങ്ങൾക്ക് എതിരായി നിൽക്കുകയും അവർ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുകയും ചെയ്തു. ആദ്യറിപ്പോർട്ട് 1998 നവംബറിലും രണ്ടാമത്തേത് 1999 ഫെബ്രുവരി 9 നും ആയിരുന്നു. ശേഷം 45 ദിവസത്തിനകം ക്ളീൻ ചിറ്റ് ലഭിക്കുകയും പൂർവ്വാധികം ആർജ്ജവത്തോടെ കമ്പനി തുറന്ന് പ്രവർത്തിക്കാനും തുടങ്ങി. ഫാക്റ്ററിയുടെ പ്രൊഡക്ഷൻ TNPCB 70,000 ടൺ ആയി ലിമിറ്റ് ചെയ്തപ്പോൾ ആണ് അത്  1,75,242 ടൺ കോപ്പർ ആനോഡുകൾ ആണ് ഉത്പാദിപ്പിച്ചത്. 

കോടതികളിൽ 
2004 സെപ്റ്റംബർ 21 ന് സുപ്രീം കോടതി മോണിറ്ററിങ് കമ്മിറ്റി സ്റ്റെർലൈറ്റ് ഇന്സ്പെക്ഷന് വരികയും സ്റ്റെർലൈറ്റിന്റെ ഹൌസ്‌കീപ്പിംഗ് വ്യാജമാണെന്ന് കണ്ടെത്തിയ ടീം പ്രോപോസ്ഡ് എക്‌സോപാൻഷൻ ആയ ദിവസത്തിൽ 391 to 900 ടൺ (വർഷത്തിൽ 300,000 ടൺ) ന് എൻവിയോണ്മെന്റൽ ക്ലിയറൻസ് കൊടുക്കരുതെന്ന് ശുപാർശ ചെയ്യുകയും ചെയ്തു. 2004 സെപ്റ്റംബർ 22 ന് കമ്മിറ്റിയുടെ ഒരു ഇൻസ്‌പെക്ഷൻ നടന്നു കൊണ്ടിരിക്കുമ്പോൾ പരിസ്ഥിതി-വനംവകുപ്പ് മന്ത്രാലയം സ്റ്റെർലൈറ്റിന് നിർമ്മാണം പൂർത്തിയായ ഒരു പ്ലാന്റിന് എൻവിയോണ്മെന്റല് ക്ലിയറൻസ് കൊടുത്തു. 2004 നവംബർ 16 ന് TNPCB അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു. അതിൽ ലൈസൻസ് ഇല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ കമ്പനി നടത്തുന്നതായി സ്ഥിരീകരിച്ചിരുന്നു. വർഷത്തിൽ അനുവദിക്കുന്ന കപ്പാസിറ്റി ആയ 70000 ടൺ നു പകരം ആ വർഷം അത് 1,64,236 ടൺ ഉത്പാദിപ്പിച്ചിരുന്നു. മാത്രവുമല്ല മൊത്തം ഫാക്റ്ററി കോമ്പ്ലെക്സിനുള്ളിൽ കോപ്പർ സ്മെൽട്ടർ , ശുദ്ധീകരണശാല , സൾഫ്യൂരിക് ആസിഡ് പ്ലാന്റ് , ഫോസ്ഫെറിക് ആസിഡ് പ്ലാന്റ് , കൺവെർട്ടറുകൾ , കാസ്റ്റ് റോഡ് എന്നിവ പണി പൂർത്തിയാകാത്ത വിധം അലങ്കോലപ്പെട്ടു കിടക്കുന്നതായും കണ്ടെത്തി. എൻവിയോണ്മെന്റല് ക്ലിയറൻസ് കിട്ടുന്നതിനും വളരെ മുൻപ് 2004 ആഗസ്റ്റിൽ സൾഫ്യൂരിക് ആസിഡ് പ്ലാന്റ് നിർമ്മാണം പൂർത്തിയാവുകയും ഒക്ടോബറിൽ കമ്മീഷൻ ചെയ്യുകയും ആയിരുന്നു. TNPCB യിൽ നിന്നും യാതൊരു വിധ നിർമ്മാണ ലൈസൻസും ഈ പ്ലാന്റുകൾക്കൊന്നും തന്നെ ലഭിച്ചിട്ടില്ല.

2008 ൽ ഉത്പാദനം ദിവസത്തിൽ 900 ടൺ എന്നുള്ളത് 1200 ടൺ എന്നാക്കി വർദ്ധിപ്പിച്ചു. മലിനീകരണവും അതിനനുസരിച്ച് കൂടി. നാഷണൽ ട്രസ്റ്റ് ഫോർ ക്ളീൻ എൻവിയോണ്മെന്റ് 1996 ൽ ഫയൽ ചെയ്ത കേസിൽ 2010 സെപ്റ്റംബർ 28 ന് , പരിസ്ഥിതി മലിനീകരണം നടത്തിയതിനും നിയമലംഘനം നടത്തിയതിനും മദ്രാസ് ഹൈക്കോടതി സാറ്റലൈറ്റ് അടച്ചു പൂട്ടാൻ വിധി പ്രസ്താവിച്ചു. മുമ്പത്തെപോലെ തന്നെ വെറും മൂന്നു ദിവസങ്ങൾക്ക് ശേഷം സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയുടെ ഓർഡർ സ്റ്റേ ചെയ്തു. 2003 ൽ സുപ്രീം കോടതി കമ്പനിയ്ക്ക് അത് നടത്തിയ മലിനീകരണത്തിനും വിനാശങ്ങൾക്കും ആയി 100 കോടി രൂപ പിഴ വിധിച്ചിരുന്നു. എങ്കിലും കമ്പനി അടച്ചു പൂട്ടുന്നതിനെ എതിർക്കുകയാണ് ചെയ്തത്. 

1997 നും സെപ്റ്റംബർ 2010നുമിടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ തന്നെ 14 പേർ മരണപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


തമിഴ്മക്കളും പോലീസിന്റെ വെടിവയ്പ്പും   
25 വർഷക്കാലത്തെ തമിഴ്‌നാടിന്റെ സമരചരിത്രമെടുത്താൽ വാസ്തവത്തിൽ എന്തുകൊണ്ടോ വെടിവയ്പ്പ് പോലീസിന്റെ കൂടപ്പിറപ്പാണെന്ന് പറയേണ്ടി വരും. വളരെ കുറച്ച് ഉദാഹരണങ്ങൾ നോക്കാം.

1990 കളിൽ ദളിതുകളും സവർണ്ണ ഹിന്ദുക്കളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് സവർണ്ണർക്കൊപ്പം നിന്ന് ദലിതർക്കെതിരെ ലാത്തിച്ചാർജ്ജ് നടത്തിയതിൽ ഏറെ പേർ കൊല്ലപ്പെടുകയുണ്ടായി.

1992 ജൂൺ 20 ന് ഒരു ആദിവാസി ഗ്രാമത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്ന് ചന്ദനമരങ്ങൾ മുറിക്കാൻ ശ്രമിച്ചപ്പോൾ ഗ്രാമീണർ തടഞ്ഞത് വലിയ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. പിറ്റേന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും റെവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് വന്നിട്ട് ഗ്രാമത്തെ നാമാവശേഷമാക്കി കളഞ്ഞു. അന്ന് 18 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും 133 ഗ്രാമീണർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ പത്മിനി ദേശ്മുഖ് നയിച്ച ജുഡീഷ്യൽ കമ്മീഷൻ ഇത് അവിശ്വസനീയമാണെന്നും പോലീസ് ഒരിക്കലും ഇത്തരം കൃത്യങ്ങൾ ചെയ്യരുതെന്നും റിപ്പോർട്ടിൽ പറഞ്ഞു. 19 വർഷം കേസ് ഇഴഞ്ഞു നീങ്ങി. ഒടുവിൽ 2011  സെപ്റ്റംബർ 28 ന് ഒരു പ്രത്യേക കോടതിയിൽ വച്ച് കുറ്റാരോപിതരായവരിൽ 215 പേരെ കുറ്റക്കാരെന്ന് വിധിച്ചു. അവശേഷിച്ച 54 പേർ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഒന്ന് മുതൽ 10 വരെ വർഷത്തേയ്ക്കുള്ള ശിക്ഷയാണവർക്ക് കൊടുത്തത്.

 മദുരയിലുള്ള ഒരു സംഘടന നടത്തിയ ഒരു പഠനത്തിൽ പറയുന്നത് , 1990 നും 2015 നുമിടയിൽ ഡിഎംകെ കാലഘട്ടത്തിൽ 16 ഉം എഐഎഡിഎംകെ കാലഘട്ടത്തിൽ 21 ഉം വീതം ഏറ്റുമുട്ടലുകൾ നടന്നുവെന്നും അവയെല്ലാം തന്നെ വെടിവയ്പ്പിൽ കലാശിക്കുകയുമാണുണ്ടായത് എന്നാണ്.

1994 ൽ കാരനൈ ഗ്രാമത്തിലെ ദലിതുകൾ പഞ്ചമി ഭൂമി തിരിച്ചു പിടിക്കുന്നതിനു വേണ്ടി നടത്തിയ സമരത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. പ്രത്യക്ഷ പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കടക്കും മുൻപ് എണ്ണമറ്റ മെമ്മോറാണ്ടങ്ങൾ അന്ന് അവരും സമർപ്പിച്ചിരുന്നു. ഒടുവിൽ ഒക്ടോബർ 10 ന് പ്രതിഷേധ സമ്മേളനം നടത്തുമ്പോൾ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു.

1995 ജനുവരി 20 ന് തിട്ടകുടിയിലെ പ്രാദേശികരായ ദളിതരെ സവർണ്ണ ഹിന്ദുക്കൾ ഉന്മൂലനം ചെയ്യുന്നതിനെതിരെ നടന്ന സമരത്തിൽ പോലീസ് ദലിതർക്കെതിരെ വെടിവയ്ക്കുകയും രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. 1995 ആഗസ്റ്റ് 21 ന് വാസ്തവത്തിൽ പോലീസ് ദളിതുകൾക്കെതിരായി യുദ്ധം തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ഗ്രാമങ്ങൾ നാമാവശേഷമാക്കപ്പെടുകയും ആളുകൾ വിവേചനരഹിതമായി ആക്രമിക്കപ്പെടുകയും സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ജസ്റ്റിസ്.ഗോമതി നായകത്തിന്റെ
നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ അന്ന് പൊലീസിന് ക്ളീൻ ചിറ്റ് കൊടുക്കുകയാണ് ചെയ്തത്.

1999 ജൂലൈ 23 ന് മാഞ്ഞോലൈ തേയില എസ്റ്റേറ്റിൽ തൊഴിൽ തർക്കത്തെ തുടർന്ന് ജില്ലാ കളക്റ്റർക്ക് മെമ്മോറാണ്ടം കൊടുക്കാൻ പോയ ദളിത് തൊഴിലാളികൾക്ക് നേരെയും ഇത് തന്നെയാണ് പ്രയോഗിച്ചത്. അന്ന് കളക്‌ടർ തൊഴിലാളികളെ കാണാൻ വിസമ്മതിച്ചു. സംഘർഷമുണ്ടാക്കുന്നതിനായി പോലീസുകാർ തന്നെ സമരക്കാരോടൊപ്പം ചേർന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് ഭീകരമായ ലാത്തിചാർജ്ജും വെടിവയ്പ്പും നടന്നു. സ്ത്രീകളും കുട്ടികളും വെടിയേൽക്കാതിരിക്കാൻ താമരഭരണി നദിയിൽ ചാടി രക്ഷപ്പെടുകയാണുണ്ടായത്. 17 പേർ അന്ന് കൊല്ലപ്പെട്ടു. അന്ന് ജസ്റ്റിസ് മോഹൻ കമ്മീഷൻ ആണ് പൊലീസിന് ക്ളീൻ ചിറ്റ് നൽകിയത്.

2011 ദളിത് നേതാവായിരുന്ന ഇമ്മാനുവേൽ ശേഖരന്റെ ചരമദിനമായ സെപ്റ്റംബർ 11 ന് പരമകുടിയിൽ പലയിടങ്ങളിലായി അദ്ദേഹത്തെ സ്മരിക്കുന്നതിനായി ഒത്തു കൂടിയിരുന്നു. പോലീസ് പരിപാടി തടയുകയും തമിഴകമക്കൾ മുന്നേറ്റകഴകത്തിന്റെ നേതാവ് ജോൺ പാണ്ഡ്യനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാർട്ടി കേഡർമാർ ഒരു വാഹനജാഥ നടത്തി.  സമാധാനപരമായി നടത്തിയ ജാഥയിൽ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ചു കൊണ്ട് ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. 6 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെ ചത്ത മൃഗങ്ങളെ കൊണ്ട് പോകും പോലെ കൈകാലുകൾ ഒരു ദണ്ഡിൽ കൂട്ടിക്കെട്ടി കൊണ്ട് പോയി വാഹനങ്ങളിലേയ്ക്ക് എറിയുകയായിരുന്നു. അന്ന് റിട്ട.ജഡ്ജ് സമ്പത്തിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞത് പൊതുമുതൽ നശിപ്പിക്കുന്നതിലേയ്ക്ക് അക്രമാസക്തരായി പ്രതിഷേധക്കാർ മാറിയപ്പോൾ പോലീസ് അത്തരമൊരു അവസ്ഥയിലേക്കെത്തിച്ചേരാൻ  നിർബന്ധിതമാക്കപ്പെടുകയായിരുന്നു എന്നാണ്. ജാതി സംഘടനകളുടെ റാലികൾ നോരോധിക്കണമെന്നു കൂടി കമ്മീഷൻ അന്ന് നിർദ്ദേശിക്കുകയുണ്ടായി.


തമിഴ്‌നാട്ടിൽ തൂത്തുക്കുടി കൂട്ടക്കൊലയെ അപലപിക്കുന്നതിൽ നിന്നും ബി.ജെ.പി.യും എ.ഐ.എ.ഡി.എം.കെ.യും ഒഴിഞ്ഞു നിന്നുവെങ്കിലും അന്തർദേശീയ തലത്തിൽ പല സംഘടനകളും കൂട്ടായ്മകളും സംഭവത്തിൽ വസ്തുതാന്വേഷണവുമായി മുന്നോട്ടു വന്നിരുന്നു. കമ്പനി എന്നെന്നേക്കുമായി അടച്ചിടുക , കുറ്റക്കാരായ പൊലീസുകാർക്കും ഫാക്റ്ററി ഉദ്യോഗസ്ഥർക്കും എതിരെ ക്രിമിനൽ കുറ്റം ചുമത്തി ശിക്ഷിക്കുക , കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കുക , സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ കേസുകളും നിരുപാധികം പിൻവലിക്കുക , സുപ്രീം കോടതി ജഡ്ജിയെ ഉൾപ്പെടുത്തി ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കുക എന്നിങ്ങനെയുള്ള പല ആവശ്യങ്ങളുമവർ മുന്നോട്ട് വച്ചു. ഫാസിസം നടമാടുമ്പോൾ ശബ്ദിക്കാൻ തയ്യാറായില്ലെങ്കിലും ഒരു വിരലുയർത്തിയാൽ പോലും അതൊരു വലിയ കാര്യമാണ്. എന്നാൽ ഈ പാർട്ടികളും സംഘടനകളും തങ്ങളുടെ പരമ്പരാഗതമായ ശൈലികൾ യാന്ത്രികമായി പിന്തുടരുന്നുവെന്നല്ലാതെ ഫാസിസത്തിനെതിരെയുള്ള അഗ്രസ്സീവ് ആയ പോരാട്ടമാക്കി തങ്ങളുടെ പ്രതികരണത്തെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. യഥാർത്ഥത്തിൽ ജനകീയ സമരങ്ങളിൽ പോലീസ് ഇടപെടലുകളെ പ്രതിരോധിക്കേണ്ടതുണ്ട്. അത് സമരം ചെയ്യുന്ന ജനങ്ങളുടെ അവകാശവുമാണ്. ജനങ്ങൾ അതിജീവനത്തിനു വേണ്ടി സമരം ചെയ്യുമ്പോൾ അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. അല്ലാതെ പോലീസിനെ ഉപയോഗിച്ച് അവരെ അടിച്ചമർത്തുകയല്ല. ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ അത് നടപ്പാക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...